ഒളിമ്പിക്സ് ബോക്സിങ്ങില്‍ ഇന്ത്യന്‍ താരം സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. പുരുഷന്മാരുടെ 91 കിലോ സൂപ്പര്‍ ഹെവി വെയ്റ്റ് വിഭാഗത്തില്‍ 5-0 എന്ന നിലയിലാണ് താരത്തിന്റെ തോല്‍വി. ഉസ്ബൈക്കിസ്ഥാന്‍ താരം ബാക്കോദിര്‍ ജാലോലോവാണ് സതീഷിനെ പരാജയപ്പെടുത്തിയത്. ജലോലോവ് നിലവിലെ ഏഷ്യന്‍-ലോക ചാമ്പ്യനാണ്. ഈ വിഭാഗത്തില്‍ കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് കാരണം സതീഷ് കുമാര്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടയായിരുന്നു. എന്നാല്‍ ഇന്നാണ് താരത്തിന് കളിക്കാനുള്ള അനുമതി ഡോക്ടര്‍മാര്‍ നല്‍കിയത്. പരിക്ക് മൂലം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്. ജമൈക്കന്‍ ബോക്സറുമായുള്ള പോരാട്ടത്തിലാണ് സതീഷിന് പരിക്കേറ്റത്.
പ്രീ ക്വാര്‍ട്ടറില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്തായിരുന്നു സതീഷ് കുമാറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പുരുഷന്മാരുടെ 91 കിലോ സൂപ്പര്‍ ഹെവി വെയ്റ്റ് വിഭാഗത്തിലായിരുന്നു ജയം. രണ്ട് താരങ്ങളുടെയും ആദ്യ ഒളിമ്പിക്സ് കൂടിയായിരുന്നു ഇത്. ആദ്യ ഒളിമ്പിക്സിന്റെ പതര്‍ച്ചയൊന്നും സതീഷിന് ഉണ്ടായിരുന്നില്ല. മികച്ച പ്രകടനം തന്നെയാണ് താരം കാഴച വെച്ചത്. രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് സതീഷ് കുമാര്‍.
ജമൈക്കന്‍ താരത്തിന്റെ പാദചലനങ്ങള്‍ മോശമായതും മത്സരത്തില്‍ സതീഷിന് ഗുണകരമായി വന്നു. അതേസമയം സതീഷ് കുമാറിന്റെ പാദചലനങ്ങള്‍ വളരെ മികച്ചതും വേഗമേറിയതുമായിരുന്നു. മത്സരത്തില്‍ വലത് കൈ ഉപയോഗിച്ചുള്ള പഞ്ചുകള്‍ക്കാണ് താരം പ്രാധാന്യം നല്‍കിയത്. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേടിയ താരമാണ് സതീഷ്. സൂപ്പര്‍ ഹെവിവെയ്റ്റ് കാറ്റഗറിയില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായിരുന്നു സതീഷ് കുമാര്‍.
ഇന്ത്യയുടെ സ്വര്‍ണമോഹം പൊലിഞ്ഞു; വനിതാ ബാഡ്മിന്റണില്‍ സിന്ധു സെമിയില്‍ പുറത്ത്
ടോക്യോയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ഫൈനലിലെത്താതെ പുറത്ത്. വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിയില്‍ ലോക മൂന്നാം നമ്പറായ ചൈനീസ് തായ്പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍ - 21-18, 21-12.
ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന രണ്ട് താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആവേശോജ്വലമായ പോരാട്ടത്തിനാണ് അരങ്ങുണര്‍ന്നത്. ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയതിന് ശേഷമായിരുന്നു സുയിങ് സെറ്റ് സ്വന്തമാക്കിയതെങ്കില്‍ അതുവരെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി എത്തിയ സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവച്ചാണ് സുയിങ് രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കിയത്.
സെമി മത്സരം വരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ എത്തിയ സിന്ധുവിന് സുയിങ്ങിനെതിരെ ഒരു സെറ്റ് പോലും നേടാനായില്ല എന്നത് നിരാശ നല്കുന്നുണ്ടാകും. റിയോയില്‍ നേടിയ വെള്ളി മെഡല്‍ സ്വര്‍ണത്തിലേക്ക് മാറ്റാനുറച്ച് ഇറങ്ങിയ ഇന്ത്യന്‍ താരത്തിന്റെ തോല്‍വി ആരാധകര്‍ക്കും നിരാശ പകരുന്നതായി. സെമിയില്‍ പുറത്തായ താരം ഇനി വെങ്കല മെഡലിനായി മത്സരിക്കും. ആദ്യ സെമിയില്‍ ചെന്‍ യൂഫെയിയോട് തോറ്റ ഹി ബിംഗ്ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് വെങ്കല മെഡല്‍ പോരാട്ടം നടക്കുക. ഇതിന് ശേഷമാണ് ഗോള്‍ഡ് മെഡല്‍ മത്സരം നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boxing, India, Tokyo Olympics 2020