ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ലയണൽ മെസ്സി കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്. പാരിസിൽ മെസ്സി താമസിക്കുന്ന ഹോട്ടലിലെ മുറിയിൽ കയറിയാണ് കള്ളന്മാർ പണവും വിലപിടിപ്പുള്ള ആഭരണങ്ങളും മോഷ്ടിച്ചത്. പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം മെസ്സി റൂമിലേക്ക് തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പാരിസിലെ ഈ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് മെസ്സി ഭാര്യയ്ക്കും തന്റെ മൂന്ന് മക്കൾക്കുമൊപ്പം താമസിക്കുന്നത്.
പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി സൺ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, മോഷ്ടാക്കൾ ഹോട്ടലിന്റെ മേൽക്കൂര പൊളിച്ച് അകത്തുകയറിയതിന് ശേഷം ബാൽക്കണിയിലൂടെ മെസ്സിയുടെ റൂമിലേക്ക് കടക്കുകയും തുടർന്ന് 40,000 ഡോളർ (ഏകദേശം 30 ലക്ഷം രൂപ) വിലമതിക്കുന്ന ആഭരണങ്ങളും, 15,000 ഡോളർ (ഏകദേശം 12 ലക്ഷം രൂപ) മോഷ്ടിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. സംഭവത്തിൽ കേസ് എടുത്ത ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ഹോട്ടലിൽ നടന്ന കവർച്ച ശ്രമത്തെ കുറിച്ച് പോലീസ് കാര്യമായി അന്വേഷിക്കുന്നുണ്ട്. ഹോട്ടലിൽ നിന്നും ലഭിക്കുന്ന തെളിവുകൾ വെച്ച് സ്ഥിരമായി മോഷണം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന വിവരമാണ് ലഭിക്കുന്നത്.' - പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഈ സീസണിൽ സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് ചേക്കേറിയ താരം പാരിസിലെ കോടീശ്വരന്മാർ താമസിക്കുന്ന ലെ റോയൽ മോൺസ്യുവിലാണ് താമസിക്കുന്നത്. പാരിസിലെ ഈ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുവാൻ പ്രതിദിനം 23000 യുഎസ് ഡോളറാണ് (ഏകദേശം 18 ലക്ഷം രൂപ) മെസ്സി നൽകുന്നത്.
അതേസമയം, മെസ്സി ഈ ഹോട്ടൽ വിട്ട് പുതിയ ഒരു വീട്ടിലേക്ക് താമസം മാറ്റുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മെസ്സി തന്റെ ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം ലീസിൽ എടുത്തിരിക്കുന്ന ഈ വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങിയതായും സൺ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, പുതിയ തട്ടകമായ പിഎസ്ജിയിലും ഗോൾവേട്ടക്ക് തുടക്കമിട്ടിരിക്കുകയാണ് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായിരുന്നു ഫ്രഞ്ച് ക്ലബിനായി മെസിയുടെ ആദ്യ ഗോൾ. മത്സരത്തിൽ പി എസ് ജി സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്തു. ഇതോടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് സെമിയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ പിഎസ്ജിക്കായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.