റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982ലെ ലോകകപ്പ് ഹീറോയുമായ പൗലോ റോസി അന്തരിച്ചു. 64 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഇറ്റാലിയന്‍ മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. വാതുവയ്പ്പുവിവാദവുമായി ബന്ധപ്പെട്ട് വിലക്കപ്പെടുകയും എന്നാൽ ശക്തനായി തിരിച്ചുവന്ന് ലോകകപ്പും ബാലൻ ഡി ഓർ പുരസ്കാരവും ഒരേ വർഷം നേടിയ വീരഇതിഹാസ താരമാണ് പൗലോ റോസി.
എക്കാലത്തെയും മികച്ച ഫോർവേഡുകളിലൊന്നായാണ് റോസിയെ കണക്കാക്കപ്പെടുന്നത്. യുവന്റസ്, എസി മിലാന്‍ എന്നീ ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. യുവന്റസിനായി നാല് വര്‍ഷക്കാലമാണ് റോസി കളിച്ചത്. 1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ചതോടെ അവരുടെ വീരനായകനായി റോസി മാറി. ടൂര്‍ണമെന്റില്‍ ഇറ്റലി ചാമ്പ്യന്മാരായപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ റോസി നേടി.
Also Read- ISL 2020-21 | വിജയഗാഥ തുടർന്ന് മുംബൈ സിറ്റി എഫ്.സി; ഇത്തവണ വീണത് ചെന്നൈയിൻ എഫ്.സി
സ്‌പെയിന്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലി 3-1ന് പശ്ചിമ ജർമനിയെ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ ഗോള്‍ നേടിയത് റോസിയായിരുന്നു. ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരേ ഹാട്രിക്കും അദ്ദേഹം നേടിയിരുന്നു. ഇറ്റലിക്കായി 48 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് റോസി നേടിയത്. വിരമിച്ചതിന് ശേഷം ടെലിവിഷൻ അവതാരകനായി.
View this post on Instagram
ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അദ്ദേഹത്തിന്റെ വിയോഗവിവരം പ്രിയ പത്നി ഫെഡെറിക കാപ്പെല്ലെറ്റയാണ് ലോകത്തെ അറിയിച്ചത്. അർജന്റീനിയൻ താരം ഡീഗോ മറഡോണ മരിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് മറ്റൊരു ഇതിഹാസ താരം കൂടി വിടവാങ്ങുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.