ഈയിടെയായി കായിക മത്സരങ്ങള്‍ക്കിടെ സുരക്ഷ വീഴ്ച സംഭവിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അര്‍ജന്റീന-ഇക്വഡോര്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനിടയിലും ഒരു ആരാധകന്‍ ഗ്രൗണ്ടിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ താരത്തിന്റെ കഴുത്തിന് പിടിച്ചു.
മത്സരശേഷം മടങ്ങുകയായിരുന്ന മെസ്സിയുടെ അടുത്തേക്ക് സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ഇക്വഡോറിന്റെ ജഴ്‌സി ധരിച്ചാണ് ജോസു ഗാര്‍സണ്‍ എന്ന ആരാധകന്‍ മെസ്സിയുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ഗാര്‍സണ്‍ മൊബൈലില്‍ ഈ രംഗങ്ങളെല്ലാം തന്നെ പകര്‍ത്തുന്നുണ്ടായിരുന്നു.
മെസ്സിയുടെ അടുത്തെത്തിയ ഉടന്‍ തന്നെ ആരാധകന്‍ സൂപ്പര്‍ താരത്തെ കഴുത്തില്‍ ബലംപ്രയോഗിച്ച് അടുത്തുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ഇത് ഇഷ്ടപ്പെടാത്ത മെസ്സി ഗാര്‍സണിന്റെ കൈ തട്ടിമാറ്റി. പിന്നാലെ ആരാധകനെ പോലീസ് പിടികൂടുകയും ചെയ്തു.
സംഭവത്തിന് തൊട്ടുപിന്നാലെ എക്കാലത്തെയും മികച്ച താരമെന്ന അടിക്കുറിപ്പില്‍ താരത്തോടൊപ്പമുള്ള ചിത്രവും വീഡിയോയും ആരാധകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
View this post on Instagram
മത്സരത്തില്‍ അര്‍ജന്റീനയെ ഇക്വഡോര്‍ 1-1ന് സമനിലയില്‍ തളച്ചു. അര്‍ജന്റീന നേരത്തേതന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, യുറുഗ്വായ് എന്നീ ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.
വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പ്രവേശന വിലക്കുമായി ഇറാൻ; പ്രതിഷേധം ശക്തം
രാജ്യത്തെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ വനിതകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഇറാന്‍. ലെബനനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തോടനുബന്ധിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.
അതേസമയം സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഫുട്‌ബോള്‍ ആരാധകര്‍ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ മഷാദിലെ ഇമാം റെസെ സ്റ്റേഡിയത്തിൽ ലെബനനെതിരായ മത്സരം കാണുവാനായി ഏകദേശം രണ്ടായിരത്തോളം ഇറാനിയന്‍ വനിതകള്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. എന്നാൽ ഇവർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടായിരുന്നു മത്സരം നടത്തിയത്.
മത്സരം ഇറാന്‍ 2-0 ന് വിജയിച്ചെങ്കിലും സർക്കാരിന്റെ തീരുമാനത്തിൽ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ രോഷാകുലരാണ്. സര്‍ക്കാർ തീരുമാനത്തെ വിമർശിച്ച് കൊണ്ട് ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റൻ അലിറെസ ജഹാന്‍ബക്ഷ് രംഗത്തെത്തി. 'വനിതകൾക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചതിനെ കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഏവരെയും പോലെ അവര്‍ക്കും മത്സരം കാണാന്‍ അവകാശമുണ്ട്.'- അലിറെസ പറഞ്ഞു.
എന്നാൽ ഇതാദ്യമായല്ല ഇറാന്‍ വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തുന്നത്. 1979 ൽ രാജ്യം സ്ഥാപിതമായത് മുതൽ രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലും മറ്റ് കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലും ഇറാൻ സർക്കാർ വനിതകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നീണ്ട കാലമായി തുടരുകയായിരുന്ന പ്രവേശന വിലക്ക് ഒടുവിൽ 2019 ലാണ് നീങ്ങിയത്.
2018-ല്‍ പുരുഷവസ്ത്രം ധരിച്ച് കളി കാണാനെത്തിയ സഹര്‍ ഖോദായാരി എന്ന വനിതയെ സ്‌റ്റേഡിയത്തിനകത്തുനിന്ന് ഇറാന്‍ പോലീസ് പിടിക്കുകയും ജയിലിലേക്ക് അയക്കുമെന്ന് ഭയന്ന് അവർ ആത്മഹത്യ ചെയ്തതോടെ വിഷയത്തിൽ ഫിഫ നടത്തിയ ഇടപെടലിലൂടെയാണ് ഈ വിലക്ക് നീങ്ങിയത്. ഇതേ തുടർന്ന് ഇറാനോട് വനിതകൾക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നൽകണമെന്ന് ഫിഫ താക്കീത് നൽകി. പക്ഷേ പലപ്പോഴും ഇറാന്‍ സര്‍ക്കാര്‍ ഇത് അവഗണിക്കുകയാണുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lionel messi, Selfie, Viral video