അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റു ചെയ്ത ഇംഗ്ലണ്ട് ബാറ്റിങ്ങ് നിര ഇന്ത്യൻ സ്പിന്നിന് മുന്നിൽ തകർന്നടിഞ്ഞു. പുതുക്കി പണിതു നരേന്ദ്ര മോദി സ്റ്റേഡിയം എന്നു നാമകരണം ചെയ്ത മൈതാനത്ത് ആദ്യ ദിനം താരമായത് ഗുജറാത്തിന്‍റെ സ്വന്തം അക്ഷർ പട്ടേൽ. ആറു വിക്കറ്റുകളുമായി അക്ഷർ പട്ടേൽ കളംനിറഞ്ഞപ്പോൾ ഇംഗ്ളണ്ട് 112 റൺസിന് കൂടാരം കയറി. വെറും 38 റൺസ് മാത്രം വഴങ്ങിയാണ് അക്ഷർ പട്ടേൽ ആറു വിക്കറ്റെടുത്തത്. ആർ അശ്വിൻ മൂന്നു വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും വീഴ്ത്തി.
അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ സാക് ക്രോളി ഒഴികെ മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ല. 84 പന്ത് നേരിട്ട ക്രോളി 53 റൺസെടുത്തു. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ നാലു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ഇംഗ്ലണ്ടിന് തുടക്കം മുതൽ കനത്ത തിരിച്ചടികളായിരുന്നു. 7 പന്തുകള്‍ നേരിട്ട് റണ്ണൊന്നും നേടാതെ ഡൊമനിക് സിബ്ലിയും, 9 പന്തില്‍ റണ്ണൊന്നും എടുക്കാതെ ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ആദ്യം പുറത്തായത്. വൈകാതെ ക്യാപ്റ്റൻ ജോ റൂട്ട് 17 റൺസെടുത്ത് പുറത്തായി. ഇതിനിടെ ഒരറ്റത്ത് പിടിച്ചുനിന്ന് അർദ്ധ സെഞ്ച്വറി നേടിയ സാക് ക്രോളിയും പുറത്തായതോടെയാണ് ഇംഗ്ലണ്ട് പരുങ്ങലിലായത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഫൈനലില്‍ മത്സരിക്കാന്‍ വേണ്ടി ഇരു ടീമുകള്‍ക്കും ഇന്ന് നടക്കുന്ന കളിയില്‍ ജയം അനിവാര്യമാണ്. ശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയുമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താം.
നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് സീരിസില്‍ ഓരോ ടെസ്റ്റ് വീതം ജയിച്ച് തുല്യ നിലയിലാണ് ഇരുടീമും. ചെന്നൈ ചെപ്പോക്കില്‍ നടന്ന ആദ്യ രണ്ടു ടെസ്റ്റില്‍ ആദ്യത്തേത് ഇംഗ്ലണ്ട് 227 റണ്‍സിനും രണ്ടാം ടെസ്റ്റ് ഇന്ത്യ 317 റണ്‍സിനും വിജയിച്ചിരുന്നു. ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ്മ,രവിചന്ദ്ര അശ്വിന്‍,അക്ഷര്‍ പട്ടേല്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇറങ്ങിയത്.
പുതുക്കി പണിത അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നരേന്ദ്ര മോദി സ്‌റ്റേഡിയമെന്ന് പുനഃര്‍നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. നേരത്തെ സർദാർ വല്ലഭായ് പട്ടേലിന്‍റെ പേരിൽ അറിയപ്പെട്ടിരുന്ന സ്റ്റേഡിയത്തിനാണ് പുതുക്കി പണിത ശേഷം നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം നടത്തിയിരിക്കുന്നത്.
1982 ലാണ് ഈ സ്റ്റേഡിയം നിർമ്മിച്ചത്. തുടക്കത്തിൽ 49,000 പേർക്ക് ഇരിക്കാനാവുന്ന സ്റ്റേഡിയമായിരുന്നു. 63 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റേഡിയത്തിൽ ഇൻഡോർ ക്രിക്കറ്റ് അക്കാദമിയുണ്ട്. 40 അത്‌ലറ്റുകൾക്ക് ഡോർമിറ്ററി സൌകര്യം, അത്യാധുനിക ജിംനേഷ്യവും ആറ് ഇൻഡോർ പ്രാക്ടീസ് പിച്ചുകളും മൂന്ന് ഔട്ട്‌ഡോർ പ്രാക്ടീസ് ഫീൽഡുകളുമുണ്ട്. ഒരേസമയം നാല് ടീമുകളെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഡ്രസ്സിംഗ് റൂമുകളും പുതുക്കി നിർമ്മിച്ച മൊട്ടേര സ്റ്റേഡിയത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs England 3rd Test, Motera Cricket Stadium, Narendra Modi Stadium, World's Biggest Cricket Stadium