ഇംഗ്ലണ്ടിലെ ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റായ എഫ്എ കപ്പ് (FA Cup) മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ (Leicester City FC) അട്ടിമറിച്ച് കുഞ്ഞന്മാരായ നോട്ടിങ്ഹാം ഫോറസ്റ്റ് (Nottingham Forest). എഫ്എ കപ്പിലെ നാലാം റൗണ്ട് മാച്ചിൽ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ മൈതാനമായ സിറ്റി ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് നോട്ടിങ്ഹാം ലെസ്റ്ററിനെ അട്ടിമറിച്ചത്.
മത്സരത്തിൽ ലെസ്റ്റർ അട്ടിമറി ഏറ്റുവാങ്ങിയെങ്കിലും മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. മത്സരത്തിൽ ലെസ്റ്ററിനെതിരെ ആധിപത്യം പുലർത്തി നോട്ടിങ്ഹാം ഫോറസ്റ്റ് ജയം ഉറപ്പിച്ചിരിക്കെയായിരുന്നു ഈ സംഭവം. ലെസ്റ്റർ സിറ്റിയുടെ ആരാധകൻ തന്റെ ടീം തോൽവി ഏറ്റുവാങ്ങുമെന്ന് ഉറപ്പായതോടെ അതിന്റെ അരിശം എതിർ ടീം താരങ്ങളുടെ മേൽ തീർക്കുകയായിരുന്നു. മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് തങ്ങളുടെ മൂന്നാം ഗോൾ നേടുകയും തുടർന്ന് ഗോൾ ആഘോഷം നടത്തുന്നതിനിടെ ലെസ്റ്ററിന്റെ ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന് ഗോളാഘോഷം നടത്തുകയായിരുന്ന താരങ്ങളെ കയ്യേറ്റം ചെയ്യുകയായിരുന്നു.ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റി.
മത്സരത്തില്‍ തങ്ങളുടെ ടീം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് ലെസ്റ്റർ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. ഗ്രൗണ്ടില്‍ ആരാധകന്‍ നോട്ടിങ്ഹാം താരങ്ങളെ കയ്യേറ്റം ചെയ്തതിന് പുറമെ മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തും ലെസ്റ്റർ ആരാധകർ ആക്രമണം അഴിച്ചുവിട്ടു. സ്റ്റേഡിയത്തിന് സമീപത്തെ പബ്ബ് ആരാധകർ തകർക്കുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പിന്നാലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ലെസ്റ്റർ സിറ്റി ക്ലബ് അധികൃതർ പ്രസ്താവന ഇറക്കി. "മത്സരത്തിനിടെ കാണികളുടെ ഭാഗത്ത് നിന്നുമുണ്ടായ അത്തരമൊരു പെരുമാറ്റത്തിൽ ക്ലബ് നടുക്കം രേഖപ്പെടുത്തുന്നു. നോട്ടിംഗ്ഹാം ഫോറസ്റ്റിനോടും സുരക്ഷാ വീഴ്ച്ച മൂലം ടീമിലെ താരങ്ങൾ നേരിടേണ്ടി വന്ന ദൗർഭാഗ്യകരമായ അവസ്ഥയ്ക്കുംക്ലബ് ക്ഷമ ചോദിക്കുന്നു. സംഭവം നടന്ന് ഞൊടിയിടയിൽ തന്നെ വേണ്ട നടപടികൾ സ്വീകരിച്ച സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരുടെ പ്രവർത്തിയെ ക്ലബ് പ്രശംസിക്കുന്നു."
ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസ താരവും ബിബിസി അവതാരകനുമായ ഗാരി ലിനേക്കറും (Gary Linekar) താരങ്ങളെ കയ്യേറ്റം ചെയ്ത ആരാധകനെതിരെ തുറന്നടിച്ചു. മത്സരത്തിനിടെ നോട്ടിങ്ഹാം താരങ്ങളെ കയ്യേറ്റം ചെയ്ത ആരാധകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയെ സ്റ്റേഡിയത്തിൽ മത്സരം കാണുന്നതിൽ നിന്നും ആജീവനാന്തം വിലക്കാൻ ലെസ്റ്റർ ക്ലബ് അധികൃതർ തയാറാകണമെന്നാണ് അദ്ദേഹം പറഞ്ഞത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.