ഓക്ക്‌ലന്‍ഡ്: ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 133 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.3 ഓവറിൽ വിജയം കൈവരിച്ചു. അർധ സെഞ്ചുറിയടിച്ച കെ എൽ രാഹുലും 44 റൺസെടുത്ത ശ്രേയസ് അയ്യരുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ആതിഥേയർക്ക് വേണ്ടി ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എട്ട് റണ്‍സെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 11 റണ്‍സെടുത്ത ക്യാപ്റ്റൻ വിരാട് കോലിയും മടങ്ങി. രണ്ട് വിലപ്പെട്ട വിക്കറ്റുകളും നേടിയത് ടിം സൗത്തിയായിരുന്നു. ഒരു വശത്ത് രാഹുൽ അടിച്ചുതകർത്തു. ശ്രേയസ് അയ്യരും ഒപ്പം കൂടിയതോടെ ഇന്ത്യ വിജയം വേഗത്തിലാക്കി. ഇതിനിടെ 44 റൺസെടുത്ത ശ്രേയസ് അയ്യരെ ഇഷ് സോധി വീഴ്ത്തി. പിന്നാലെയെ ശിവം ദുബെ പുറത്താകാതെ നിന്നു.
Also Read- 'ഏഷ്യാകപ്പിന് ഇന്ത്യൻടീമിനെ അയച്ചില്ലെങ്കിൽ ടി20 ലോകകപ്പിന പാക് ടീം ഇന്ത്യയിലേക്കില്ല'
50 പന്തിൽ 2 സിക്സും 3 ഫോറും ഉൾപ്പെടെ 57 റൺസെടുത്ത കെ എൽ രാഹുൽ പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും ഉൾപെട്ടതായിരുന്നു ശ്രേയസ് അയ്യരുടെ ഇന്നിംഗ്സ്. ശിവം ദുബെ എട്ട് റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രവീന്ദ്ര ജഡേജയുടെയും ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും മികച്ച ബൗളിങ്ങാണ് അവരെ പിടിച്ചുകെട്ടിയത്.. ഇവരുടെ പന്തുകളിൽ റൺസ് കണ്ടെത്താൻ ആതിഥേയർ നന്നേ വിഷമിച്ചു.
നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി ജഡേജ രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്തു ഒരു വിക്കറ്റ് എടുത്തു. വിക്കറ്റ് നേടിയില്ലെങ്കിലും ഷമി നാലോവറിൽ 22 റൺസ് മാത്രമാണ് വഴങ്ങിയത്. ഷാർദൂൽ ഠാക്കൂർ, ശിവം ദുബെ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
26 പന്തിൽ 33 റൺസ് നേടി പുറത്താകാതെ നിന്ന ടിം സീഫെർട്ടും 20 പന്തിൽ 33 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിലുമാണ് ടോപ് സ്കോറർമാർ. കഴിഞ്ഞ കളിയിൽ തകർത്തടിച്ച കോളിൻ മൺറേ 25 പന്തിൽ 26 റൺസെടുത്തുപുറത്തായി. ക്യാപ്റ്റൻ കെയിൻ വില്യംസൺ 20 പന്തിൽ 14, കോളിൻഡി ഗ്രാന്റ്ഹോം അഞ്ച് പന്തിൽ മൂന്ന്, റോസ് ടെയ്ലർ 24 പന്തിൽ 18 എന്നിവരാണ് സ്കോറർമാർ. തകർത്തടിച്ചു മുന്നേറിയ ഓപ്പണർ മാർട്ടിൻ ഗപ്ടിലാണ് കിവീസ് നിരയിൽ ആദ്യം പുറത്തായത്. സ്കോർ 48ൽ നിൽക്കെയാണ് ഗപ്റ്റിൽ മടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ വെറും 36 പന്തിൽനിന്ന് ഗപ്ടിൽ – മൺറോ സഖ്യം 48 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ട്വന്റി20യിൽ ഗപ്ടിൽ – മൺറോ സഖ്യം 1000 റൺസ് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ജോടിയും രണ്ടാമത്തെ മാത്രം ന്യൂസീലൻഡ് സഖ്യവുമാണ്. ഗപ്ടിൽ – കെയ്ൻ വില്യംസൻ സഖ്യമാണ് (1151) ഇക്കാര്യത്തിൽ ഇവർക്കു മുന്നിലുള്ള കിവീസ് സഖ്യം. സ്കോർ 68ൽ നിൽക്കെ കഴിഞ്ഞ മത്സരത്തിലെ കിവീസിന്റെ ടോപ് സ്കോറർ കോളിൻ മൺറോയും മടങ്ങി.
നേരത്തെ, ടോസ് നേടിയ ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം നടന്ന ഓക്‌ലൻഡിലെ അതേ വേദിയിലാണ് ഇന്നത്തെ മത്സരവും നടന്നത്. ഒന്നാം ട്വന്റി20യിൽ ന്യൂസീലൻഡ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അനായാസം ജയിച്ചുകയറിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India vs New Zealand, KL RAHUL, T20 Series, Virat Kohli (C)