WTC Final| ബയോ ബബിൾ വിട്ട് ന്യൂസിലൻഡ് താരങ്ങൾ; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
WTC Final| ബയോ ബബിൾ വിട്ട് ന്യൂസിലൻഡ് താരങ്ങൾ; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
ന്യൂസിലൻഡ് താരങ്ങളായ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഹെൻറി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നീ താരങ്ങളോടൊപ്പം ടീം ഫിസിയോ ടോമി സിംസിക്കുമാണ് ബയോബബിള്‍ സുരക്ഷ മറികടന്ന് ഗോള്‍ഫ് കളിക്കാന്‍ പോയത്.
ബയോ ബബിൾ മറികടന്ന ന്യൂസിലൻഡ് താരങ്ങളുടെ പ്രവൃത്തിയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ ടീം മാനേജ്മെൻ്റ്. കോവിഡ് സാഹചര്യത്തില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കുന്ന ഇരു ടീമിലെ താരങ്ങള്‍ക്കും ബയോബബിള്‍ സംവിധാനവും കർശന നിയന്ത്രണങ്ങളും ഐസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ന്യൂസീലന്‍ഡിന്റെ ആറ് താരങ്ങൾ ബയോബബിള്‍ വിട്ട് പുറത്ത് പോയത്. ന്യൂസിലൻഡ് താരങ്ങളായ ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ഹെൻറി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നീ താരങ്ങളോടൊപ്പം ടീം ഫിസിയോ ടോമി സിംസിക്കുമാണ് ബയോബബിള്‍ സുരക്ഷ മറികടന്ന് ഗോള്‍ഫ് കളിക്കാന്‍ പോയത്.
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് അരങ്ങുണരാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, ഗുരുതര ചട്ടലംഘനം നടത്തിയ ന്യൂസീലന്‍ഡ് താരങ്ങളുടെ നടപടിയിൽ ഇന്ത്യൻ ടീം മാനേജ്മെൻ്റ് അതൃപ്തി അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരം ഇന്ത്യൻ ടീം മാനേജ്മെൻ്റ് ഐസിസിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇന്ത്യൻ താരങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി ഹോട്ടലിൽ തങ്ങവെയാണ് ന്യൂസിലൻഡ് താരങ്ങൾ പുറത്തേക്ക് പോയത്. ഇന്ത്യൻ ടീം പരിശീലനം നടത്താൻ മാത്രമാണ് അവരുടെ ഹോട്ടലിൽ നിന്നും പുറത്തിറങ്ങുന്നത്.
ഇന്ത്യൻ ടീം മാനേജ്മെൻ്റിൻ്റെ പരാതിയിൽ മറുപടി പറഞ്ഞ ഐസിസി, ന്യൂസിലൻഡ് താരങ്ങളുടെ പ്രവൃത്തി ചട്ടലംഘനമായി കാണാൻ കഴിയില്ല എന്നും ക്വാറൻ്റീൻ പൂർത്തിയായ ഇന്ത്യൻ താരങ്ങൾക്കും ബയോബബിളിൽ നിന്ന് കൊണ്ട് അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമാണ്.
അതേസമയം, ഹോട്ടലിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഗോള്‍ഫ് കളിക്കാന്‍ പോയതെന്നും ഇത് ഹോട്ടലിന്റെ ഭാഗം തന്നെയാണെന്നും അതിനാല്‍ സുരക്ഷാലംഘനം നടന്നിട്ടില്ലെന്നുമുള്ള നിലപാടിലാണ് ന്യൂസീലന്‍ഡ് ടീം മാനേജ്‌മെന്റുള്ളത്.
ഈ മാസം 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടുന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇംഗ്ലണ്ടിലെ സതാംപ്ടണാണ് മത്സര വേദി. ഫൈനൽ മത്സരത്തിനായി അവസാന വട്ട ഒരുക്കങ്ങളിലുള്ള ഇരു ടീമുകളും ഫൈനലിനുള്ള തങ്ങളുടെ 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ന്യൂസീലന്‍ഡ് നിരയില്‍ മിച്ചല്‍ സാന്റ്‌നറൊഴികെ മറ്റ് പ്രമുഖരെല്ലാം ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കെ എല്‍ രാഹുല്‍, മയാങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടം ലഭിച്ചില്ല.
ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയിച്ചെത്തുന്ന ന്യൂസീലന്‍ഡിനാണ് എല്ലാവരും കലാശപ്പോരാട്ടത്തില്‍ മുന്‍തൂക്കം നൽകുന്നതെങ്കിലും ഇന്ത്യൻ ടീമിനെ തള്ളിക്കളയാനും അവർ തയ്യാറല്ല. സന്നാഹ മത്സരം ലഭിക്കാതെയാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നതെങ്കിലും അടുത്തിടെ നടന്ന പരമ്പരകളിൽ ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഫൈനലിലേക്ക് വരുമ്പോഴും ഇതേ മികവ് അവർ ആവർത്തിക്കും എന്ന് തന്നെ കരുതാം.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ രണ്ട് ടീമുകളുടെ ക്യാപ്റ്റൻമാർ തമ്മിലുള്ള മത്സരം കൂടിയായാണ് കണക്കാക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കൊഹ്ലിക്കും ന്യൂസിലൻഡ് ക്യാപ്റ്റനായ കെയ്ൻ വില്യംസണും ഇതുവരെ സീനിയർ തലത്തിൽ ഒരു ഐസിസി കിരീടം നേടാനായിട്ടില്ല. ഐസിസി നടത്തുന്ന ഈ ടൂർണമെൻ്റിൽ കിരീടം നേടി ഈ കുറവ് പരിഹരിക്കാനാകും ഇരു ക്യാപ്റ്റന്മാരും ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ പരുക്ക് പറ്റിയ വില്യംസൺ ഫൈനലിൽ ടീമിനെ നയിക്കാൻ എത്തും എന്ന് തന്നെയാണ് കരുതുന്നത്. മറുവശത്ത് കോഹ്ലി ഇന്ത്യൻ ടീമിനൊപ്പം കഠിന പരിശീലനത്തിലാണ്
Summary
Indian team management alleges new Zealand players' bio bubble breach
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.