മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്ജി ടീം അംഗവുമായ എസ്. ശ്രീശാന്ത് (S Sreesanth) ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ (retirement) പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനായി കളിക്കളത്തില്‍ നിരവധി വീറുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. ഒത്തുകളി വിവാദത്തില്‍ കുരുങ്ങി വിലക്ക് നേരിട്ട് ഏറെക്കാലം പുറത്തിരുന്ന ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ശ്രീ വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് വെളിപ്പെടുത്തുകയാണ് മലയാളി പേസര്‍. ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളില്‍ നിന്നും വിരമിക്കുകയാണെന്നും കരിയറില്‍ ആരോടും പരിഭവമോ പരാതിയോ ഇല്ലെന്നും ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
'മലയാളിയായത് കൊണ്ട് അവഗണന ഉണ്ടായി എന്ന് തോന്നുന്നില്ല. കഴിവുണ്ടെങ്കില്‍ ആ4ക്കു0 തടയാന്‍ കഴിയില്ല. വിരാട് കോഹ്ലിയുടെ കീഴില്‍ കളിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. എനിക്ക് മുമ്പില്‍ കോച്ചിംഗ് സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഭാവിയില്‍ ഐപിഎല്‍ ടീമുകളില്‍ ഏതെങ്കിലും റോറില്‍ എന്നെ കണ്ടേക്കാം. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ക്രിക്കറ്റ് അനുഭവങ്ങള്‍ തുറന്നെഴുതും. ആത്മകഥ ഓണത്തിന് മുമ്പ് പ്രതീക്ഷിക്കാമെന്നും ശ്രീശാന്ത് പറഞ്ഞു.
സിനിമയില്‍ സജീവമാകാന്‍ താല്പര്യമുണ്ടെന്നും സിനിമാ അഭിനയം സന്തോഷം നല്കുന്ന കാര്യമാണെന്നും ശ്രീശാന്ത് പറഞ്ഞു. 'സിനിമയില്‍ സജീവമാകാന്‍ താല്പര്യമുണ്ട്. തമിഴ് സിനിമയില്‍ നല്ല ചില അവസരങ്ങളുണ്ട്. വിജയ് സേതുപതിക്കൊപ്പം ഒരു ചിത്രം വരുന്നുണ്ട്. ചെറിയ റോളിലാണെങ്കിലും സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷം നല്കുന്ന കാര്യമാണ്. വിരമിക്കല്‍ തീരുമാനം എളുപ്പമായിരുന്നില്ല, സങ്കടമുണ്ട്, എല്ലാവര്ക്കു0 നന്ദി'- ശ്രീശാന്ത് പറഞ്ഞു.
ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടിയാണ് അവസാനമായി ശ്രീശാന്ത് കളിച്ചത്. ഏറെനാളുകള്‍ക്ക് ശേഷമാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്. മേഘാലയയ്ക്കെതിരായ മത്സരത്തില്‍ 12 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. പിന്നീട് പരിക്ക് മൂലം കളിക്കാനായില്ല. ഇതോടെയാണ് 39കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റുകള്‍ നേടി. 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും 10 ടി20കളില്‍ ഏഴ് വിക്കറ്റുകളും ശ്രീശാന്ത് നേടി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ ശ്രീശാന്ത് ഉണ്ടായിരുന്നു.
2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലുമാണ് വിശ്വകിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ശ്രീ മാറിയത്. 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാക് നായകന് മിസ്ബാ ഉള് ഹക്കിന്റെ ക്യാച്ചെടുത്തത് ഏറെ നിര്‍ണായകമായിരുന്നു. കളിക്കളത്തില്‍ എപ്പോഴും അഗ്രസീവായി പെരുമാറിയിരുന്ന ശ്രീശാന്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയത് ഐപിഎല്‍ സ്പോട്ട് ഫിക്സിങ് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം ക്രിക്കറ്റില്‍നിന്ന് ശ്രീശാന്തിന് മാറിനില്‍ക്കേണ്ടിവന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.