Copa America|കോപ്പ അമേരിക്ക: ചിലെയെ തകർത്ത് പാരഗ്വായ് ക്വാർട്ടറിലേക്ക്; ബൊളീവിയയെ തോൽപ്പിച്ച് യുറുഗ്വായ്
Copa America|കോപ്പ അമേരിക്ക: ചിലെയെ തകർത്ത് പാരഗ്വായ് ക്വാർട്ടറിലേക്ക്; ബൊളീവിയയെ തോൽപ്പിച്ച് യുറുഗ്വായ്
ചിലെയെ തകര്‍ത്ത് പാരഗ്വായ്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച പാരഗ്വായ് ക്വാർട്ടർ യോഗ്യതയും നേടി. ചിലെ നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ യുറുഗ്വായ് തോൽപ്പിച്ചു
കോപ്പ അമേരിക്ക ഗ്രൂപ്പ് എ പോരാട്ടത്തില്‍ ചിലെയെ തകര്‍ത്ത് പാരഗ്വായ്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച പാരഗ്വായ് ക്വാർട്ടർ യോഗ്യതയും നേടി. ചിലെ നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊളീവിയയെ യുറുഗ്വായ് തോൽപ്പിച്ചു. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ടീമിന് പാരഗ്വായ്ക്കെതിരെയുള്ള മത്സരം നിർണായകമാണ്.
കളിയുടെ ആദ്യ പകുതിയിൽ പന്ത് കാലിൽ വെച്ച് ചിലെ കളിച്ചപ്പോൾ ആക്രമണത്തിൽ ഊന്നൽ നൽകുന്ന കളിയാണ് പാരഗ്വായ് പുറത്തെടുത്തത്. കളിയിലെ ആദ്യ മുന്നേറ്റം വന്നത് 15ാം മിനിറ്റിൽ പാരഗ്വായ്ക്കാണ് ആദ്യ അവസരം ലഭിച്ചത്. മത്തിയാസ് വില്ലസാന്റിയുടെ ഷോട്ട് ക്ലോഡിയോ ബ്രാവോ തടഞ്ഞു. 16ാം മിനിറ്റിൽ ഹെക്ടർ മാർട്ടിനിന്റെ ഹെഡർ പുറത്തേക്ക് പോയി. 21ാം മിനിറ്റിൽ ചിലെയുടെ ബെന്‍ ബ്രെരട്ടന് അക്കൗണ്ട് തുറക്കാന്‍ അവസരം ലഭിച്ചെങ്കിലും താരത്തിന് കിട്ടിയ അവസരം മുതലാക്കാനായില്ല. 33ാം മിനിറ്റിൽ ബ്രയാൻ സമുദിയോയാണ് കളിയിൽ പാരഗ്വായ്ക്ക് ലീഡ് നേടിക്കൊടുത്തത്. മിഗ്വൽ അൽമിറോൺ എടുത്ത കോർണർ സമുദിയോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. താരത്തെ മാർക്ക് ചെയ്യാതിരുന്ന ചിലെയുടെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്താണ് പാരഗ്വായ് ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഗോള്‍ മടക്കാന്‍ ചിലെക്ക് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ ബെന്‍ ബ്രെരട്ടനായില്ല.
ഒരു ഗോളിൻ്റെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ പാരഗ്വായ് 58ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി കളി തങ്ങളുടെ വരുതിയിലാക്കി. പാരഗ്വായ് താരം കാര്‍ലോസ് ഗോണ്‍സാലസിനെ ചിലെയുടെ ഗാരി മെഡല്‍ ഫൗള്‍ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലാക്കി മിഗ്വല്‍ അല്‍മിറോണാണ് ടീമിന് രണ്ടാം ഗോളും വിലപ്പെട്ട ജയവും സമ്മാനിച്ചത്.
കളിയിൽ നേടിയ മൂന്ന് പോയിൻ്റിൻ്റെ ബലത്തിൽ ടൂർണമെൻ്റിൽ ചിലെയെ മറികടന്ന് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പാരഗ്വായ്ക്ക് കഴിഞ്ഞു. മൂന്ന് കളികളിൽ നിന്നും രണ്ട് ജയവും ഒരു തോൽവിയും സഹിതം ആറ് പോയിൻ്റാണ് പാരഗ്വായ്ക്കുള്ളത്. നാല് കളികളിൽ നിന്നും അഞ്ച് പോയിൻ്റാണ് ചിലെക്കുള്ളത്.
അതേ സമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൊളീവിയക്കെതിരെ തകർപ്പൻ പ്രകടനമാണ് യുറുഗ്വായ് കാഴ്ചവച്ചത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് അവരും ജയിച്ചത്.
മത്സരത്തിൽ ഗോളെന്നുറച്ച നിരവധി അവസരങ്ങൾ തുലച്ച യുറുഗ്വായ് 40ാം മിനിറ്റിൽ ബൊളീവിയ ഗോൾകീപ്പർ കാർലോസ് ലാംപെയുടെ സെൽഫ് ഗോളിലാണ് മുന്നിലെത്തിയത്. ബോക്സിലേക്കെത്തിയ ജോർജിയൻ ഡി അരാസ്കെയറ്റയുടെ ക്രോസ് ക്ലിയർ ചെയ്യാനുള്ള ബൊളീവിയൻ പ്രതിരോധ താരമായ ജെയ്റോ ക്വിന്റെറോസിന്റെ ശ്രമത്തിനിടെ പന്ത് കാർലോസ് ലാംപെയുടെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അവസരങ്ങൾ ഒരുക്കുന്നതിൽ മുന്നിൽ നിന്ന യുറുഗ്വായ് അത് തുലക്കുന്നതിലും മുന്നിൽ തന്നെയായിരുന്നു. അവരുടെ സൂപ്പർ താരങ്ങളായ എഡിൻസൻ കവാനിയും ലൂയിസ് സുവാരസും ഒന്നിലേറെ അവസരങ്ങളാണ് കളഞ്ഞു കുളിച്ചത്. ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഒന്നും ബൊളീവിയക്ക് സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതിനാൽ യുറുഗ്വായ്ക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നില്ല.
ആദ്യ പകുതിയിലെ പല്ലവി രണ്ടാം പകുതിയിലും ആവർത്തിച്ച യുറുഗ്വായ് വീണ്ടും ഒരുപാട് അവസരങ്ങൾ തുലച്ചു. നിരവധി സുവർണാവസരങ്ങള് പാഴാക്കിയ എഡിന്‍സന്‍ കവാനി തന്നെ ഒടുവിൽ ടീമിനായി സ്കോർ ചെയ്തു. 79ാം മിനിറ്റിൽ യുറുഗ്വായ് നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ ഫകുണ്ടോ ടോറസിന്റെ പാസ് കവാനി വലയിലെത്തിക്കുകയായിരുന്നു. രാജ്യത്തിനായി താരത്തിന്റെ 52-ാം ഗോളായിരുന്നു ഇത്.
ബൊളീവിയ ഗോളി കാര്‍ലോസ് ലാംപെ കാർലോസ് ലാംപെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. യുറുഗ്വായ് താരങ്ങളുടെ ഗോളെന്നുറച്ച അഞ്ചോളം അവസരങ്ങളാണ് ലാംപെ രക്ഷപ്പെടുത്തിയത്. മത്സരത്തിൽ മൂന്ന് പോയിൻ്റ് നേടിയെങ്കിലും ഗ്രൂപ്പിൽ നാല് പോയിൻ്റുമായി നാലാം സ്ഥാനത്താണ് യുറുഗ്വായ്. ഏഴ് പോയിൻ്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അർജൻ്റീനയാണ്.
Summary
Paraguay and Uruguay qualifies for Knockout round in Copa America after beating Chile and Bolivia respectively
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.