കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഈഡൻ ഗാർഡൻസിൽ രാജ്യത്തെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിന് തുടക്കമായി. പിങ്ക് പന്ത് ഉപയോഗിച്ചുള്ള മത്സരത്തിൽ ഇന്ത്യയുടെ തകർപ്പൻ പന്തേറിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബംഗ്ലാദേശ് 106ന് പുറത്തായി. വെറും 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇഷാന്ത് ശർമ്മയാണ് ബംഗ്ലാദേശിനെ തകർത്തത്.
ഉമേഷ് യാദവ് മൂന്നു വിക്കറ്റും മൊഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി ഇഷാന്തിന് മികച്ച പിന്തുണ നൽകിയതോടെ ബംഗ്ലാദേശ് തരിപ്പണമാകുകയായിരുന്നു. 29 റൺസെടുത്ത ഓപ്പണർ ഷദ്മാൻ ഇസ്ലാമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ബംഗ്ലാ നിരയിലെ നാല് ബാറ്റ്സ്മാൻമാർ ഡക്ക് ആയി മടങ്ങി. മൂന്നുപേർ മാത്രമാണ് രണ്ടക്കം കണ്ടത്. 24 റൺസെടുത്ത ലിറ്റൻ ദാസ് റിട്ടയേർഡ് ഹർട്ട് ആയി. നയീം ഹസൻ 19 റൺസെടുത്തു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 14 റൺസെടുത്ത മായങ്ക് അഗർവാളിന്‍റെ വിക്കറ്റ് നഷ്ടമായി. അൽ അമിൻ ഹൊസെയ്നാണ് മായങ്കിന്‍റെ വിക്കറ്റ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒന്നിന് 28 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 12 റൺസോടെ രോഹിത് ശർമ്മയും ഒരു റൺസോടെ ചേതേശ്വർ പൂജാരയും ആണ് ക്രീസിൽ.
ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തോട് ആരാധകരുടെ പ്രതികരണവും ആവേശകരമാണ്. മത്സരത്തിന് മുമ്പ് തന്നെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നു. ബംഗ്ലാദേശിൽനിന്ന് അയ്യായിരത്തോളം പേരും കളി കാണാനെത്തി.
ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ വൻ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ കളിച്ച ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങിയത്. അതേസമയം ബംഗ്ലാദേശ് ടീമിൽ രണ്ട് മാറ്റങ്ങളുണ്ട്. അൽ-അമീൻ, നയീം എന്നിവർ ടീമിൽ എത്തിയപ്പോൾ തൈജുൾ, മെഹിദി എന്നിവർ പുറത്തായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Day Nigh Test, Eden Gardens, India vs bangladesh, Kolkata Test, Pink Ball Cricket