ഏഷ്യാ കപ്പ് നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കയ്ക്കെതിരേ 174 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
41 പന്തില്‍ നിന്നാണ് രോഹിത് 72 റണ്‍സ് നേടിയത്. നാല് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്സ്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (6) ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ തൊട്ടടുത്ത ഓവറില്‍ ഫോമിലുള്ള വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി.
തുടര്‍ന്ന് സൂര്യകുമാര്‍ ക്രീസിലെത്തിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് ട്രാക്കിലാക്കിയി. രോഹിതിന് ഉറച്ച പിന്തുണ നല്കിയ സൂര്യകുമാര്‍ 29 പന്തില്‍ ഒരു സിക്സും ഒരു ഫോറും അടക്കം 34 റണ്‍സെടുത്തു. മൂന്നാം ഓവറില്‍ ഒന്നിച്ച രോഹിത്-സൂര്യകുമാര്‍ സഖ്യം 13-ാം ഓവറില്‍ പിരിയുമ്പോഴേക്കും ഇന്ത്യന്‍ സ്കോര്‍ 100 കടന്നിരുന്നു.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സ്കോര്‍ 149 വരെയെത്തിച്ചു. 18-ാം ഓവറില്‍ ഹാര്‍ദിക് പുറത്തായി. പിന്നീട് ക്രീസിലെത്തിയ ഹൂഡ കാര്യമായ റണ്‍സെടുക്കാതെ മടങ്ങി. ഋഷഭ് പന്ത് 17 റണ്‍സെടുത്ത് മടങ്ങി.
ശ്രീലങ്കയ്ക്കായി ദില്ഷന് മധുഷങ്ക നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദസുന്‍ ഷാനക, കരുണരത്നെ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.
ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആര് അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാന്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്ക ഗുണതിലകെ, ഭാനുക രജപക്സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്നെ, മഹീഷ് തീക്ഷണ, അശിത ഫെര്‍ണാണ്ടോ, ദില്ഷന് മധുഷനക.
സ്കോര്‍: ഇന്ത്യ- 173/8 (20)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asia cup, India Vs Srilanka 2022