പ്രധാനമന്ത്രിയെ അഭിനന്ദനിച്ച് കപില്‍ ദേവ്;'കായിക താരങ്ങള്‍ക്ക് പിന്തുണയും പ്രചോദനവും'
പ്രധാനമന്ത്രിയെ അഭിനന്ദനിച്ച് കപില്‍ ദേവ്;'കായിക താരങ്ങള്‍ക്ക് പിന്തുണയും പ്രചോദനവും'
മെഡല്‍ ഇല്ലാതെ മടങ്ങിയെത്തിയ അത്ലറ്റുകളുടെ ആത്മവീര്യം പ്രധാനമന്ത്രി എങ്ങനെ ഉയര്ത്തിയെന്നതിനെക്കുറിച്ചും ദി സ്റ്റേറ്റ്സ്മാനില്‍ എഴുതിയ തന്റെ കോളത്തില്‍ കപില്‍ ദേവ് എടുത്തുപറയുന്നു
ടോക്യോ ഒളിമ്പിക്സിലുടനീളം ഇന്ത്യന്‍ അത്ലറ്റുകളെ പ്രചോദിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുയാണ് 1983ലെ ക്രിക്കറ്റ് ലോകകപ്പ് നേതിയ ടീമിന്റെ നായകനും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളുമായ കപില്‍ ദേവ്. അടുത്തിടെ സമാപിച്ച കായിക മത്സരങ്ങളില്‍ പിന്തുണ നല്കിയ പ്രധാനമന്ത്രിയുടെ നടപടികള്‍ക്ക് എല്ലാ കോണുകളില്‍ നിന്നും പ്രശംസ ലഭിച്ചിരുന്നു. ടോക്യോയിലേക്ക് പോകുന്നതിനു മുമ്പ് അത്ലറ്റുകള്‍ക്ക് ഒരു വീഡിയോ ആശയവിനിമയത്തിലൂടെ ആശംസകള്‍ അറിയിക്കുന്നത് മുതല്‍, കോളുകളിലൂടെ ഇന്ത്യന്‍ സംഘവുമായി ബന്ധം നിലനിര്‍ത്തുന്നത് വരെയും, വെങ്കല മെഡല്‍ നഷ്ടപ്പെട്ടതിന് ശേഷം വനിതാ ഹോക്കി ടീമുമായി പ്രധാനമന്ത്രി നടത്തിയ ഹൃദയംഗമമായ സംസാരവുമെല്ലാം ഏറെ ശ്രദ്ധപ്പിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, ഒളിമ്പിക്സില്‍ പങ്കെടുത്തതിന് ശേഷം നാട്ടിലേക്ക് മടങ്ങി എത്തിയ ഇന്ത്യന്‍ കായിക സംഘത്തിന് പ്രധാനമന്ത്രി ആതിഥേയത്വം ഒരുക്കുകയും ചെയ്തിരുന്നു.
മെഡല്‍ ഇല്ലാതെ മടങ്ങിയെത്തിയ അത്ലറ്റുകളുടെ ആത്മവീര്യം പ്രധാനമന്ത്രി എങ്ങനെ ഉയര്ത്തിയെന്നതിനെക്കുറിച്ചും ദി സ്റ്റേറ്റ്സ്മാനില്‍ എഴുതിയ തന്റെ കോളത്തില്‍ കപില്‍ ദേവ് എടുത്തുപറയുന്നു. ''പലപ്പോഴും ആളുകള്‍ ഒരു കായികതാരത്തിന്റെ വിജയത്തെക്കുറിച്ച് മാത്രമാണ് ശ്രദ്ധിക്കുകയും ഓര്ക്കുകയുമൊക്കെ ചെയ്യുന്നത്. ആരെങ്കിലും പരാജയപ്പെടുമ്പോള്‍, അവരെ മറന്നുപോകുന്നു. ഒരു കായികതാരത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, വിജയവും പരാജയവും പരിഗണിക്കാതെ അവരുടെ പോരാട്ടത്തില്‍ ശ്രദ്ധിക്കുന്ന ഒരാള്‍ ഉണ്ടെന്ന് അറിയുക എന്നതാണ്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ ബഹുമാനം കായികതാരങ്ങള്‍ നടത്തിയ പരിശ്രമത്തോടാണെന്നും മെഡലുകളോട് മാത്രമല്ലെന്നതും വ്യക്തമാണ്,'' കപില്‍ ദേവ് എഴുതി.
ഒളിമ്പ്യന്‍മാരുമായി ഊഷ്മളമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. കൂടാതെ അടുത്തിടെ ടെലിവിഷനില്‍ അദ്ദേഹം വിജയികള്‍ക്കും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന താരങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിച്ചു. ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ പി.ആര് ശ്രീജേഷ് പ്രധാനമന്ത്രിയോട് പറഞ്ഞ ഒരു നിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ടീം ജയിക്കുമ്പോള്‍ മിക്ക ആളുകളും വിളിക്കും, പക്ഷേ പരാജയപ്പെട്ടപ്പോഴും പ്രധാനമന്ത്രി വിളിച്ചിരുന്നു എന്നാണ് താരം പറഞ്ഞത്. അത് അവര്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്നാണ് മുന്‍ ക്രിക്കറ്റ് നായകന്റെ അഭിപ്രായം.
നമ്മുടെ രാജ്യത്ത് ഒരു കായിക സംസ്കാരം സൃഷ്ടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഏതെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. കൂടാതെ സ്പോര്‍ട്സ് കളിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഒരുപക്ഷേ നരേന്ദ്ര മോദിയായിരിക്കും ഇങ്ങനെ ഒന്ന് ആദ്യം ചെയ്യുന്നത്. കായികരംഗത്തും നമ്മുടെ കായികതാരങ്ങളിലും അതീവ താത്പര്യം കാണിച്ചുകൊണ്ട് പ്രധാനമന്ത്രി കായികമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുക മാത്രമല്ല, അത് എങ്ങനെ ചെയ്യാമെന്ന് കാണിക്കുക കൂടി ചെയ്തുവെന്നും കപില്‍ പറയുന്നു.
ഓരോ കായികതാരത്തിന്റെയും അവസ്ഥയെക്കുറിച്ച് കാലികപ്രസക്തമായി ഇടപെട്ടതിനും പ്രധാനമന്ത്രിയെ കപില്‍ ദേവ് പ്രശംസിച്ചു. ''കായികതാരങ്ങളുമായി പ്രധാനമന്ത്രി ബന്ധപ്പെടുന്നതില്‍ ഒരു അനായാസസ്വഭാവവും, സ്വാഭാവിക ഊഷ്മളതയുമുണ്ടായിരുന്നു. മിക്ക കായികതാരങ്ങളുടെയും പേരുകള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. ആദ്യപേര് വിളിച്ച് തന്നെ താരങ്ങളുമായി അദ്ദേഹം എളുപ്പത്തില്‍ സൗഹൃദത്തിലായി. ലോവ്ലിന ബോര്‍ഗോഹെയിന്റെ അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. ദ്യൂതി ചന്ദിന്റെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രവി ദഹിയയോട് ഗൗരവമുള്ള സന്തോഷകരമായ കാര്യങ്ങളാണ് അന്വേഷിച്ചത്.''
''ഇതുപോലെ എല്ലാ കായികതാരങ്ങളുമായി ബന്ധം പുലര്‍ത്താനും അവരോട് സൗഹൃദ സംഭാഷണം നടത്താനും സാധിക്കണമെങ്കില്‍ അവരെ അറിയുകയോ പിന്തുടരുകയോ ചെയ്യുന്ന ആളുകള്‍ക്ക് മാത്രമേ കഴിയൂ. ഇതൊക്കെയാണ് ഒരു നല്ല കായിക സംസ്കാരം സൃഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്. അത് പ്രധാനമന്ത്രിക്കുണ്ട്. കായിക മേഖലയ്ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്ന് സ്നേഹവും വാത്സല്യവും ലഭിക്കുന്നത് കാണുമ്പോള്‍ ഒരു കായികതാരമെന്ന നിലയില്‍ ഞാന്‍ വളരെ വികാരഭരിതനും സന്തോഷവാനുമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.