ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തി വാർത്തകളിലിടം നേടുന്നയാളാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഇപ്പോഴിതാ വീണ്ടും സമാനമായ പരാമർശവുമായി എത്തിയിരിക്കുകയാണ് അഫ്രീദി.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലുളള കാലത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ക്രിക്കറ്റ് പരമ്പരയ്ക്ക് സാധ്യതയില്ലെന്ന് അഫ്രീദി പറഞ്ഞു.
'പാകിസ്ഥാൻ സർക്കാർ എല്ലായ്പ്പോഴും തയ്യാറാണ്, എന്നാൽ ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകൂടത്തിനൊപ്പം പാകിസ്ഥാൻ-ഇന്ത്യ പരമ്പരയുടെ ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനുള്ള സാധ്യതകളൊന്നുമില്ല.
മോദി അധികാരത്തിലുള്ള കാലത്തോളം അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല- അഫ്രീദി പറഞ്ഞതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഐപിഎല്ലിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ പാകിസ്ഥാൻ കളിക്കാർക്ക് വലിയ അവസരം നഷ്ടപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റിന്റെ ലോകത്തെ ഏറ്റവും വലിയ ബ്രാൻഡ് ആണ് ഐപിഎൽ എന്ന് എനിക്കറിയാം. ബാബർ അസമിനെ പോലെയുള്ള പാകിസ്ഥാൻ താരങ്ങൾക്ക് അവിടെ പോകാനും(ഇന്ത്യ) കളിക്കാനും ഡ്രസ്സിംഗ് റൂം പങ്കിടാനും കഴിഞ്ഞാൽ അത് മികച്ച അവസരമാണ്.
അതിനാൽ എന്റെ അഭിപ്രായത്തിൽ പാകിസ്ഥാൻ കളിക്കാർക്ക് ഒരു വലിയ അവസരം നഷ്ടമായിരിക്കുകയാണ്- അഫ്രീദി വ്യക്തമാക്കി.
ഇന്ത്യയിൽ തനിക്ക് ലഭിച്ച സ്നേഹത്തെക്കുറിച്ചും ഷാഹിദ് അഫ്രീദി വാചാലനായി. 'ഇന്ത്യയിൽ ഞാൻ ക്രിക്കറ്റ് ആസ്വദിച്ച രീതി, അതിൽ ഒരു സംശയവും ഇല്ല. ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തെയും ബഹുമാനത്തെയും ഞാൻ എല്ലായ്പ്പോഴും വിലമതിക്കുന്നു.
ഇപ്പോൾ ഞാൻ സോഷ്യൽ മീഡിയയിൽ സംസാരിക്കുമ്പോൾ, എനിക്ക് ഇന്ത്യയിൽ നിന്ന് ധാരാളം സന്ദേശങ്ങൾ ലഭിക്കുകയും നിരവധി ആളുകൾക്ക് ഞാൻ മറുപടി നൽകുകയും ചെയ്യുന്നു. ഇന്ത്യയെക്കുറിച്ചുള്ള എന്റെ മൊത്തത്തിലുള്ള അനുഭവം മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്നു- അഫ്രീദി പറഞ്ഞു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.