ടോക്യോയില്‍ സ്വപ്ന സാക്ഷാത്കാരമായി ഒളിമ്പിക്സ് ഭാരോദ്വഹനത്തില്‍ മീരാഭായ് വെള്ളി മെഡല്‍ സ്വന്തമാക്കി ആദ്യദിനത്തില്‍ തന്നെ മെഡല്‍ പട്ടികയില്‍ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ചപ്പോള്‍ ആ വിജയത്തിനു പിന്നില്‍ ഒരു മലയാളിയുടെ കയ്യൊപ്പ് കൂടെ. ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി മീരഭായിയുടെ സഹപരിശീലകനായിരുന്നത് പാലക്കാട്ടുകാരനായ എ. പി ദത്തനാണു. വ്യോമസേനയില്‍ ജീവനക്കാരനായി പിന്നീട് ഒരു കോച്ചായി മാറിയ പാലക്കാട് കല്ലേക്കുളങ്ങര സ്വദേശിയായ എ. പി. ദത്തനാണ് മീരഭായ് ചാനുവിന്റെ സഹപരിശീലകനും അവരുടെ ഭക്ഷണക്രമം നോക്കിയിരുന്നതും.
ദിവസവും മീരാഭായിയുടെ ഭക്ഷണത്തിനും പരിശീലനത്തിനും പ്രത്യേക ഷെഡ്യൂള്‍ ഉണ്ടെന്നും അത് ചിട്ടയായി കൊണ്ടുപോകുമെന്നും ദത്തന് പറഞ്ഞു. മുട്ട, രണ്ട് ബ്രഡ്, അവക്കാഡോ തുടങ്ങി അഞ്ചോളം പഴങ്ങളാണ് രാവിലെത്തെ ഭക്ഷണം. ഉച്ചക്ക് മത്സ്യമാണ് ഭക്ഷണം. സാല്‍മണ്‍, ട്യൂണ മത്സ്യങ്ങളും പോര്‍ക്ക് ബെല്ലിയും എത്തുന്നത് നോര്‍വേയില്‍ നിന്നാണ്. രാത്രി ഇറച്ചിയും സൂപ്പും. എല്ലാം 100-150 ഗ്രാമേ കഴിക്കൂ. മീരയുടെ ഭാരം 49 കിലോയിലധികം കൂടാന്‍ പരിശീലകര്‍ സമ്മതിക്കില്ല. മീരയും തൂക്കം കൂടാതെ ശ്രദ്ധിക്കും.
തിങ്കളാഴ്ച ദിവസം രണ്ടു പരിശീലന വിഭാഗങ്ങളുണ്ടാകും. ചൊവ്വ ഒന്ന്, ബുധന്‍ രണ്ട്, വ്യാഴം ഒന്ന്, വെള്ളി രണ്ട് എന്നിങ്ങനെയാണ് സെക്ഷനുകള്‍. ജിമ്മില്‍ ദിവസവും 6-8 മണിക്കൂര്‍ പരിശീലിക്കും. രാവിലെ 6.30ന് ആരംഭിച്ച് ഒന്നരമണിക്കൂര്‍ നീണ്ടുനില്ക്കന്നതാണ് ആദ്യത്തെ പരിശീലനം. പിന്നീട് 10 മുതല്‍ ഒരുമണിവരെ അടുത്തത്. വൈകീട്ട് 4.30 മുതല്‍ 7.30 വരെയും പരിശീലനമുണ്ടാകും.
1995ലാണ് ദത്തന് വ്യോമസേനയില്‍ ചേരുന്നത്. വ്യോമസേനയുടെ ടീമിനായി പിന്നീട് വെയിറ്റ് ലിഫ്റ്റിങ് ആരംഭിച്ചു. വ്യോമസേനാ ടീമില്‍ 2008 വരെ അദ്ദേഹം ഉണ്ടായിരുന്ന പിന്നീട് 2010ല്‍ പട്യാലയില്‍ കോച്ചിങ് ഡിപ്ലോമ കോഴ്സ് പാസായി. അതിനുശേഷം ഡല്‍ഹിയില്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ കോച്ചായി നിയമനം ലഭിച്ചു.
2014ല്‍ ദേശീയ ജൂനിയര്‍ ടീമിന്റെ ക്യാമ്പില്‍ വന്നു. 2015ല്‍ സീനിയര്‍ ടീമിലെത്തുകയും കോച്ച് വിജയ് ശര്‍മ മീരാഭായിയുടെ സഹപരിശീലകനായി കൂടെ നിര്‍ത്തുകയും ചെയ്തു. ഫെബ്രുവരിയില്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ചശേഷം വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യയില്‍ പരിശീലകനായി. ഇപ്പോള്‍ പട്യാലയിലെ കോച്ചിങ് ക്യാംപിലുള്ള ദത്തനെ മീരാഭായ് ജപ്പാനില്‍ നിന്നും വിളിച്ചിരുനെന്നും വളരെ അഭിമാനകരമായ നേട്ടമാണ് മീരാഭായ് സ്വന്തമാക്കിയതെന്നു ദത്തന് പറഞ്ഞു. തൃശൂര്‍ പഴയന്നൂര്‍ സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് ഭാര്യ സന്ധ്യ. വിദ്യാര്‍ഥികളായ സൂരജ്, സാന്ദ്ര എന്നിവരാണ് മക്കള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Saikhom Mirabai Chanu, Tokyo Olympics, Tokyo Olympics 2020