പാകിസ്ഥാൻ ക്രിക്കറ്റിലെ (Pakistan Cricket) ഇതിഹാസവും മുൻ പാകിസ്ഥാൻ താരവുമായ ഷോയിബ് അക്തറും (Shoaib Akhtar) പാകിസ്ഥാൻ ടെലിവിഷൻ കോർപ്പറേഷനും (പിടിവി) (Pakistan Television Corporation) തമ്മിലുള്ള തർക്കം മറ്റൊരു തലത്തിലേക്ക്. പിടിവിക്ക് മാനനഷ്ടം വരുത്തിയതിന് 100 മില്യൺ പാകിസ്ഥാനി രൂപയുടെ മാനനഷ്ട നോട്ടീസ്, ചാനൽ താരത്തിന് അയച്ചതായാണ് റിപ്പോർട്ട്.
എഎൻഐയുടെ (ANI) റിപ്പോർട്ട് അനുസരിച്ച്, പിടിവി സ്‌പോർട്‌സിൽ നിന്ന് കഴിഞ്ഞ മാസം അക്തർ രാജിവെച്ചതായി പിടിവി പ്രസ്താവന ഇറക്കിയിട്ടുണ്ട്. അവർ പറയുന്നത് അക്തർ രാജി വെച്ചത് കരാറുകളുടെ ലംഘനമാണെന്നും താരത്തിന്റെ രാജി ചാനലിന് വലിയ സാമ്പത്തിക വരുത്തിയതെന്നും പറയുന്നു.
"കരാർ വ്യവസ്ഥയിലെ 22ാ൦ ഉടമ്പടി പ്രകാരം, മൂന്ന് മാസ കാലാവധിയുള്ള രേഖാമൂലമുള്ള അറിയിപ്പിലൂടെയോ അതിനുപകരമായി പണം നൽകിയോ കരാർ റദ്ദാക്കാൻ ഇരു കൂട്ടർക്കും അർഹതയുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കാതെ ഒക്‌ടോബർ 26-ന് ഷോയിബ് അക്തർ രാജിവെച്ചത് പിടിവിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി,” ദേശീയ ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നതായി എആർവൈ ന്യൂസിനെ (ARY News)ഉദ്ധരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തു.
"ടി20 ലോകകപ്പ് (T20 World Cup) സംപ്രേക്ഷണത്തിനിടെ അക്തർ പിടിവിയുടെ മാനേജ്‌മെന്റിനെ അറിയിക്കാതെ ദുബായ് വിടുകയും ചെയ്തതിന് പുറമെ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനൊപ്പം ഒരു ഇന്ത്യൻ ടിവി ഷോയിൽ പ്രത്യക്ഷപ്പെട്ടതും പിടിവിക്ക് നികത്താനാവാത്ത നഷ്ടമുണ്ടാക്കി,” നോട്ടീസിൽ കൂട്ടിച്ചേർത്തു.
മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ 33,33,000 പാകിസ്ഥാനി രൂപയ്‌ക്കൊപ്പം 100 മില്യൺ രൂപ നഷ്ടപരിഹാരമായി നൽകാൻ അക്തറിനോട് പിടിവിസി ആവശ്യപ്പെട്ടതായാണ് വിവരം. നഷ്ടപരിഹാരം നൽകാൻ തയാറാകാത്തപക്ഷം അക്തറിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനുള്ള അവകാശം പിടിസിയിൽ നിക്ഷിപ്തമാണെന്ന് കമ്പനി അറിയിച്ചതായി എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also read- അക്തറിനെ പരസ്യമായി അപമാനിച്ച് അവതാരകൻ; ചാനൽ ചർച്ച നിർത്തി താരം ഇറങ്ങിപ്പോയി
പാകിസ്ഥാന്റെ ലോകകപ്പിലെ വിജയം ചർച്ച ചെയ്ത പാക് ടിവി ചാനൽ പിടിവി സ്പോർട്സിന്റെ (PTV Sports) തത്സമയ പരിപാടിയിൽ നിന്നുമാണ് അക്തർ ഇറങ്ങിപ്പോയതിൽ നിന്നുമാണ് വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്. ചർച്ചയ്ക്കിടയിൽ ഡോ. നൗമാൻ നിയാസുമായി അഭിപ്രായവ്യത്യാസം ഉണ്ടാവുകയും തുടർന്ന് അക്തറിനോട് അവതാരകൻ ചർച്ചയ്ക്കിടയിൽ ഇറങ്ങി പോകാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. വിൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സ്, മുൻ ഇംഗ്ലീഷ് താരമായ ഡേവിഡ് ഗോവർ, പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ സന മിർ, റാഷിദ് ലത്തീഫ്, ഉമര്‍ ഗുല്‍, അഖ്വിബ് ജാവേദ് തുടങ്ങിയവർ അക്തറിനൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇരുകൂട്ടരും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്താണ് ചർച്ചയ്ക്കിടയിൽ സംഭവിച്ചത്?
പാകിസ്ഥാനിലെ ഇംഗ്ലീഷ് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്തത് പ്രകാരം, ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അവരുടെ സ്കോർ പിന്തുടരുമ്പോൾ പാകിസ്ഥാന്റെ ഇന്നിങ്സിന് എന്തെങ്കിലും പ്രശ്‌നമുണ്ടായോ എന്ന് അവതാരകൻ അക്തറിനോട് ചോദിച്ചതിൽ നിന്നുമാണ് വിയോജിപ്പ് ആരംഭിച്ചത്. ആതിഥേയന്റെ ചോദ്യം അവഗണിച്ച് അക്തർ പകരം പാക് പേസ് ബൗളർ ഹാരിസ് റൗഫിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ചെയ്തത്. ഇതിൽ അതൃപ്തി പ്രകടിപ്പിച്ച അവതാരകൻ അക്തർ പരുഷമായാണ് പെരുമാറുന്നതെന്നും, ഓവർ സ്മാർട്ട് ആകാനാണ് ശ്രമമെങ്കിൽ ചർച്ചയിൽ നിന്നും ഇറങ്ങി പോകാം എന്നും പറയുകയായിരുന്നു. 'നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം.ഞാന്‍ ഇത് ഓണ്‍ എയറിലാണ് പറയുന്നത്'' - നിയാസ് പറഞ്ഞു.
അവതാരകന്റെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച അക്തർ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഇറങ്ങിപ്പോയതിന് പിന്നാലെ തന്നെ താരം ചാനലിന്റെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pakistan, Shoaib Akhtar