ഹാമിൽട്ടൺ: ഫോമിലെത്തിയ രോഹിത് ശർമ തകർത്തടിച്ചതോടെ മൂന്നാം ട്വന്റി20യിൽ ന്യൂസിലാൻഡിന് മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. ട്വന്റി20യിലെ 20ാം അർധസെഞ്ചുറി കുറിച്ച രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 40 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 65 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ക്യാപ്റ്റൻ വിരാട് കോലി 27 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്തു. ന്യൂസിലാൻഡിനായി ഹാമിഷ് ബെന്നറ്റ് നാല് ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് ഓവറിൽ 40 റൺസ് വഴങ്ങിയ ബെന്നറ്റ്, അടുത്ത രണ്ട് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുക്കുകയായിരുന്നു.
Also Read- യുവരാജ് സിങ് വീണ്ടും ബാറ്റെടുക്കുന്നു; പന്തെറിയാൻ അക്രവും; പരിശീലകനായി സച്ചിൻ ടെൻഡുൽക്കർ
മികച്ച തുടക്കം മുതലാക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല. 8.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 89 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അടുത്ത ഏഴ് റൺസിനിടെ രാഹുൽ, രോഹിത്, ശിവം ദുബെ എന്നിവരുടെ വിക്കറ്റ് നഷ്ടമായി. കോലിയും ശ്രേയസ് അയ്യരും നിലയുറപ്പിക്കാൻ സമയമെടുത്തതോടെ റൺനിരക്ക് താഴ്ന്നു. രാഹുൽ (19 പന്തിൽ 27), ശിവം ദുബെ (ഏഴു പന്തിൽ മൂന്ന്), ശ്രേയസ് അയ്യർ (16 പന്തിൽ 17) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. മനീഷ് പാണ്ഡെ ആറു പന്തിൽ 14 റൺസോടെയും രവീന്ദ്ര ജഡേജ അഞ്ചു പന്തിൽ 10 റൺസോടെയും പുറത്താകാതെ നിന്നു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറിൽ രണ്ടു പടുകൂറ്റൻ സിക്സുകൾ സഹിതം മനീഷ് പാണ്ഡെ – രവീന്ദ്ര ജഡേജ സഖ്യം 18 റൺസടിച്ചതോടെയാണ് ഇന്ത്യ 180ന് തൊട്ടടുത്തെത്തിയത്.
23 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്സും സഹിതമാണ് രോഹിത് അർധസെഞ്ചുറി പൂർത്തിയാക്കിയത്. ഹാമിഷ് ബെന്നറ്റ് എറിഞ്ഞ ആറാം ഓവറിൽ 6, 6, 4, 4, 6 എന്നിങ്ങനെ ആകെ 27 റൺസടിച്ചാണ് രോഹിത് അർധസെഞ്ചുറി നേടിയത്. ട്വന്റി20യിൽ രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. ഏതാനം മാസങ്ങൾക്കു മുൻപ് രാജ്കോട്ടിൽ ബംഗ്ലദേശിനെതിരെയും രോഹിത് 23 പന്തിൽ അർധസെഞ്ചുറി നേടിയിരുന്നു. 2016ൽ വെസ്റ്റിൻഡീസിനെതിരെയ 22 പന്തിൽ അർധസെഞ്ചുറി കടന്നതാണ് വേഗമേറിയത്. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ ഓപ്പണറെന്ന നിലയിൽ രോഹിത് 10,000 റൺസും പിന്നിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 3rd T20I, India vs New Zealand, KL RAHUL