ഇന്‍ഡോര്‍: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്കെതിരെ 228 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. സെഞ്ചുറി നേടിയ റൈലി റോസോയുടെയും അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും ഇന്നിങ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങാതെ പോയതിന്റെ കേട് ഈ മത്സരത്തില്‍ സെഞ്ചുറിയോടെ തീര്‍ത്ത റോസോ 48 പന്തില്‍ നിന്ന് എട്ടു സിക്‌സും ഏഴ് ഫോറുമടക്കം 100 റണ്‍സോടെ പുറത്താകാതെ നിന്നു. മൂന്ന് റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ ടെംബ ബവുമ പുറത്തായ ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഡിക്കോക്ക് - റോസോ സഖ്യം അതിവേഗം 90 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 43 പന്തില്‍ നിന്നും നാല് സിക്‌സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്ത ഡിക്കോക്ക് 13ാം ഓവറില്‍ റണ്ണൗട്ടായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്.
തുടർന്ന് ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സിനെ കൂട്ടുപിടിച്ച് റൂസോ 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 18 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത സ്റ്റബ്ബ്‌സ് അവസാന ഓവറിലാണ് പുറത്തായത്. ദീപക് ചാഹര്‍ എറിഞ്ഞ അവസാന ഓവറില്‍ 24 റണ്‍സാണ് ഡേവിഡ് മില്ലറും റൂസോയും ചേര്‍ന്ന് അടിച്ചെടുത്തത്. അഞ്ച് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 227ല്‍ എത്തിച്ചത്. ദീപക് ചഹാറും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുത്തിട്ടുണ്ട്. രോഹിത് ശർമ പൂജ്യത്തിന് പുറത്തായി. കാഗിസോ റബാഡോയുടെ പന്തിൽ ക്ലീൻബോള്‍ഡാവുകയായിരുന്നു. നാലു പന്തിൽ ഒരു റൺസെടുത്ത ശ്രേയസ് അയ്യരും പുറത്തായി. വെയ്ൻ പാർനെൽ ശ്രേയസ്സിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ക്രീസിൽ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.