ഐപിഎല്‍ കഴിഞ്ഞ ദിവസം ഹൈദരാബാദ്- കൊല്‍ക്കത്ത മത്സരം ഒരു ഇന്ത്യന്‍ യുവ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ മിന്നല്‍ വേഗതയിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന് മാലിക്ക്. ജമ്മു കാശ്മീരില്‍ നിന്നുള്ള താരം വമ്പന്‍ നേട്ടവും കുറിച്ചാണ് ആരാധക പ്രശംസ ഏറ്റുവാങ്ങിയത്. ഈ സീസണിലെ ഐ പി എല്ലില്‍ ഏറ്റവും വേഗതയുള്ള പന്തെറിഞ്ഞ ഇന്ത്യന്‍ താരമായിരിക്കുകയാണ് 21കാരനായ ഉമ്രാന്.
ഇപ്പോഴിതാ ഉമ്രാന് മാലിക്കിന്റെ പേസിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജമ്മു കശ്മീര്‍ ടീമില്‍ സഹതാരമായ പര്‍വേസ് റസൂല്‍. 'നെറ്റ്സില്‍ അദേഹത്തെ നേരിട്ടപ്പോള്‍ നല്ല വേഗമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലൊരു വേദിയില്‍ ആ മികവ് കൊണ്ടുവരുന്നത് വ്യത്യസ്തമാണ്. തീപാറും പേസ് കൊണ്ട് കെകെആര്‍ ബാറ്റേര്‍സിനെ വിറപ്പിക്കുകയായിരുന്നു താരം. വലിയ വേദിയില്‍ മികവ് കാട്ടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്.'- പര്‍വേസ് റസൂല്‍ പറഞ്ഞു.
'500, 1000 രൂപയ്ക്കൊക്കെ അവന് ധാരാളം ടെന്നീസ് ബോള്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ജസ്പ്രീത് ബുമ്ര ഉള്‍പ്പടെയുള്ള മികച്ച പേസര്‍മാരെ നോക്കിയാല്‍ അവരെല്ലാം ടെന്നീസ് ബോളിന്റെ ഉല്പന്നങ്ങളാണ് എന്നുകാണാം. വളരെ ഭാരം കുറഞ്ഞ ടെന്നീസ് ബോളില്‍ പേസ് കണ്ടെത്തണമെങ്കില്‍ അത്രയേറെ പ്രയത്നിക്കണം. ടെന്നീസ് ബോളില്‍ കളിച്ചാണ് മാലിക്ക് കരുത്തും പേസും വര്‍ധിപ്പിച്ചത്. ജമ്മുവിന്റെ പരിസരങ്ങളിലായിരുന്നു ഈ മത്സരങ്ങള്‍.'- റസൂല്‍ കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 150.06 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് ഉമ്രാന് ഇന്ത്യയുടെ ഷോയിബ് അക്തറായി മാറിയത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും വേഗത കൊണ്ട് ആദ്യ മല്‍സരത്തില്‍ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നാലോവറില്‍ 27 റണ്‍സാണ് ഉമ്രാന് വിട്ടുകൊടുത്തത്. ആദ്യ ഓവറില്‍ തന്നെയായിരുന്നു ഉമ്രാന്റെ 150 കി.മി വേഗതയിലുള്ള പന്ത് പിറന്നത്.
Read also: IPL 2021 |ഐപിഎല്ലില്‍ 2009ന് ശേഷം ധോണിക്ക് ഇതാദ്യം; നിരാശരായി ആരാധകര്‍
കോവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉമ്രാന് മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.
Read also: IPL 2021 |ടോസ്സിന് ശേഷം ധോണിയും പന്തും തമ്മിലുള്ള സ്നേഹപ്രകടനം; ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ
നേരത്തേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജായിരുന്നു ഈ സീസണിലേ വേഗതയേറിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ തലപ്പത്ത്. ആദ്യ രണ്ടു സ്ഥാനങ്ങളും അദ്ദേഹത്തിനായിരുന്നു. 147.68 കിമി, 147.67 കിമി എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു ബോളുകളുടെയും വേഗത. ഇതാണ് ഉമ്രാന് അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ഓവറില്‍ തന്നെ തിരുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2021, Sunrisers Hyderabad