ദുബായ്: ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യേണ്ടി വന്നിട്ടും ടി20 ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്ഥാന് മികച്ച സ്കോർ. പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ നാലിന് 176 റൺസെടുത്തു. ഓപ്പണർ മുഹമ്മദ് റിസ്വാൻ, ഫഖർ സമൻ എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് പാകിസ്ഥാന് മികച്ച സ്കോർ നേടിക്കൊടുത്തത്.
റിസ്വാൻ 52 പന്തിൽനിന്ന് 67 റൺസെടുത്തു. നാല് സിക്സും മൂന്നു ഫോറും ഉൾപ്പെടുന്നതാണ് റിസ്വാന്‍റെ ഇന്നിംഗ്സ്. ഫഖർ സമൻ 32 പന്തിൽനിന്ന് 55 റൺസെടുത്ത് പുറത്താകാതെ നിന്നു. നാല് സിക്സും മൂന്നു ഫോറും ഫഖർ സമന്‍റെ ബാറ്റിൽനിന്ന് പിറവികൊണ്ടു. പാകിസ്ഥാന് മികച്ച തുടക്കം സമ്മാനിക്കുന്നതിൽ നായകൻ ബാബർ അസമും ശ്രദ്ധേയമായ പങ്ക് വഹിച്ചു. ബാബർ അസം 34 പന്തിൽനിന്ന് 39 റൺസെടുത്തു. ഒന്നാം വിക്കറ്റിൽ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന് 71 റൺസാണ് കൂട്ടിച്ചേർത്തത്.
ഓസ്ട്രേലിയയ്ക്കു വേണ്ടി ആദം സാംപെ, ഗ്ലെൻ മാക്സ് വെൽ എന്നിവരൊഴികെയുള്ളവർ ധാരാളം റൺസ് വഴങ്ങി. സ്ട്രൈക്ക് ബോളർ മിച്ചൽ സ്റ്റാർക്ക് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. പാറ്റ് കമ്മിൻസ്, ആദം സാംപെ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
ടി20 ലോകകപ്പിൽ ന്യൂസിലാൻഡ് ഇതിനോടകം ഫൈനലിൽ കടന്നിട്ടുണ്ട്. ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ന്യൂസിലാൻഡ് ഫൈനലിൽ എത്തിയത്. സൂപ്പർ 12 ഘട്ടത്തിൽ തോൽവി അറിയാത്ത ഏക ടീമായതിനാൽ പാകിസ്ഥാന് തന്നെയാണ് ഇന്നത്തെ പോരാട്ടത്തിൽ മുൻതൂക്കം. മറുവശത്ത്, ഓസ്‌ട്രേലിയ, ഒരുപക്ഷേ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായിട്ടാണ് ഫേവറിറ്റുകളല്ലാതെ ടൂർണമെന്റിൽ എത്തിയത്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ച അവർ തങ്ങളുടെ കന്നി ടി20 ലോകകപ്പ് കിരീടം നേടാനുള്ള ശ്രമത്തിലാണ്.
ലോകകപ്പിന് മുന്നോടിയായി, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ്, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരെ തുടർച്ചയായി അഞ്ച് പരമ്പരകൾ ഓസ്‌ട്രേലിയ തോറ്റിരുന്നു. എന്നാൽ ഡേവിഡ് വാർണറെപ്പോലുള്ള വമ്പൻ താരങ്ങൾ ശരിയായ ഘട്ടത്തിൽ ഫോമിലേക്ക് മടങ്ങിയതോടെ അവർ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണർ മുഹമ്മദ് റിസ്വാനും മധ്യനിര ബാറ്റ്‌സ്മാൻ ഷൊയ്ബ് മാലിക്കും സെമിഫൈനൽ പോരാട്ടത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ യോഗ്യരാണെന്ന് മെഡിക്കൽ ടീം പ്രഖ്യാപിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.