മൗണ്ട് മാംഗനൂയി: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ നിശ്ചിത ഓവറിൽ ഇന്ത്യ 7 വിക്കറ്റിന് 296 റൺസെടുത്തു. കെ എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്നും കൂടി ജയിച്ചാൽ ഏകദിന പരമ്പര കിവീസ് തൂത്തുവാരും. അതേസമയം, ആശ്വാസജയം
ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലാൻഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി.
കെ എൽ രാഹുൽ 113 പന്തിൽ 112 റൺസെടുത്ത് പുറത്തായി. പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 63 പന്തിൽ 62 റൺസെടുത്തു. മനീഷ്
പാണ്ഡേ 48 പന്തിൽ 42 റൺസെടുത്ത് പുറത്തായി. ഓപ്പണർമാരായ പൃഥ്വി ഷാ (42 പന്തിൽ 40), മായങ്ക് അഗർവാൾ (മൂന്നു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (12 പന്തിൽ ഒൻപത്) , ഷാർദൂൽ ഠാക്കൂർ 6 പന്തിൽ 7എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. എട്ടു റൺസ് വീതമെടുത്ത് രവീന്ദ്ര ജഡേജയും നവ്ദീപ് സെയ്നിയും പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി കെയ്ൽ ജാമിസണും മിച്ചൻ സാന്റ്നറും ഓരോ വിക്കറ്റ് വീഴ്ത്തി.
Also Read- Under-19 World Cup|മൂന്നാം തവണയും പടിക്കൽ കലമുടച്ചു ഇന്ത്യ; ബംഗ്ലാദേശ് ജേതാക്കൾ
ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ എട്ടു റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മായങ്ക് അഗർവാൾ മൂന്നു പന്തു മാത്രം നേരിട്ട് ഒരു റണ്ണെടുത്ത് പുറത്തായി. കൈൽ ജാമിസന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് അഗർവാളിന്റെ മടക്കം. സ്കോർ ബോർഡിൽ 32 റൺസ് മാത്രമുള്ളപ്പോൾ വിരാട് കോലിയും പുറത്തായി. നിലയുറപ്പിച്ചശേഷം തകർത്തടിക്കുന്ന പതിവു രീതിക്കു പകരം വന്നപാടെ സിക്സടിച്ചു തുടങ്ങിയ കോലിയെ ഹാമിഷ് ബെന്നറ്റ് പുറത്താക്കി. കൈൽ ജാമിസൻ ക്യാച്ചെടുത്തു. പരമ്പരയിൽ സമ്പൂർണമായി നിരാശപ്പെടുത്തിയ ഇന്ത്യൻ നായകന് 12 പന്തിൽ ഒരു സിക്സ് സഹിതം ഒൻപതു റൺസുമായി മടക്കം.
13ാം ഓവറിന്റെ ആദ്യ പന്ത് ഫൈൻ ലെഗ്ഗിലേക്കു തട്ടിയിട്ട് രണ്ടു റൺസ് ഓടിയെടുക്കാനുള്ള ശ്രമമാണ് ഷായ്ക്ക് വിനയായത്. കോളിൻ ഗ്രാൻഡ്ഹോമിന്റെ ത്രോ പിടിച്ചെടുത്ത് ടോം ലാഥം വിക്കറ്റ് തെറിപ്പിക്കുമ്പോൾ ക്രീസിനു പുറത്തായിരുന്നു ഷാ. 42 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്ത് ഷാ റണ്ണൗട്ട്. എന്നാൽ, നാലാം വിക്കറ്റിൽ ഒരുമിച്ച
ശ്രേയസ് അയ്യർ - ലോകേഷ് രാഹുൽ സഖ്യം പതുക്കെ ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റി. നിലയുറപ്പിച്ച കളിച്ച ഇരുവരും 59 പന്തിൽനിന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു.
സെഞ്ചുറി കൂട്ടുകെട്ടു സ്ഥാപിച്ചതിനു തൊട്ടുപിന്നാലെയാണ് അയ്യർ പുറത്തായത്. നേരത്തെ, 52 പന്തിൽ എട്ടു ഫോറുകൾ സഹിതമാണ് അയ്യർ എട്ടാം ഏകദിന അർധസെഞ്ചുറി
പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ രാഹുലും ഏകദിനത്തിലെ എട്ടാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും അർധസെഞ്ചുറി കുറിച്ചു. മികച്ച ഫോമിൽ തുടരുന്ന രാഹുൽ രണ്ട്
സിക്സും 9 ഫോറും സഹിതമാണ് 112 നേടിയത്.
നേരത്തെ, മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ന്യൂസിലാൻഡ് നിരയിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ തിരിച്ചെത്തി. ആദ്യ രണ്ട്
മത്സരങ്ങളിൽ വില്യംസൻ പരുക്കുമൂലം കളിച്ചിരുന്നില്ല. ഇന്ത്യൻ നിരയിൽ കേദാർ ജാദവിനു പകരം മനീഷ് പാണ്ഡെ ആദ്യ ഇലവനിൽ ഇടംപിടിച്ചു. കിവീസ് നിരയിൽ മാർക് ചാപ്മാൻ,
ടോം ബ്ലണ്ടൽ എന്നിവർക്കു പകരം വില്യംസനും മിച്ചൽ സാന്റ്നറും തിരിച്ചെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand, KL RAHUL, New Zealand