• HOME
  • »
  • NEWS
  • »
  • sports
  • »
  • 'എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ 37 വര്‍ഷങ്ങള്‍ക്ക് ശേഷം യാഥാര്‍ഥ്യമാക്കിയത്, നന്ദി എന്റെ മകനെ': പി ടി ഉഷ

'എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ 37 വര്‍ഷങ്ങള്‍ക്ക് ശേഷം യാഥാര്‍ഥ്യമാക്കിയത്, നന്ദി എന്റെ മകനെ': പി ടി ഉഷ

37 കൊല്ലം മുമ്പ് ലോസ് ആഞ്ചലസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ ഉറപ്പിച്ച മെഡലാണ് ഉഷയ്ക്ക് നഷ്ടമായത്.

Credit: P.T. USHA | Twitter

Credit: P.T. USHA | Twitter

  • Share this:
    130 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ സ്വപ്നത്തിന് സ്വര്‍ണത്തിളക്കം ചാര്‍ത്തിയിരിക്കുകയാണ് നീരജ് ചോപ്ര. ഇന്ത്യയ്ക്ക് ഒളിമ്പിക്സില്‍ ഒരു അത്‌ലറ്റിക്‌സ് ഇനത്തില്‍ ലഭിക്കുന്ന ആദ്യ സ്വര്‍ണമാണിത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.5 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണ മെഡല്‍ നേടിയത്.

    ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി.ഉഷ രംഗത്തെത്തിയിരിക്കുകയാണ്. 'മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്റെ മകനെ'... വികാരനിര്‍ഭരമായി ഉഷ ട്വിറ്ററില്‍ കുറിച്ചു. നീരജിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഉഷ ട്വീറ്റ് ചെയ്തത്.


    37 കൊല്ലം മുമ്പ് ലോസ് ആഞ്ചലസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ ഉറപ്പിച്ച മെഡലാണ് ഉഷയ്ക്ക് നഷ്ടമായത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡിലായിരുന്നു ഉഷയുടെ ഫിനിഷ്. ഉഷ മെഡലിണിഞ്ഞുവെന്ന് സകലരും കരുതി. എന്നാല്‍, ഫോട്ടോഫിനിഷിന്റെ വിധിയെഴുത് ഒരു രാജ്യത്തിന്റെ മുഴുവന്‍ ഹൃദയം തകര്‍ത്തു. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തില്‍ റുമാനിയയുടെ ക്രിസ്റ്റീന വെങ്കലം നേടുകയായിരുന്നു. ഉഷയുടെ മാത്രമല്ല, ഇന്ത്യന്‍ കായികചരിത്രത്തില്‍ തന്നെ ഏറ്റവും ഹൃദയഭേദകമായ ദിനമായിരുന്നു അത്.

    ഇത്തവണ ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ സ്വര്‍ണം നേടിയതോടെ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രക്ക് ശേഷം സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കി. നേരത്തെ മില്‍ഖാ സിങ്, പിടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവരുടെ കയ്യില്‍ നിന്നും ചെറിയ വ്യത്യാസത്തിന് ഒളിമ്പിക് മെഡലുകള്‍ നഷ്ടമായ കഥയാണ് ഇന്ത്യക്ക് പറയാനുണ്ടായിരുന്നത്. അത്‌ലറ്റിക്‌സില്‍ ഒരു മെഡല്‍ നേടുന്നതിനായുള്ള ഇന്ത്യയുടെ ഒരുപാട് നാളത്തെ കാത്തിരിപ്പാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.

    യോഗ്യതാ റൗണ്ടില്‍ കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയാണ് നീരജ് ഫൈനലിലും തുടര്‍ന്നത്. യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ യോഗ്യത നേടി ഫൈനലില്‍ പ്രവേശിച്ചിരുന്ന താരം പിന്നീടുള്ള രണ്ട് ശ്രമങ്ങളും അറിഞ്ഞിരുന്നില്ല. അതേ ആത്മവിശ്വാസവുമായി ഫൈനലില്‍ ഇറങ്ങിയ നീരജ് ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തി. തുടര്‍ന്ന് രണ്ടാം ശ്രമത്തില്‍ ഈ ദൂരം മെച്ചപ്പെടുത്തി. ഈ ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് നീരജിന് സ്വര്‍ണം ലഭിച്ചത്.

    രണ്ടാം റൗണ്ടില്‍ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തില്‍ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റര്‍. ഇതിന് ശേഷം എറിഞ്ഞ ശ്രമങ്ങളില്‍ ദൂരം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ താരം അതെല്ലാം ഫൗള്‍ ആക്കുകയായിരുന്നു. പ്രാഥമിക റൗണ്ട് മുതല്‍ നീരജ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. താരത്തിന് പുറമെ ഫൈനലില്‍ മത്സരിച്ച മറ്റാര്‍ക്കും 87 മീറ്റര്‍ ദൂരം താണ്ടാന്‍ കഴിഞ്ഞില്ല.
    Published by:Sarath Mohanan
    First published: