HOME /NEWS /Sports / റിസ്റ്റ് സ്പിന്നർമാർക്കെതിരെ പതറുന്ന ടീമുകൾക്കെതിരെ കുൽദീപ് യാദവിനെ ഒഴിവാക്കിയത് കടുപ്പമായിപ്പോയി: ആകാശ് ചോപ്ര

റിസ്റ്റ് സ്പിന്നർമാർക്കെതിരെ പതറുന്ന ടീമുകൾക്കെതിരെ കുൽദീപ് യാദവിനെ ഒഴിവാക്കിയത് കടുപ്പമായിപ്പോയി: ആകാശ് ചോപ്ര

ആകാശ് ചോപ്ര

ആകാശ് ചോപ്ര

ഈ കോവിഡ് കാലത്ത് വലിയൊരു സംഘത്തെ തിരഞ്ഞെടുക്കാമെന്ന ആനുകൂല്യമുണ്ടായിട്ടും എന്തുകൊണ്ട് കുല്‍ദീപിനെ ഒഴിവാക്കി? : ആകാശ് ചോപ്ര

  • Share this:

    ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ ഈയിടെ ബി.സി.സി.ഐ. പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പരയിലും ഇതേ ടീം തന്നെയാണ് ഇറങ്ങുക. നാല് സ്റ്റാന്റ്ബൈ താരങ്ങളെയും ബി.സി.സി.ഐ. തിരഞ്ഞെടുത്തിട്ടുണ്ട്. പൃഥ്വി ഷാ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ടീം സെലക്ഷനെതിരെ ഒട്ടേറെ വിമർശനങ്ങളും ഉയരുന്നുണ്ട്.

    ഇന്ത്യയുടെ ചൈനമാൻ ബോളർ എന്നറിയപ്പെടുന്ന കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

    "കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് അല്‍പ്പം കടുപ്പമായിപ്പോയി. അദ്ദേഹം ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഒഴിവാക്കിയതിനോടു പലരും യോജിക്കുന്നുണ്ടാവാം. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റില്‍ മാത്രമേ കുല്‍ദീപ് ബൗള്‍ ചെയ്തിരുന്നുള്ളൂ. പിങ്ക് ബോള്‍ ടെസ്റ്റില്‍ കുല്‍ദീപിനെ കളിപ്പിച്ചില്ല. ഇപ്പോള്‍ പരമ്പരയിലുടനീളം അദ്ദേഹം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മാത്രമല്ല ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലും കുല്‍ദീപിന് ഇടം ലഭിച്ചില്ല. ഈ കോവിഡ് കാലത്ത് വലിയൊരു സംഘത്തെ തിരഞ്ഞെടുക്കാമെന്ന ആനുകൂല്യമുണ്ടായിട്ടും എന്തുകൊണ്ട് കുല്‍ദീപിനെ ഒഴിവാക്കി?" ചോപ്ര ചോദിക്കുന്നു.

    റിസ്റ്റ് സ്പിന്നര്‍മാര്‍ക്കെതിരേ പതറുന്ന രണ്ടു ടീമുകള്‍ക്കെതിരേ ഒരാളെപ്പോലും ഉള്‍പ്പെടുത്താതിരുന്നത് മണ്ടത്തരമായിപ്പോയെന്നും ചോപ്ര വിമര്‍ശിച്ചു. ഇംഗ്ലണ്ടും, ന്യൂസിലൻഡും റിസ്റ്റ് സ്പിന്നർമാർക്കെതിരെ ഉൾവലിഞ്ഞു കളിക്കുന്ന പ്രകൃതക്കാരാണ്. ഇപ്പോൾ ടീമിലുള്ള ആർ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നീ നാലു പേരും ഫിംഗര്‍ സ്പിന്നര്‍മാരാണ്.

    2019 ഏകദിന ലോകകപ്പിന് ശേഷം കുല്‍ദീപ് യാദവിന് കാര്യമായൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി ചെയ്യാന്‍ സാധിച്ചിട്ടില്ല. ഫോം നഷ്ടമായ താരത്തെ ഈ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരു മത്സരത്തില്‍ പൊലും കളിപ്പിച്ചില്ല. അതിനു മുന്നേ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റില്‍ മാത്രമാണ് കളിച്ചത്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഒരു ടെസ്റ്റിലും അവസരം ലഭിച്ചു.

    ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായാണ് ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് മടങ്ങിയത്. മത്സരത്തില്‍ എട്ട് സിക്‌സറുകള്‍ വഴങ്ങിയതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വിട്ടുകൊടുത്ത ഇന്ത്യന്‍ ബൗളറെന്ന നാണക്കേടിലായി കുല്‍ദീപ്. ഇതോടെയാണ് താരത്തിന്റെ കാര്യം ആകെ പ്രശ്നത്തിലായത്. രണ്ടാം ഏകദിനത്തില്‍ 10 ഓവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 84 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല.

    കുല്‍ദീപും യുസ്വേന്ദ്ര ചഹലും ഉള്‍പ്പെടുന്ന കുല്‍ച സഖ്യത്തെ തിരികെയെത്തിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇരുവരെയും നന്നായി ഉപയോഗിക്കാന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോണിക്ക് അറിയാമായിരുന്നുവെന്നും വിരാടിന്റെ തീരുമാനങ്ങളാണ് മാറ്റേണ്ടതെന്നുമാണ് ചിലരുടെ വാദം.

    English summary: Aakash Chopra has said that wrist spinner Kuldeep Yadav could have helped India during England tour. Yadav is not figured in the list of 20 chosen by BCCI for the World Test Championship as well

    First published:

    Tags: Aakash Chopra, Kuldeep yadav