News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 27, 2020, 2:46 PM IST
Rahane
മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് മുൻതൂക്കം. ആദ്യദിനം ഓസ്ട്രേലിയയെ 195 റൺസിന് എറിഞ്ഞിട്ട ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 277 എന്ന നിലയിലാണ്. ഇപ്പോൾ 82 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്. നായകൻ ആജിൻക്യ രഹാനെയുടെ മികച്ച ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് എത്തിച്ചത്. 200 പന്ത് നേരിട രഹാനെ 104 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയാണ് രഹാനെയ്ക്ക് കൂട്ടായി ക്രീസിലുള്ളത്. 104 പന്ത് നേരിട്ട ജഡേജ ഇതുവരെ 40 റൺസ് നേടിയിട്ടുണ്ട്.
ഒന്നിന് 36 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഇന്ത്യയ്ക്ക് കരുത്തായത് നായകന്റെ ഇന്നിംഗ്സാണ്. 45 റൺസെടുത്ത ശുബ്മാൻ ഗില്ലിന്റെയും 17 റൺസെടുത്ത പൂജാരയുടെയും വിക്കറ്റുകൾ നഷ്ടമായതോടെ മൂന്നിന് 64 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ സെക്കൻഡ് ഡൌണായി ക്രീസിലെത്തിയ രഹാനെ നിയന്ത്രണം ഏറ്റെടുത്തതോടെ കടിഞ്ഞാണ് ഇന്ത്യയുടെ കൈകളിലായി.
വൻ ഇന്നിംഗ്സുകൾ കളിച്ചില്ലെങ്കിലും ഹനുമ വിഹാരി(21), റിഷഭ് പന്ത്(29) എന്നിവർ നായകന് പിന്തുണ നൽകി. ഇവർ പുറത്തായതോടെ ക്രീസിലെത്തിയ ജഡേജയുമായി ചേർന്ന് രഹാനെ ടീമിന് ലീഡ് സമ്മാനിച്ചു. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ ഇതുവരെ 104 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചൽ സ്റ്റാർക്കും പാറ്റ് കുമ്മിൻസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നഥാൻ ലിയോൺ ഒരു വിക്കറ്റും നേടി.
Also Read-
India Vs Australia| ബുംറയ്ക്ക് നാല് വിക്കറ്റ്; ഓസ്ട്രേലിയ 195 റൺസിന് പുറത്ത്; ഇന്ത്യ 1ന് 36
രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 48 റൺസെടുത്ത മാർനസ് ലാബുഷാഗ്നെ മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്. ട്രവിസ് ഹെഡ് 38 റൺസും മാത്യു വാഡെ 30 റൺസുമെടുത്ത് പുറത്തായി. സൂപ്പർ താരം സ്റ്റീവ് സ്മിത്ത റൺസൊന്നുമെടുക്കാതെ പുറത്തായത് ഓസ്ട്രേലിയയ്ക്കു കനത്ത തിരിച്ചടിയായി. നാലു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും മൂന്നു വിക്കറ്റെടുത്ത ആർ അശ്വിനു ചേർന്നാണ് ഓസ്ട്രേലിയയെ തകർത്തത്. മൊഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് നേടി.
Published by:
Anuraj GR
First published:
December 27, 2020, 2:46 PM IST