'അക്സറിനെ കാണാന്‍ വന്നു, നറുക്ക് വീണത് എനിക്കും'; മുംബൈ ഇന്ത്യന്‍സില്‍ എത്തിയ കഥ വെളിപ്പെടുത്തി ജസ്പ്രീത് ബുംറ
'അക്സറിനെ കാണാന്‍ വന്നു, നറുക്ക് വീണത് എനിക്കും'; മുംബൈ ഇന്ത്യന്‍സില്‍ എത്തിയ കഥ വെളിപ്പെടുത്തി ജസ്പ്രീത് ബുംറ
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മുംബൈ ഇന്ത്യന്‍സില്‍ നിന്നും എനിക്കൊരു കോള്‍ വന്നു. നിങ്ങള്‍ക്കു ടീമിനായി കളിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നായിരുന്നു ചോദ്യം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണും ഒരുപാട് പുത്തന്‍ താരോദയങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലേക്ക് യുവതാരങ്ങളെ കണ്ടെത്തുന്നതില്‍ ഐ പി എല്ലിന്റെ സ്ഥാനം വളരെ വലുതാണ്. ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ് തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായത് ഐ പി എല്ലാണ്. ഐ പി എല്ലിലൂടെ ടീമിലെത്തി ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറ താന്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ്.
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യക്കു സമ്മാനിച്ചതില്‍ ഏറ്റവുമധികം ക്രെഡിറ്റ് അര്‍ഹിക്കുന്നത് രണ്ടു പേരാണ്. ഒന്ന് ഇന്ത്യയുടെ മുന്‍ കോച്ചും ന്യൂസിലന്‍ഡുകാരനായ ജോണ്‍ റൈറ്റാണെങ്കില്‍ മറ്റൊന്ന് ഐ പി എല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ്. 2013ലാണ് ബുംറ മുംബൈയില്‍ എത്തുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തികുമായി സ്കൈ സ്പോര്‍ട്സ് ചാനലില്‍ സംസാരിക്കവെയാണ് അദ്ദേഹം മനസ്സ് തുറന്നത്.
'ഗുജറാത്ത് ടീമിലേക്ക് ഞാന്‍ ആദ്യമായി എത്തിയ സമയമാണത്. ഞങ്ങളുടെ രണ്ടാം മത്സരം മുംബൈയ്ക്കെതിരേയായിരുന്നു. ആ മത്സരത്തില്‍ അക്സര്‍ പട്ടേലിന്റെ പ്രകടനം നിരീക്ഷിക്കാനായി മുംബൈ ഇന്ത്യന്‍സിന്റെ അന്നത്തെ ടാലന്റ് സ്കൗട്ട് ജോണ്‍ റൈറ്റ് എത്തിയിരുന്നു. ആ മത്സരത്തില്‍ ഞാന്‍ ഒരു വിക്കറ്റ് മാത്രമേ വീഴ്ത്തിയുള്ളു. എന്നാല്‍ നന്നായി പന്തെറിഞ്ഞിരുന്നു. അധികം റണ്‍സും വഴങ്ങിയിരുന്നില്ല'- ബുംറ പറഞ്ഞു.
'മുംബൈയും ഗുജറാത്തും തമ്മിലുള്ള മല്‍സരത്തിനു ശേഷം ഒരു കളി കൂടി കാണാന്‍ റൈറ്റ് വന്നു. പാര്‍ഥീവ് പട്ടേലിനോടു എന്നെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. പാര്‍ഥീവ് ഇക്കാര്യം എന്നോടു പറഞ്ഞപ്പോള്‍ അതൊരു തമാശയായാണ് തോന്നിയത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മുംബൈ ഇന്ത്യന്‍സില്‍ നിന്നും എനിക്കൊരു കോള്‍ വന്നു. നിങ്ങള്‍ക്കു ടീമിനായി കളിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും എനിക്കു താല്‍പ്പര്യമുണ്ടെന്നു അവരെ അറിയിക്കുകയായിരുന്നു'- ബുംറ കൂട്ടിച്ചേര്‍ത്തു.
പിന്നീട് ഐ പി എല്ലില്‍ മുംബൈയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനം വൈകാതെ ബുംറയ്ക്കു ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്തു. 27കാരനായ പേസര്‍ മുംബൈയ്ക്കു വേണ്ടി 7.4 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 115 വിക്കറ്റുകള്‍ ഇതിനകം നേടിയിട്ടുണ്ട്. ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന ബുംറ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകം കൂടിയാണ്. അതിനു ഇന്ത്യ ജോണ്‍ റൈറ്റിനോടു കടപ്പെട്ടിരിക്കുന്നു. മുംബൈയിലെത്തിയ ആദ്യ സീസണില്‍ തുടങ്ങിയ സൗഹൃദം മലിങ്കയുമായി ഇപ്പോഴും നിലനിര്ത്തിപ്പോരുന്നുവെന്നും ഇപ്പോഴും അദ്ദേഹം തന്നോടു സംസാരിക്കാറുണ്ടെന്നും ബുംറ പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.