ടോക്യോ ഒളിമ്പിക്സിലെ ബോക്സിംങ്ങ് ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്താണ് സതീഷ് കുമാറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പുരുഷന്മാരുടെ 91 കിലോ സൂപ്പര്‍ ഹെവി വെയ്റ്റ് വിഭാഗത്തിലായിരുന്നു ജയം. രണ്ട് താരങ്ങളുടെയും ആദ്യ ഒളിമ്ബിക്സ് കൂടിയാണിത്. ഉസ്ബെക്കിസ്ഥാന്റെ ബാക്കോധിര് ജലോലോവിനോടാണ് സതീഷിന്റെ അടുത്ത മത്സരം. എന്നാല്ഈ പോരാട്ടത്തില്‍ തീ പാറുമെന്നുറപ്പാണ്. ജലോലോവ് നിലവിലെ ഏഷ്യന്‍-ലോക ചാമ്പ്യനാണ്.
ആദ്യ ഒളിമ്പിക്സിന്റെ പതര്‍ച്ചയൊന്നും സതീഷിന് ഉണ്ടായിരുന്നില്ല. മികച്ച പ്രകടനം തന്നെയാണ് താരം കാഴച വെച്ചത്. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് സതീഷ് കുമാര്‍. ജമൈക്കന്‍ താരത്തിന്റെ പാദചലനങ്ങള്‍ മോശമായതും മത്സരത്തില്‍ സതീഷിന് ഗുണകരമായി വന്നു. അതേസമയം സതീഷ് കുമാറിന്റെ പാദചലനങ്ങള്‍ വളരെ മികച്ചതും വേഗമേറിയതുമായിരുന്നു. മത്സരത്തില്‍ വലത് കൈ ഉപയോഗിച്ചുള്ള പഞ്ചുകള്‍ക്കാണ് താരം പ്രാധാന്യം നല്‍കിയത്.
2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേടിയ താരമാണ് സതീഷ്. സൂപ്പര്‍ ഹെവിവെയ്റ്റ് കാറ്റഗറിയില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സതീഷ് കുമാര്‍. ഓഗസ്റ്റ് ഒന്നിനാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുക.
Also read: Tokyo Olympics | ഇന്ത്യക്ക് നിരാശ; ബോക്സിങ്ങില്‍ മേരി കോം പുറത്ത്
നേരത്തെ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ ലോവ്ലിന ബോര്‍ഗോഹൈനും, പൂജ റാണിയും ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു. അള്‍ജീരിയന്‍ യുവതാരം ഇച്ചാര്‍ക്ക് കൈബിനെതിരേ ആധികാരിക വിജയത്തോടെയാണ് പൂജ അവസാന എട്ടിലെത്തിയത്. അള്‍ജീരിയന്‍ താരത്തിനെതിരെ 5-0ന്റെ വിജയമാണ് ഇന്ത്യന്‍ ബോക്സര്‍ പൂജാ റാണി നേടിയത്. 69-75 കിലോ വിഭാഗം മിഡില്‍ വെയിറ്റ് മത്സരത്തിലാണ് പൂജാ റാണി ജയം കരസ്ഥമാക്കിയത്. അടുത്ത മല്‍സരവും ജയിക്കാനായാല്‍ ഇന്ത്യന്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാം.
ഈ വര്‍ഷം ദുബായില്‍ നടന്ന ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍ വെയ്റ്റില്‍ ഈ ഹരിയാനക്കാരി സ്വര്‍ണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സാണിത്. 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം അതേ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.
വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോവ്ലിന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അസമില്‍ നിന്ന് ഒളിമ്പിക്സില്‍ മത്സരിക്കുന്ന ആദ്യ വനിതാ അത്ലറ്റാണ് ലോവ്ലിന. ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഒമ്പതംഗ വനിതാ ബോക്സര്മാരില് ക്വാര്‍ട്ടര്‍ ഫൈനല്‍ നേടുന്ന ആദ്യത്തെ താരമായിരുന്നു 23കാരിയായ ബോര്ഗോഹൈന്. സ്പ്ലിറ്റ് പോയിന്റിലൂടെയാണ് മൂന്നു റൗണ്ടുകളും താരം നേടിയത്. ഒപ്പത്തിനൊപ്പം മുന്നേറിയ പോരാട്ടത്തിനൊടുവിലാണ് ജര്‍മ്മന്‍ താരത്തെ മറികടന്ന് ലോവ്ലിന ബോര്ഗോഹൈന് ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. 3-2 എന്ന സ്കോറിനായിരുന്നു ബോര്‍ഗോഹൈന്റെ വിജയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boxing, Tokyo Olympics, Tokyo Olympics 2020