മൊഹാലിയിൽ ശ്രീലങ്കക്കെതിരായ (Sri Lanka) ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ജഡേജ ആറാടുന്നതാണ് കാണാൻ കഴിഞ്ഞത്. ബാറ്റിങ്ങിൽ പുറത്താകാതെ 175 റൺസ് നേടിയ താരം ബൗളിങ്ങിൽ മൊത്തം ഒമ്പത് വിക്കറ്റുകളും നേടിയിരുന്നു. തകർപ്പൻ പ്രകടനവുമായി ജഡ്ഡു ഇന്ത്യയുടെ 'റോക്ക്സ്റ്റാർ' ആയപ്പോൾ ശ്രീലങ്കയെ അനായാസം ചുരുട്ടിക്കെട്ടുകയായിരുന്നു ഇന്ത്യ. തകർപ്പൻ പ്രകടനത്തോടെ ജഡ്ഡു കളിയിലെ കേമനായി മാറുകയും ചെയ്തിരുന്നു. മത്സരത്തിൽ തകർത്താടിയ ഇതിനിടയിൽ ടെസ്റ്റ് ക്രിക്കറ്റിലെ ജഡ്ഡു ചില സുപ്രധാന റെക്കോർഡുകൾ കൂടി സ്വന്തം പേരിലാക്കി.
ടെസ്റ്റ് മത്സരത്തിൽ 150-ലധികം റൺസും ഒമ്പത് വിക്കറ്റും നേടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡാണ് ജഡേജ പേരിലാക്കിയത്. 150-ലധികം റൺസും ഒരു ടെസ്റ്റിൽ അഞ്ച് വിക്കറ്റുകളും നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും ജഡേജ സ്വന്തമാക്കി. 1952ൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെ വിനൂ മങ്കാദാണ് (184, 5/196) ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. പിന്നാലെ 10 വർഷങ്ങൾക്ക് ശേഷം 1962ൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ പോളി ഉമ്രിഗറും (172*, 5/107) ഈ നേട്ടത്തിലെത്തി. ഇപ്പോഴിതാ ഇവരുടെയൊപ്പം ചേർന്നിരിക്കുകയാണ് ജഡേജ. അതേസമയം, ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരമാണ് ജഡേജ. ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് വിനൂ മങ്കാദ് തന്നെയായിരുന്നു. ഇവർക്ക് പുറമെ വിൻഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ്, ഡെന്നിസ് ആറ്റ്കിന്‍സണ്‍, മുഷ്താഖ് മുഹമ്മദ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ക്രിക്കറ്റ് താരങ്ങൾ.
ആദ്യ ഇന്നിങ്സിലെ സെഞ്ചുറി പ്രകടനത്തോടൊപ്പം അഞ്ച് വിക്കറ്റും നേടിയ ജഡേജ ഒരു ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 150 ലധികം റൺസും അഞ്ച് വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമെന്ന നേട്ടം കൂടി സ്വന്തമാക്കി. വിൻഡീസ് ഇതിഹാസമായ ഗാരി സോബേഴ്‌സാണ് ഈ പട്ടികയിൽ ജഡേജയ്‌ക്കൊപ്പമുള്ളത്. മത്സരത്തിൽ പുറത്താകാതെ 175 റൺസ് നേടിയ ജഡേജ ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ എന്ന നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റനും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ കപിൽ ദേവിനെയാണ് ജഡേജ ഈ പ്രകടനത്തിലൂടെ മറികടന്നത്.
മൊഹാലിയിൽ ജഡേജയുടെ വൺമാൻ ഷോ; ഇന്ത്യൻ ജയം ഇന്നിങ്സിനും 222 റൺസിനുംവിരാട് കോഹ്ലിയുടെ കരിയറിലെ നൂറാം ടെസ്റ്റിന് വേദിയായ മൊഹാലി ജഡേജയുടെ വൺമാൻ ഷോയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ജഡേജയുടെ മികവിൽ ലങ്കയെ ഇന്നിങ്സിനും 222 റണ്‍സിനുമാണ് ഇന്ത്യ തകർത്തുവിട്ടത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോർ പിന്തുടർന്ന് 174 റൺസിൽ ഔട്ടായി 399 റൺസിന്റെ ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 178 റൺസിൽ പുറത്താവുകയായിരുന്നു.
Also read-
India vs Sri Lanka: 175 റൺസും 9 വിക്കറ്റും; മൊഹാലിയിൽ ജഡേജയുടെ വൺമാൻ ഷോ; ഇന്നിങ്സിനും 222 റൺസിനും ശ്രീലങ്കയെ തോൽപിച്ചുസ്കോർ: ഇന്ത്യ – 574/8 ഡിക്ലയേർഡ്, ശ്രീലങ്ക 174 & 178
ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജ രണ്ടാം ഇന്നിങ്സിൽ 16 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അശ്വിനും നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ നേടി. ലങ്കൻ നിരയിൽ 81 പന്തിൽ 51 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വല്ലയ്ക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.