ഇന്റർഫേസ് /വാർത്ത /Sports / 'ഇന്ത്യന്‍ ഹോക്കിയിലെ ഉരുക്കുകോട്ട', ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ട്രെന്‍ഡിംഗ് ആയി മലയാളി താരം പി ആര്‍ ശ്രീജേഷ്

'ഇന്ത്യന്‍ ഹോക്കിയിലെ ഉരുക്കുകോട്ട', ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം ട്രെന്‍ഡിംഗ് ആയി മലയാളി താരം പി ആര്‍ ശ്രീജേഷ്

News18 Malayalam

News18 Malayalam

ഇന്ത്യന്‍ ക്രിക്കറ്റിന് രാഹുല്‍ ദ്രാവിഡ് എങ്ങിനെയാണോ ഇന്ത്യന്‍ ഹോക്കിക്ക് അതു പോലെയാണ് പി ആര്‍ ശ്രീജേഷെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു.

  • Share this:

ടോക്യോ ഒളിമ്പിക്സിന്റെ രണ്ടാം ദിനം ഇന്ത്യക്ക് വന്‍ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി മീരാ ഭായ് ചാനു വെള്ളി മെഡല്‍ നേടിയിരിക്കുന്നു. ഇതോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തുന്നത്. ഹോക്കിയിലും ഇന്ത്യയ്ക്ക് ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പൂള്‍ എ മത്സരത്തില്‍ എതിരാളികളായ ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യന്‍ സംഘം കീഴടക്കി. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് രണ്ട് ഗോളുകളും രുപീന്ദര്‍ പാല്‍ ഒരു ഗോളും നേടി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.

ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന്റെ ആദ്യ മത്സരം ഗംഭീരമായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്. ഇന്ത്യയുടെ വന്‍മതിലെന്നാണ് മലയാളി താരത്തെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് രാഹുല്‍ ദ്രാവിഡ് എങ്ങിനെയാണോ ഇന്ത്യന്‍ ഹോക്കിക്ക് അതു പോലെയാണ് പി ആര്‍ ശ്രീജേഷെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. ഇന്ത്യയുടെ കളി എന്നൊക്കെ കാണുന്നുവോ അന്നൊക്കെ ഈ മനുഷ്യന്‍ രക്ഷകനാകുന്നുവെന്ന് ചിലര്‍ പറയുന്നു. രണ്ട് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ നായകന്‍ എസ് കെ ഉത്തപ്പയും പ്രിയ സുഹൃത്തിനെ പ്രശംസിച്ചു. ഇനിയും ഉയരാന്‍ മെഡലിലേക്കെത്താന്‍ ശ്രീജേഷില്‍ വിശ്വാസമാണ് എന്നാണ് അദ്ദേഹം കുറിച്ചത്.

ഒന്നും രണ്ടുമല്ല, ന്യൂസിലന്‍ഡിന്റെ ഗോളെന്നുറച്ച ആറ് ഷോട്ടുകളാണ് താരം തടഞ്ഞിട്ടത്. നെഞ്ചിടിപ്പോടെ കണ്ട മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ രാജ്യത്തിന്റെ പ്രതീക്ഷ കാത്തത് ഈ മലയാളി താരമാണ്. വീഴ്ചയില്‍ നിന്ന് കരകയറ്റിയ ഇന്ത്യയുടെ ഗോള്‍ കീപ്പറെ പ്രശംസ കൊണ്ട് മൂടുകയാണ് ഇന്ത്യന്‍ ആരാധകര്‍.

മത്സരത്തില്‍ പന്ത് കയ്യടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പെനാല്‍റ്റി കോര്‍ണറുകള്‍ എടുക്കുന്നതില്‍ ന്യൂസിലന്‍ഡിനുണ്ടായ പോരായ്മകള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ സമ്മാനിക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ന്യൂസിലന്‍ഡായിരുന്നു. ആറാം മിനിട്ടില്‍ നേടിയെടുത്ത പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റാന്‍ കിവീസ് താരം കെയ്ന്‍ റസ്സലിന് സാധിച്ചു. എന്നാല്‍ 10ആം മിനിട്ടില്‍ രൂപീന്ദര്‍ പാലിലൂടെ ഇന്ത്യ ഉശിരന്‍ മറുപടി അറിയിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നും ലഭിച്ച പെനാല്‍റ്റി സ്ട്രോക്കാണ് രൂപീന്ദര്‍ പാലിന് ഗോളിന് വഴിയൊരുക്കിയത്.

26 ആം മിനിട്ടില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി കോര്‍ണര്‍ സെപ്ഷ്യലിസ്റ്റ് രൂപീന്ദര്‍ പാല്‍ നല്‍കിയ പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ ഹര്‍മന്‍പ്രീതിന് സാധിച്ചു. 33 ആം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ അടുത്ത ഗോളും പിറന്നു. 36ആം മിനിട്ടില്‍ ഹാട്രിക് ഗോളവസരവും ഹര്‍മന്‍പ്രീതിന് ലഭിച്ചിരുന്നു. ഷോട്ട് ഉന്നം തെറ്റാതെ ലക്ഷ്യത്തിലേക്ക് പായിക്കാന്‍ താരത്തിന് കഴിഞ്ഞെങ്കിലും ന്യൂസിലന്‍ഡ് കീപ്പര്‍ ഹെയ്വാര്‍ഡിന്റെ ഗംഭീര സേവ് ഇന്ത്യയുടെ ഗോള്‍ മോഹം തട്ടിയകറ്റി. 43ആം മിനിട്ടില്‍ സ്റ്റീഫന്‍ ജെന്നസിലൂടെ ന്യൂസിലന്‍ഡ് രണ്ടാം ഗോളും നേടി. അവസാന ക്വാര്‍ട്ടറില്‍ ന്യൂസിലാന്‍ഡ് ആക്രമണം ശക്തമാക്കിയെങ്കിലും ശ്രീജേഷ് എന്ന വന്മതിലില്‍ തട്ടി നീക്കങ്ങള്‍ പലതും നിഷ്ഫലമാവുകയായിരുന്നു.

First published:

Tags: Tokyo Olympics, Tokyo Olympics 2020