കറാച്ചി: സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവി വഴങ്ങി പാകിസ്ഥാൻ. ഈ തോൽവിയോടെ പാകിസ്ഥാൻ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്തായി. ആദ്യ ടെസ്റ്റില്‍ 74 റണ്‍സിന് തോറ്റ പാകിസ്താൻ ഇത്തവണ 26 റൺസിനാണ് തോൽവി വഴങ്ങിയത്. തോല്‍വിയോടെ ലോക ടെസ്റ്റ് റാങ്കിങില്‍ പാകിസ്ഥാൻ ആറാം സ്ഥാനത്തേക്ക് വീണു. 44.44ശതമാനം പോയിന്റുകളുമായി ഇംഗ്ലണ്ടാണ് റാങ്കിങില്‍ അഞ്ചാം സ്ഥാനത്തുള്ളത്. പാകിസ്ഥാന് 42.42 ശതമാനമാണ് പോയിന്റാണുള്ളത്.
അതേസമയം പാകിസ്ഥാനെ തോൽപ്പിച്ചെങ്കിലും ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യത ഇംഗ്ലണ്ടിലും വിദൂരമാണ്. എന്നാൽ ഇന്ത്യയുടെ സാധ്യത കൂടുതൽ തെളിഞ്ഞിരിക്കുകയാണ്. 52.08 ശതമാനം പോയിന്റുള്ള ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകൾ തമ്മിലാണ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുക.
നിലവില്‍ ഫൈനലുറപ്പിക്കാൻ ഒന്നാം റാങ്കിലുള്ള ഓസ്‌ട്രേലിയ, രണ്ടാമതുള്ള ദക്ഷിണാഫ്രിക്ക, മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക, നാലാമതുള്ള ഇന്ത്യ ടീമുകൾ തമ്മിലായിരിക്കും പോരാട്ടം. ഈ ടീമുകൾക്ക് ഇനി നടക്കുന്ന ടെസ്റ്റ് പരമ്പരകൾ നിർണായകമായിരിക്കും. റാങ്കിങ്ങിൽ അധികം താഴേക്ക് പോകാതിരിക്കാൻ ഈ ടീമുകൾ ശ്രമിക്കണം.
അടുത്ത വർഷം നടക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യക്ക് ഇനി ആറ് ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുണ്ട്. ഇതിൽ അഞ്ചെണ്ണം ജയിച്ചാൽ ഫൈനൽ ഉറപ്പിക്കാം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ത്തിന് നേടണം. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പര 4-0, 3-1, 3-0 എന്ന തരത്തിലോ നേടിയാല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket news