ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിലെ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ താരങ്ങളായ യുസ്വേന്ദ്ര ചഹലിനും കൃഷ്ണപ്പ ഗൗതമിനുമാണ് രോഗബാധ സ്ഥിരീകരിച്ചരിക്കുന്നത്.
ശ്രീലങ്കക്കെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരുവരും കളിച്ചിരുന്നു. എന്നാൽ പിന്നീട് ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഇരുവരും രണ്ടാമത്തെയും മൂന്നാമത്തെയും ടി20യിൽ കളിച്ചിരുന്നില്ല. ക്രുനാലിന്റെ സമ്പർക്കപ്പട്ടികയിൽ ആയിരുന്നതിനാൽ ഇവരെ നേരത്തെ തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീലങ്കയിൽ നിർബന്ധിത ക്വാറന്റീൻ ഉള്ളതിനാൽ ഇന്ന് ലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന ഇന്ത്യൻ സംഘത്തിനൊപ്പം ഇരുവരും മടങ്ങില്ല. ക്വാറന്റീൻ കാലാവധി തീരുന്നതിന് അനുസരിച്ചായിരിക്കും ലങ്കയിൽ നിന്നുള്ള ഇവരുടെ മടക്കം.
ക്രുനാലിന് പോസിറ്റീവ് ആയെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ചഹലിന്റെയും ഗൗതമിന്റെയും രോഗവിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. കോവിഡ് പ്രതിസന്ധിയുള്ളതിനാൽ വിമാനത്തിൽ കയറുന്നതിന് മുൻപ് ഓരോ യാത്രക്കാരും കോവിഡ് പരിശോധനക്ക് വിധേയമാകണമെന്ന നിബന്ധനയുള്ളതിനാൽ വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ചഹലും ഗൗതമും പോസിറ്റീവ് ആയതെന്ന് ബിസിസിഐ ഒഫിഷ്യൽ പിടിഐയോട് വെളിപ്പെടുത്തി.
നേരത്തെ ക്രുനാൽ പാണ്ഡ്യയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നേരത്തെ ഐസൊലേഷനിൽ ആയിരുന്ന ഇന്ത്യയുടെ ആറ് താരങ്ങൾക്ക് - ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹർ, മനീഷ് പാണ്ഡെ, ഇഷാൻ കിഷൻ എന്നിവർക്ക് ലങ്കയിൽ നിന്ന് തിരിക്കാം. ഇവരിൽ സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലുള്ള ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിനൊപ്പം ചേരാൻ ഇംഗ്ലണ്ടിലേക്ക് ആയിരിക്കും തിരിക്കുക. ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീമിലെ താരങ്ങളായ വാഷിങ്ടൺ സുന്ദറിനും ആവേശ ഖാനും പരുക്കേറ്റപ്പോൾ പകരക്കാർ എന്ന നിലയിലാണ് ഇരുവരെയും ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയക്കാൻ തീരുമാനിച്ചത്.
അതേസമയം കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ബിസിസിഐക്ക് വലിയ തലവേദനയാണ് നൽകുന്നത്. കോവിഡ് പ്രതിസന്ധി കാരണം വലഞ്ഞ ഇന്ത്യൻ ടീം ശ്രീലങ്കയോട് ടി20 പരമ്പര അടിയറവ് വച്ചിരുന്നു. നേരത്തെ ആദ്യ ടി20 മത്സരം ജയിച്ചതിന് ശേഷം രണ്ടാം മത്സരത്തിന് ഒരുങ്ങവെയായിരുന്നു ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് അടുത്ത ദിവസത്തിലേക്ക് മത്സരം മാറ്റിവക്കുകയും ചെയ്തിരുന്നു. ക്രുനാലുമായി സമ്പർക്കം പുലർത്തിയതിനാൽ ഇന്ത്യൻ ടീമിലെ എട്ട് താരങ്ങൾ ക്വാറന്റീനിലും കഴിയേണ്ടി വന്നു. ഇതോടെ പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങൾക്കും നിർണായക താരങ്ങൾ ഇല്ലാതെ സംഘത്തിലെ ബാക്കി കളിക്കാരെ വെച്ചാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
ഇതിൽ രണ്ടാം ടി20യിൽ ഇന്ത്യ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതിന് ശേഷം പൊരുതിയാണ് തോറ്റതെങ്കിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ ലങ്കൻ ബൗളിങ്ങിന് മുന്നിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. വെറും 81 റൺസിനാണ് ഇന്ത്യ പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കുകയായിരുന്നു. നേരത്തെ നടന്ന ഏകദിന പരമ്പര ഇന്ത്യ നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, India-Srilanka, Indian cricket team, Yuzvendra Chahal