ബിര്‍മിങ്ഹാം: ലോകകപ്പിന്റെ ഒരു പതിപ്പില്‍ 500 ല്‍ കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി രോഹിത് ശര്‍മ. ഇന്നത്തെ മത്സരത്തില്‍ 60 റണ്‍സ് പിന്നിട്ടപ്പോഴാണ് രോഹിത്ത് 500 റണ്‍സ് പൂര്‍ത്തീകരിച്ചത്. ഇംഗ്ലണ്ട് ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കും രോഹിത്ത് എത്തി. 516 റണ്‍സുള്ള ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിനെയാണ് രോഹിത്ത് മറികടന്നത്.
രോഹിത്തിനു മുമ്പ് ലോകകപ്പിന്റെ ഒരു പതിപ്പില്‍ 500 റണ്‍സ് നേടിയ ഏക താരം സച്ചിന് ടെണ്ടുല്‍ക്കറാണ് 1996 ലെ ലോകകപ്പിലും (523), 2003 ലെ ലോകകപ്പിലുമാണ് (673) സച്ചിന് 500 കടന്നിരുന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇന്നത്തെ മത്സരത്തില്‍ രോഹിത് സ്വന്തമാക്കി.
Also Read: അര്‍ധ സെഞ്ച്വറി പിന്നിട്ട് ഓപ്പണര്‍മാര്‍; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം
230 സിക്സറുകളാണ് രോഹിത് ഏകദിന ക്രിക്കറ്റില്‍ അടിച്ചിരിക്കുന്നത്. മുന്‍ നായകന് എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് രോഹിത് മറകടന്നിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ ഏകദിനത്തിലെ സിക്സറുകളുടെ എണ്ണത്തില്‍ നാലാമനായും രോഹിത് മാറി. ക്രിസ് ഗെയ്ല്, അഫ്രിദി, ജയസൂര്യ എന്നിവരാണ് താരത്തിന്റെ മുന്നില്‍.
മത്സരത്തില്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ രോഹിത്ത പുറത്താവുകയും ചെയ്തു. 92 പന്തുകളില്‍ 7 ഫോറിന്റെയും 5 സിക്സിന്റെയും അകമ്പടിയോടെ 104 റണ്‍സാണ് രോഹിത് നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.