ബാഴ്സലോണ: സ്പെയിനിലെ ക്ലബ് ഫുട്ബോളിൽ ആദ്യമായി ലയണൽ മെസി ചുവപ്പു കാർഡ് കണ്ടു പുറത്തായ മത്സരത്തിൽ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ബാഴ്സയെ വീഴ്ത്തി അത്‌ലറ്റികോ ബില്‍ബാവോ വിജയികളായി. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബില്‍ബാവോയുടെ ജയം.
നിശ്ചിത സമയത്ത് 89-ാം മിനിട്ടു വരെ 2-1ന് മുന്നിലായിരുന്നു ബാഴ്സലോണ. എന്നാൽ മത്സരത്തിന്‍റെ അന്ത്യ നിമിഷങ്ങളിൽ എസിയർ വില്ലാലിബ്രെ നേടിയ ഗോളിന് അത്ലറ്റികോ ബിൽബാവോ മത്സരം അധികസമയത്തേക്കു നീട്ടി. 94-ാം മിനിട്ടിൽ തന്നെ ബിൽബാവോയുടെ വിജയം ഉറപ്പിച്ച ഗോൾ പിറന്നു. ഇനാകി വില്യംസ് ആയിരുന്നു ഗോൾ സ്കോറർ.
Also Read- Messi | മെസി ബാഴ്സലോണ വിടില്ല; കരാർ ലംഘിക്കാൻ തയ്യാറാകാതെ അനുരഞ്ജനം
എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് മെസി ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത്. അത്‌ലറ്റിക് താരം എസിയര്‍ വില്ലാലിബ്രെയെ കൈയേറ്റം ചെയ്തതിനാണ് മെസിക്കെതിരെ റഫറി ചുവപ്പു കാർഡ് ഉയർത്തിയത്. 120-ാം മിനിട്ടിലായിരുന്നു ഇത്. എതിർ താരത്തെ ഇടിച്ചതിന് മെസിക്ക് ദീർഘകാല സസ്പെൻഷൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനാണ് ബാഴ്‌സയുടെ രണ്ട് ഗോളുകളും നേടിയത്. ഓസ്‌കാര്‍ ഡി മാര്‍ക്കോസ് ഏസിയര്‍ വില്ലാലിബ്രെ, ഇനാകി വില്യംസ് എന്നിവരാണ് അത്‌ലറ്റികിനായി ഗോളുകള്‍ നേടിയത്. അത്‌ലറ്റിക് ബില്‍ബാവോ ഇത് മൂന്നാം തവണയാണ് സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്നത്. നേരത്തെ 1984, 2015 വര്‍ഷങ്ങളിലാണ് അവർ കിരീടം നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Athletic Bilbao Beat Barcelona, Barcelona, Lionel messi, Spanish Super Cup