മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ റിഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പഠാന്. ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് പഠാന് പറയുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ അവസരം കാത്ത് ഇഷാന് കിഷനും ദിനേഷ് കാര്‍ത്തിക്കും അകത്തും, സഞ്ജു സാംസണ് പുറത്തുമുണ്ടെന്ന് പഠാന് ചൂണ്ടിക്കാട്ടി.
കെ.എല്‍ രാഹുലിനും വിക്കറ്റിന് പിന്നില്‍ നില്ക്കാനാവും. എന്റെ ഇലവനില്‍ എല്ലായ്പ്പോഴും ഉണ്ടാവുന്ന താരമാണ് രാഹുല്‍. രാഹുല്‍ മികച്ച ക്രിക്കറ്ററാണ്. അതിനാല്‍ മത്സരം ശക്തമാണ്. ഒരുപാട് സമയം നിന്റെ ബാറ്റിനെ നിശബ്ദമാക്കി വെക്കാനാവില്ലെന്നും റിഷഭ് പന്തിനോടായി ഇര്ഫാന് പഠാന് പറയുന്നു.
'പരമ്പരയില്‍ പന്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. നിലവില്‍ പന്ത് ടീമിന്റെ ക്യാപ്റ്റനാണെന്നത് ശരിതന്നെ. പക്ഷേ, മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടീമിലെ സ്ഥാനം തന്നെ നഷ്ടമാകുന്ന കാലം വിദൂരമല്ല'- പഠാന് പറഞ്ഞു.
'ഇപ്പോള്‍ത്തന്നെ വിക്കറ്റ് കീപ്പര്‍മാരായ ഇഷാന് കിഷനും ദിനേഷ് കാര്‍ത്തിക്കും പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു സാംസണ് അവസരം കാത്ത് പുറത്തിരിക്കുന്നു. വിക്കറ്റ് കീപ്പറാകാനും കഴിവുള്ള കെ.എല്‍.രാഹുലും ടീമിലെ സ്ഥിരാംഗമാണ്. രാഹുല്‍ ഏറ്റവും മികച്ച താരമാണെന്നാണ് എന്റെ അഭിപ്രായം. ടീമില്‍ ഇടംപിടിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മോശം ഫോമില്‍ അധിക കാലം ടീമില്‍ തുടരാനാകില്ല'- പഠാന് കൂട്ടിച്ചേര്‍ത്തു.
'പന്തിന്റേതാണ് ട്വന്റി20. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ ആണ് പന്ത് എന്നതില്‍ ഒരു സംശയവും ഇല്ല. അദ്ദേഹത്തിന് 24 വയസ്സ് മാത്രമാണ് പ്രായം. ഇനി അടുത്ത 10 വര്‍ഷത്തേക്ക് കളിക്കാനായാല്‍ അദ്ദേഹം ഒന്നാന്തരം ക്രിക്കറ്റ് താരമായി മാറും. എന്നാല്‍ അതിനൊത്ത പ്രകടനം ഇപ്പോള്‍ പുറത്തുവരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.'- പഠാന് വിശദമാക്കി.
പരമ്പരയില്‍ കെ.എല്‍.രാഹുലിന്റെ അഭാവത്തില്‍ നായകസ്ഥാനം ലഭിച്ച പന്ത്, ബാറ്ററെന്ന നിലയില്‍ തീര്‍ത്തും മോശം ഫോമിലാണ്. 29, 5, 6 എന്നിങ്ങനെയാണ് പരമ്പരയില്‍ ഇതുവരെ നടന്ന മൂന്നു കളികളില്‍ പന്തിന്റെ പ്രകടനം. ഇതില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ഇന്ത്യ, മൂന്നാം മത്സരം ജയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.