ന്യൂഡല്‍ഹി: രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ ധോണി ഗ്രൗണ്ടിലിറങ്ങിയതിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നതിനിടെ താരത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. എല്ലാവരും മനുഷ്യനാണെന്നും മത്സരത്തിന്റെ തീവ്രതയാണ് അയാളെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഗാംഗുലി പറഞ്ഞു.
'എല്ലാവരും മനുഷ്യരാണ്. വിവരണാതീതമായ മത്സരചൂടാണ് ധോണിയെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചത്' ഗാംഗുലി പറഞ്ഞു. രാജസ്ഥാനെതിരായ മത്സരത്തില്‍ ചെന്നൈ ഇന്നിങ്സിന്റെ അസാന ഓവറിലായിരുന്നു വിവാദസംഭവം അരങ്ങേറിയത്. ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ധോണി പുറത്തായതിനു പിന്നാലെ രവീന്ദ്ര ജഡേജയും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ധോണിക്കു പകരമെത്തിയ മിച്ചല്‍ സാന്റ്നറും നില്‍ക്കവെയായിരുന്നു നോബോള്‍ വിവാദം അരങ്ങേറുന്നത്.
Also Read: 'ഗ്രൗണ്ടിലിറങ്ങിയത് ശരിയായില്ല' ധോണിയ്ക്കെതിരെ ബട്ലറും
ചെന്നൈയ്ക്ക് വിജയിക്കാന്‍ വേണ്ടത് മൂന്നു പന്തില്‍ എട്ടു റണ്‍സായിരുന്നു ഈ സമയം വേണ്ടിയിരുന്നത്. ഓവറിലെ നാലാം പന്ത് ബെന്‍ സ്റ്റോക്സ് എറിഞ്ഞതിനു പിന്നാലെ അംപയര്‍ ഉല്ലാസ് ഗാന്ധെ നോബോള്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ലെഗ് അംപയറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഉടന്‍ ഈ തീരുമാനം മാറ്റുകയും ചെയ്തു. ഈ പന്തില്‍ ചെന്നൈ താരങ്ങള്‍ ഡബിള്‍ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അംപയറുടെ നടപടിക്കെതിരെ ക്രീസില്‍നിന്ന രവീന്ദ്ര ജഡേജ തര്‍ക്കിച്ചു.
ജഡേജ പ്രതിഷേധിച്ചതോടെ ഉല്ലാസ് ഗാന്ധെയും ലെഗ് അംപയര്‍ ഓക്സെന്‍ഫോര്‍ഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ ധോണി മൈതാനത്തേക്ക് എത്തി. അംപയര്‍ ആദ്യം വിളിച്ച സാഹചര്യത്തില്‍ നോബോള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. പക്ഷേ അംപയര്‍ അനുവദിച്ചില്ല. കുറച്ചുനേരം അംപയറിനു നേരെ കൈചൂണ്ടി സംസാരിച്ചെങ്കിലും തീരുമാനം മാറില്ലെന്ന് വ്യക്തമായതോടെ ധോണി മടങ്ങുകയായിരുന്നു. സംഭവത്തില്‍ ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴശിക്ഷ വിധിച്ചിരുന്നു. താരത്തിന്റ നടപടി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.