ഗോവ: ഐ.എസ്.എല്ലിൻ്റെ ആറാം പതിപ്പ് ഫൈനലിൽ ചാമ്പ്യന്മാരായി മുംബൈ സിറ്റി എഫ്.സി. ഫറ്റോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ കൊൽക്കത്തയെ തോൽപ്പിച്ചത്. ഐ.എസ്.എല്ലിലെ മുംബൈയുടെ ആദ്യ കിരീടമാണിത്. കളിയുടെ മുഴവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ നിൽക്കുകയായിരുന്നു. 90-ാം മിനിറ്റിൽ ബിപിൻ സിംഗ് നേടിയ ഗോളിലാണ് മുംബൈ കിരീടം ഉറപ്പിച്ചത്.
18ാം മിനിറ്റിൽ ഗോൾ നേടി ഡേവിഡ് വില്യംസ് കൊൽക്കത്തയെ മുന്നിലെത്തിച്ചെങ്കിലും ടിരിയുടെ സെൽഫ് ഗോൾ മുംബൈയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ മുംബൈ എ.എഫ്.സി. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിരുന്നു.
കൊൽക്കത്ത ഗോൾ
കളിയുടെ ആദ്യ നിമിഷങ്ങളിൽ കൊൽക്കത്ത താരങ്ങളുടെ പ്രസ്സിങ്ങിൽ ആടി ഉലയുന്ന മുംബൈ ടീമിനെയായിരുന്നു കണ്ടത്. മുംബൈ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്ത് കിട്ടിയ പന്തിലായിരുന്നു ഡേവിഡ് വില്യംസ് ഗോൾ നേടിയത്. റോയ് കൃഷ്ണയുടെ മികവിൽ ജാഹുവിൻ്റെ കാലിൽ നിന്നും തട്ടിയ പന്ത് നേരെ ചെന്നത് വില്യംസിനു നേരെയായിരുന്നു. അമരിന്ദർ മാത്രം മുന്നിൽ നിൽക്കെ വില്യംസ് പന്ത് നേരെ വലയിലേക്ക് പായിച്ചു.
മുംബൈക്ക് സമനില ഗോൾ
കളിയുടെ 29-ാം മിനിട്ടിൽ പുറകിൽ നിന്ന് ജാഹൂ, ബിപിൻ സിംഗിനായി ഉയർത്തി വിട്ട പന്ത് ടിരിയുടെ തലയിൽ തട്ടി ഗോൾ ആവുകയായിരുന്നു. കൊൽക്കത്തയുടെ ഗോളി അരിന്ദവും ടിരിയും തമ്മിൽ ആശയക്കുഴപ്പം ഉണ്ടായതാണ് ഗോളിൽ കലാശിച്ചത്.
മുംബൈ താരത്തിൻ്റെ പരുക്ക്
ആദ്യ പകുതിയുടെ അവസാന സമയത്ത് മുംബൈ താരം അമെയ് രനാവാടെക്ക് ഗുരുതര പരുക്കേറ്റു പുറത്തായി. കൊൽക്കത്തയുടെ സുഭാശിഷ് ബോസുമായി കൂട്ടിയിടിച്ചാണ് ഇന്ത്യൻ യുവതാരം പരിക്കേറ്റു വീണത്. ബോധരഹിതനായി വീണ താരത്തെ പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രണ്ടാം പകുതി
രണ്ടാം പകുതി ഗോളിനായി രണ്ട് ടീമുകളും മത്സരിച്ചു. മുംബൈക്ക് ഗോൾ എന്ന് ഉറച്ച അവസരങ്ങൾ നഷ്ടമായി. കളിയിൽ പകരക്കാരനായി വന്ന ഓഗ്ബചെ നടത്തിയ ശ്രമത്തിന് ഒടുവിലാണ് മുംബൈയുടെ വിജയ ഗോൾ വന്നത്. പാസ്സ് സ്വീകരിച്ച് താരം നടത്തിയ മുന്നേറ്റം പ്രതിരോധിക്കുന്നതിൽ കൊൽക്കത്തയുടെ ഗോളിയും പ്രതിരോധവും തോറ്റു പോയി. എല്ലാവരെയും വെട്ടി ഒഴിഞ്ഞ താരം പന്ത് ഓടി വന്ന ബിപിൻ സിംഗിന് നീട്ടി നൽകി.
ബിപിൻ നേരെ അത് ഗോളിലേക്ക് പായിച്ചു. ഒരു തിരിച്ചുവരവിനായി കൊൽക്കത്ത ശ്രമിച്ചെങ്കിലും സമയകുറവ് വില്ലനായി മാറി. മുഴുവൻ സമയവും തീർന്നു എന്ന് അറിയിച്ച് റഫറി വിസിൽ മുഴക്കിയപ്പോൾ അഞ്ച് മാസത്തെ കാത്തിരിപ്പിന് അതോടുകൂടി വിരാമമായി. ഇന്ത്യൻ ഫുട്ബോളിൻ്റെ ഗ്ലാമർ ലീഗിൻ്റെ താര രാജാക്കന്മാരായി മുംബൈയുടെ കിരീടധാരണം.
വിവിധ പുരസ്കാരങ്ങൾ
മികച്ച പ്ലേയർ
റോയ് കൃഷ്ണ - എ ടി കെ മോഹൻ ബഗാൻ
ഗോൾഡൻ ഗ്ലൗ
അരിന്ദം ഭട്ടാചാര്യ - എ ടി കെ മോഹൻ ബഗാൻ
ഗോൾഡൻ ബൂട്ട്
ഇഗോർ അംഗുലോ - എഫ് സി ഗോവ
Summary: Mumbai City FC becomes the new champions of Hero ISL 2020-21. Bipin scores the decider. Roy Krishna has been chosen the player of the tournament
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.