• HOME
  • »
  • NEWS
  • »
  • sports
  • »
  • ഗോള്‍ഡന്‍ സ്ലാം പോയിട്ട് വെങ്കല മെഡല്‍ പോലുമില്ല; രോഷമടക്കാന്‍ കഴിയാതെ റാക്കറ്റ് തല്ലിയൊടിച്ച് ജോക്കോവിച്ച്, വീഡിയോ

ഗോള്‍ഡന്‍ സ്ലാം പോയിട്ട് വെങ്കല മെഡല്‍ പോലുമില്ല; രോഷമടക്കാന്‍ കഴിയാതെ റാക്കറ്റ് തല്ലിയൊടിച്ച് ജോക്കോവിച്ച്, വീഡിയോ

മൂന്നാം സെറ്റില്‍ 3-0ന് പിന്നിലായിപ്പോയതിന് പിന്നാലെയാണ് ജോക്കോവിച്ച് കോര്‍ട്ടില്‍വെച്ച് റാക്കറ്റ് തല്ലിയൊടിച്ചത്.

ജോക്കോവിച്ച്

ജോക്കോവിച്ച്

  • Share this:
    ഒരു സീസണിലെ നാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കൊപ്പം ഒളിമ്പിക്‌സ് സ്വര്‍ണവും നേടുമ്പോഴാണ് ഒരു താരത്തിന് ഗോള്‍ഡന്‍ സ്ലാം നേട്ടം കൈവരിക്കാനാകുക. ഇത്തവണ സെര്‍ബിയന്‍ താരവും ലോക ഒന്നാം നമ്പര്‍ പുരുഷതാരവുമായ നൊവാക് ജോക്കോവിച്ചിന് ഗോള്‍ഡന്‍ സ്ലാം നേടാന്‍ നല്ല അവസരമായിരുന്നു. ഇതിനോടകം മൂന്നു ഗ്രാന്‍സ്ലാം കിരീടം നേടിക്കഴിഞ്ഞ ജോക്കോവിച്ച് ഒളിംപിക്‌സിന് എത്തിയത് തന്നെ ഗോള്‍ഡന്‍ സ്ലാം ലക്ഷ്യം വെച്ച് ആയിരുന്നു. എന്നാല്‍ സെമിയില്‍ തോറ്റതോടെ അദ്ദേഹത്തിന് ആ ലക്ഷ്യം നിറവേറ്റാനായില്ല. ഒടുവില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തിലും ജോക്കോവിച്ച് തോല്‍വി നേരിട്ടു.

    ടെന്നീസ് ചരിത്രത്തില്‍ പുരുഷ താരങ്ങളാരും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. വനിതകളില്‍ 1988ല്‍ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഗോള്‍ഡന്‍ സ്ലാം നേടിയ ഒരേയൊരു താരം.

    സെമിയില്‍ അലക്‌സാണ്ടര്‍ സ്വരേവിനോട് തോറ്റ ജോക്കോവിച്ചിന് വെങ്കല മെഡല്‍ പോരാട്ടത്തിലും തോല്‍വി തന്നെയായിരുന്നു ഫലം. പുരുഷന്മാരുടെ സിംഗിള്‍സ് വെങ്കല മെഡല്‍ മത്സരത്തില്‍ സ്‌പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് 4-6, 7-6 (6), 3-6 എന്ന സ്‌കോറിനാണ് നൊവാക് ജോക്കോവിച്ച് തോറ്റത്. മത്സരത്തിനിടെ റാക്കറ്റ് ഗാലറിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളും മത്സര ശേഷം നിയന്ത്രണം വിട്ട് റാക്കറ്റ് അടിച്ചുതകര്‍ക്കുന്ന ജോക്കോയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

    വെങ്കല മെഡല്‍ എങ്കിലും നേടി ആശ്വസിക്കാമെന്ന് കരുതിയിറങ്ങിയ ജോക്കോ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോറ്റ് വെറും കൈയോടെ മടങ്ങേണ്ടി വന്നതിന്റെ അരിശം മുഴുവന്‍ തീര്‍ത്തത് സ്വന്തം റാക്കറ്റിനോടായിരുന്നു. ആദ്യ സെറ്റ് നേടിയ ശേഷമാണ് അടുത്ത രണ്ട് സെറ്റും കൈവിട്ട് ജോക്കോ തോറ്റ് മടങ്ങിയത്. ബുസ്റ്റക്കെതിരായ മത്സരത്തിലെ നിര്‍ണായക മൂന്നാം സെറ്റില്‍ 3-0ന് പിന്നിലായിപ്പോയതിന് പിന്നാലെയാണ് ജോക്കോവിച്ച് കോര്‍ട്ടില്‍വെച്ച് റാക്കറ്റ് തല്ലിയൊടിച്ചത്. അതിന് മുമ്പ് പോയിന്റ് നഷ്ടമായപ്പോള്‍ നിരാശയോടെ ജോക്കോ റാക്കറ്റ് ഗ്യാലറിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.



    ജോക്കോവിച്ച് മുമ്പും കോര്‍ട്ടില്‍ സമാന പ്രവൃത്തികള്‍ ചെയതിട്ടുണ്ട്. മിക്‌സ്ഡ് ഡബിള്‍സിലെ വെങ്കല മെഡല്‍ പോരാട്ടം മാത്രമാണ് ഇനി ജോക്കോവിച്ചിന് മുന്നില്‍ അവശേഷിക്കുന്നത്. സെമിയില്‍ അഞ്ചാം റാങ്കുകാരന്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വ?രേവിനോട് 1-6, 6-3, 1-6 എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ച് മുട്ടു മടക്കിയത്. പല കാരണങ്ങളും നിരത്തി പ്രമുഖ ടെന്നീസ് താരങ്ങള്‍ ഒളിമ്പിക്‌സില്‍ നിന്നും മാറി നില്‍ക്കുന്ന ശീലം തെറ്റിച്ച് ഇക്കുറി ജോക്കോവിച്ച് ടോക്യോയിലേക്ക് എത്തിയത് ഗോള്‍ഡന്‍ സ്ലാം നേടാനായിരുന്നു. ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, ആസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നിവ ജോക്കോ സ്വന്തമാക്കിയിരുന്നു. രണ്ടര മാസം മുമ്പ് ഇറ്റാലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാലിനോട് തോറ്റ ശേഷം ആദ്യമായാണ് ജോക്കോവിച്ച് തോല്‍വിയറിയുന്നത്.

    കഴിഞ്ഞ മാസം നടന്ന വിമ്പിള്‍ഡണില്‍ കിരീടം നേടിയ ജോക്കോ ഈ വര്‍ഷം നടന്ന മൂന്ന് ഗ്രാന്‍സ്ലാമുകളിലും ജേതാവായി 20 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന ഫെഡററുടെയും നദാലിന്റെയും നേട്ടത്തിന് ഒപ്പമെത്തിയിരുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന യു എസ് ഓപ്പണിലും ജോക്കോ തന്നെയാണ് കിരീടപ്പോരാട്ടത്തില്‍ ഫേവറൈറ്റ്.
    Published by:Sarath Mohanan
    First published: