സിഡ്നി: അവസാന ഓവർ വരെ ആവേശം നീണ്ട മത്സരത്തിൽ ജയിച്ച് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അർധ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ ഇന്നിങ്സും അവസാന ഓവറിലെ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ഫിനിഷിങും കൂടിയായപ്പോൾ രണ്ടാം ടി20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. അവസാന ഓവറിൽ വിജയത്തിലേക്ക് 14 റൺസ് വേണ്ടിയിരിക്കെ ഇരട്ട സിക്സറുമായി ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്. പാണ്ഡ്യ 22 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 12 റൺസുമായി ഹാർദിക്കിന് കൂട്ടുനിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 20 പന്തിൽനിന്ന് 46 റൺസടിച്ചാണ് ഇവരുടെ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കാൻബറയിൽ നടന്ന ഒന്നാം ട്വന്റി20യും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.
Also Read- മാത്യു വെയ്ഡും സ്റ്റീവ് സ്മിത്തും തിളങ്ങി; ഇന്ത്യക്ക് 195 റൺസ് വിജയലക്ഷ്യം
195 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് പന്തുകൾ ശേഷിക്കെയാണ് വിജയം നേടിയത്. ശിഖർ ധവാൻ 36 പന്തിൽ 52 റൺസെടുത്തും ക്യാപ്റ്റൻ വിരാട് കോഹ്ലി 24 പന്തിൽ 40 റൺസെടുത്തും പുറത്തായി.നാലു ഫോറും രണ്ടു സിക്സും സഹിതം 52 റൺസെടുത്ത ധവാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 195 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ എൽ രാഹുലും ധവാനും മികച്ച തുടക്കം നൽകി. രാഹുൽ 22 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 30 റൺസും നേടി. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിക്കാതെ സഞ്ജു സാംസൺ 10 പന്തിൽ 15 റൺസെടുത്ത് മടങ്ങി. ഓരോ സിക്സും ഫോറും സഹിതമാണ് സഞ്ജുവിന്റെ പ്രകടനം. ആതിഥേയർക്കായി ഡാനിയൽ സാംസ്, മിച്ചൽ സ്വെപ്സൺ, ആദം സാംപ, ആൻഡ്രൂ ടൈ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. ആരോൺ ഫിഞ്ചിനു പകരം നായകസ്ഥാനം ഏറ്റെടുത്ത മാത്യു വെയ്ഡിന്റെ അർധസെഞ്ചുറിയാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. വെയ്ഡ് 32 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്തു. ഇന്ത്യയ്ക്കായി നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ടി നടരാജന്റെ പ്രകടനം ശ്രദ്ധേയമായി. സ്റ്റീവൻ സ്മിത്ത് 38 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 46 റണ്‍സെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്‌വെൽ (13 പന്തിൽ 22), മോയ്സസ് ഹെൻറിക്വസ് (18 പന്തിൽ 26) എന്നിവരുടെ പ്രകടനവും ഓസീസ് ഇന്നിങ്സിൽ നിർണായകമായി. നിരാശപ്പെടുത്തിയത് ഡാർസി ഷോർട്ട് മാത്രം. സമ്പാദ്യം ഒൻപത് പന്തിൽ ഒൻപത് റൺസ്. മാർക്കസ് സ്റ്റോയ്നിസ് ഏഴു പന്തിൽ ഒരു സിക്സ് സഹിതം 16 റൺസെടുത്തും ഡാനിയൽ സാംസ് മൂന്നു പന്തിൽ എട്ട് റൺസെടുത്തും പുറത്താകാതെ നിന്നു.
ഡാർസി ഷോർട്ട്, മോയ്സസ് ഹെൻറിക്വസ് എന്നിവരെയാണ് നടരാജൻ പുറത്താക്കിയത്. ഷാർദുൽ താക്കൂർ നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു. അതേസമയം, കഴിഞ്ഞ മത്സരത്തിലെ ഹീറോ യുസ്‌വേന്ദ്ര ചെഹലിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 51 റൺസ് വഴങ്ങി. നാല് ഓവറിൽ വിക്കറ്റൊന്നുമില്ലാതെ 48 റൺസ് വഴങ്ങിയ ദീപക് ചാഹറും നിരാശപ്പെടുത്തി. നേരത്തെ, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ മൂന്നു മാറ്റം വരുത്തി. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം യുസ്‌വേന്ദ്ര ചെഹലും മുഹമ്മദ് ഷമിക്കു പകരം ഷാർദുൽ താക്കൂറും മനീഷ് പാണ്ഡെയ്ക്കു പകരം ശ്രേയസ് അയ്യരും കളത്തിലിറങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia, Hardik pandya, India, India-Australia, Natarajan, Steve Smith