മാറക്കാന സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിന്റെ കിക്കോഫിന് വിസിൽ മുഴുങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്ന സ്വപ്ന ഫൈനലിന് ഗാലറിയിൽ ആവേശം കൊഴുപ്പിക്കാൻ പതിവുപോലെയുള്ള തിങ്ങി നിറഞ്ഞ സ്റ്റേഡിയം ആവില്ലായെങ്കിലും ക്യാമറക്കണ്ണുകളിലൂടെ മത്സരം കാണുന്ന ലോകമെമ്പാടുമുള്ള ആരാധകർ ഈ ആവേശത്തിന്റെ ചരട് മുറിയാതെ തന്നെ കാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ മാറക്കാനയിൽ നടക്കുന്ന മത്സരത്തിന്റെ ആഹ്ളാദത്തിരകൾ ലോകമെങ്ങും അലയടിക്കും.
സ്വപ്ന ഫൈനലിന് ഇറങ്ങുമ്പോൾ രണ്ട് ടീമുകൾക്കും കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മാത്രമാണ് മുന്നിലുള്ളത്. ഇതിൽ ബ്രസീൽ കിരീടം നിലനിർത്താൻ ലക്ഷ്യമിടുമ്പോൾ വർഷങ്ങളായി കിട്ടാക്കനിയായി തുടരുന്ന കിരീടം കൈപ്പിടിയിൽ ഒതുക്കുക എന്ന ലക്ഷ്യമാണ് അർജന്റീനക്കുള്ളത്.
നാളത്തെ ഫൈനൽ പോരാട്ടം ഒരുതരത്തിൽ ഒരു സൗഹൃദ മത്സരം കൂടിയാണ്. അർജന്റീനയുടെ സൂപ്പർ താരമായ ലയണൽ മെസ്സിയും ബ്രസീലിന്റെ സൂപ്പർ താരമായ നെയ്മറും തമ്മിലുള്ള ഒരു മത്സരം കൂടിയാണ് നാളത്തെ ഫൈനൽ. കളത്തിനു പുറത്ത് ഉറ്റ സുഹൃത്തുക്കളായ ഇവരുടെ സൗഹൃദം ഈയിടയ്ക്കും വ്യക്തമായതാണ്. ഫൈനലില്‍ അര്‍ജന്റീനയെ എതിരാളികളായി ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നെയ്മര്‍ നേരത്തെ അഭിപ്രായപ്പെടുകയും ചെയ്തത് പോരാട്ടത്തെ കൂടുതല്‍ ആവേശകരമാക്കുന്നു. നെയ്മറുടെയും ആരാധകരുടെയും ആഗ്രഹം പോലെ അർജന്റീന ഫൈനലിൽ എത്തി. ഇരുവരും തമ്മിൽ നാളെ നേർക്കുനേർ വരുമ്പോൾ ആരാകും ഈ സൗഹൃദ മത്സരം ജയിക്കുക എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നെയ്മറും മെസ്സിയും രാജ്യാന്തര തലത്തിൽ ഇതുവരെ നാല് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഇരുവരും രണ്ട് തവണ വീതം ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കണക്കുകളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ് നിൽക്കുന്നത്. ഇരുവരും ആദ്യമായി നേർക്കുനേർ വന്നത് 2010ലായിരുന്നു. അന്നേ മെസ്സി സൂപ്പർ താരമായിരുന്നെങ്കിലും നെയ്മർ തൻറെ കരിയർ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ മത്സരത്തില്‍ മെസ്സിയുടെ അവസാന മിനിറ്റിലെ മനോഹര ഗോളിൽ അർജന്റീന വിജയം സ്വന്തമാക്കി. പിന്നീട് 2012ലെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലാണ് ഇരുവരും തമ്മില്‍ രണ്ടാമതായി ഏറ്റുമുട്ടിയത്. മെസ്സി ഹാട്രിക്കുമായി തിളങ്ങിയ ഈ മത്സരത്തില്‍ വീണ്ടും ജയം അർജന്റീനക്ക് സ്വന്തമായി. ഗോൾ മഴ പിറന്ന അന്നത്തെ മത്സരത്തിൽ 4-3നാണ് അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. മത്സരത്തിൽ നെയ്മർക്ക് കാര്യമായി ശോഭിക്കാൻ കഴിഞ്ഞില്ല.
പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം 2014ലാണ് ഇരു സൂപ്പര്‍ താരങ്ങളും നേര്‍ക്കുനേര്‍ എത്തിയത്. ഇത്തവണ വിജയം നെയ്മറിന്റെ ബ്രസീലിനായിരുന്നു. പിന്നീട് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത് 2016ലാണ്. അര്‍ജന്റീനയ്‌ക്കെതിരെ നെയ്മർ തന്റെ ആദ്യ ഗോൾ കണ്ടെത്തിയ മത്സരത്തിൽ 3-0ന്റെ അനായാസ ജയം അര്‍ജന്റീനക്കെതിരേ ബ്രസീല്‍ നേടുകയും ചെയ്തു.
ഈ ടൂർണമെന്റിൽ ഇരുവരും തങ്ങളുടെ ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. അർജന്റീനക്കൊപ്പം ഒരു കിരീടം നേടുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഒരുങ്ങുന്ന മെസ്സി ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ടൂർണമെന്റിൽ കൂടുതൽ ഗോളുകളും അസിസ്റ്റുകളും നൽകിയ പട്ടികയിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി ഒന്നാം സ്ഥാനത്ത് തന്നെയുണ്ട് മെസ്സി. നെയ്മറും മോശമാക്കിയിട്ടില്ല. രണ്ടു ഗോളുകൾ നേടിയ താരം മൂന്ന് അസിസ്റ്റുകളും നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Brazil vs Argentina, Copa America, Copa America final, Lionel messi, Neymar