ഐലീഗിൽ പല തവണ ജേതാക്കളായ ഈസ്റ്റ് ബംഗാളിന് പക്ഷെ ഐഎസ്എൽ അത്ര എളുപ്പം വഴങ്ങുന്നില്ല. ആദ്യ ജയത്തിനായി കൊൽക്കത്ത ക്ലബിന് ഇനിയും കാത്തിരിക്കണം. ഇന്നു നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ തോറ്റത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഈസ്റ്റ് ബംഗാളിന് ജയം അന്യമാകുന്നത്.
ആദ്യ പകുതിയില്‍ ഒരു സെല്‍ഫ് ഗോളിലൂടെ ആണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. സുചന്ദ്ര സിങിന്റെ സെല്‍ഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന് വിനയായത്. സില്ല ഷോട്ട് മിസ്സ് ആക്കിയപ്പൊള്‍ അത് സുചെന്ദ്രയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
ഒരുപിടി മലയാളി താരങ്ങളും ഇന്ന് ഇരു ടീമുകൾക്കുവേണ്ടിയും കളത്തിലിറങ്ങി. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ആദ്യ ഇലവനില്‍ ഇറങ്ങിയ മലയാളി താരം മഷൂര്‍ തകർപ്പൻ പ്രകടനം പുറത്തെടുത്തു. രണ്ടാം പകുതിയില്‍ മലയാളി താരം സുഹൈറും നോര്‍ത്ത് ഈസ്റ്റിനായി കളത്തില്‍ ഇറങ്ങി. സുഹൈറിന്റെ അസിസ്റ്റില്‍ ആയിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പിച്ച ഗോൾ പിറന്നത്. സുഹൈറിന്റെ ഗംഭീര ക്രോസ് ചാറ ലക്ഷ്യം തെറ്റിക്കാതെ വലയിലാക്കുകയായിരുന്നു.
ഈസ്റ്റ് ബംഗാളിനായി മലയാളിയായ സി കെ വിനീതും ഇന്ന് അരങ്ങേറി. ഈ വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 8 പോയിന്റുമായി ലീഗില്‍ രണ്ടാമതെത്തി. ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ് ഉള്ളത്. ആദ്യം മൂന്നു മത്സരങ്ങളിൽ ജയിക്കാനാകാത്തത് മാത്രമല്ല, ഒരു ഗോള്‍ പോലും നേടാനാകാത്തതും റോബി ഫൗളറിന്റെ ശിക്ഷണത്തിൽ ഇറങ്ങിയ ഈസ്റ്റ് ബംഗാളിന് നാണക്കേടായി മാറിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ISL 2020, ISL 2020-21, NorthEast United FC vs SC East Bengal, ഈസ്റ്റ് ബംഗാൾ, ഐഎസ്എൽ 2020, സി കെ വിനീത്