• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയെപ്പോലെയാണ്', ദിനേഷ് കാര്‍ത്തിക്കിന്റെ പരാമര്‍ശം വിവാദത്തില്‍

'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയെപ്പോലെയാണ്', ദിനേഷ് കാര്‍ത്തിക്കിന്റെ പരാമര്‍ശം വിവാദത്തില്‍

എല്ലാ ബാറ്റ്സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാള്‍ ഉപയോഗിക്കാന്‍ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കവെയാണ് ദിനേശ് കാര്‍ത്തിക് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

Dinesh Karthik

Dinesh Karthik

  • Share this:
    ഇന്ത്യന്‍ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് 2018ലെ ശ്രീലങ്കയില്‍ നടന്ന ഹീറോ നിദാഹാസ് ട്രോഫിയിലെ ഫൈനല്‍ മത്സരത്തിലെ പ്രകടനമാണ്. ബാംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ റൂബല്‍ ഹുസൈന്റെ 19ആം ഓവറില്‍ രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 22 റണ്‍സ് നേടിക്കൊണ്ട് മത്സരം കൈപ്പിടിയിലൊതുക്കിയത് കാര്‍ത്തിക്കായിരുന്നു. അവസാന പന്തില്‍ സിക്‌സര്‍ നേടിക്കൊണ്ടാണ് കാര്‍ത്തിക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. എട്ട് പന്തില്‍ നിന്നും 29 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നിരുന്നു.

    ഇപ്പോഴിതാ അദ്ദേഹം ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് വിവാദത്തിലേക്ക് വഴി വെച്ചിരിക്കുന്നത്. 'ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെയാണ്' എന്നായിരുന്നു കാര്‍ത്തിക്കിന്റെ കമന്റ്. ഒരു വിധം എല്ലാ ബാറ്റ്സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാള്‍ ഉപയോഗിക്കാന്‍ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കവെയാണ് ദിനേശ് കാര്‍ത്തിക് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

    'ബാറ്റ്സ്മാന്‍മാരില്‍ കൂടുതല്‍ പേര്‍ക്കും അവരുടെ സ്വന്തം ബാറ്റിനോട് അത്ര താല്‍പ്പര്യം കാണുകയില്ല. അവര്‍ക്ക് കൂടുതല്‍ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതല്‍ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും. ഇതായിരുന്നു കാര്‍ത്തിക്കിന്റെ പരാമര്‍ശം.'

    ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുമായി ആരാധകരും രംഗത്തെത്തി. ഈ ഉപമ കുറച്ചു കടന്ന കൈയായി പോയി എന്നാണ് കൂടുതല്‍ ആളുകളുടെയും പ്രതികരണം.

    എന്നാല്‍ ഈയിടെ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ദിനേഷ് കാര്‍ത്തിക്ക് കമന്ററി പാനലില്‍ ഒട്ടേറെ കയ്യടികള്‍ നേടിയിരുന്നു. ടീമില്‍ കളിക്കുന്ന എല്ലാ ഇന്ത്യന്‍ താരങ്ങളെക്കാളും ആരാധകരുടെ ഇഷ്ടം സമ്പാദിച്ചത് ടീമില്‍ പോലും ഇടം ലഭിക്കാത്ത ദിനേഷ് കാര്‍ത്തിക്കായിരുന്നു. സാധാരണഗതിയില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ താരങ്ങളെയാണ് കമന്ററി പാനലിലേക്ക് തിരഞ്ഞെടുക്കുക. എന്നാല്‍ ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായ കാര്‍ത്തിക്ക് കമന്ററി പാനലില്‍ എത്തിയത് പല കൗതുകങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്.

    2003 ലോകകപ്പില്‍ വി വി എസ് ലക്ഷ്മണിനെ കമന്ററി പാനലില്‍ ഉള്‍പ്പെടുത്തിയതിനോടെല്ലാം ചിലര്‍ ഈ നീക്കത്തെ ഉപമിച്ചിരുന്നു. കമന്ററി പാനലില്‍ വളരെ മികച്ച പ്രകടനം തന്നെയാണ് കാര്‍ത്തിക്ക് നടത്തിയത്. ആദ്യ ദിവസം ഒരു പന്ത് പോലും എറിയാതെ മഴ മൂലം മത്സരം മാറ്റി വച്ചപ്പോള്‍ രണ്ടാം ദിനവും കളി നടക്കുമെന്ന പ്രതീക്ഷ പലര്‍ക്കും ഇല്ലായിരുന്നു. എന്നാല്‍ കളി നടക്കുമെന്ന് രാവിലെ തന്നെ കാര്‍ത്തിക്ക് ട്വീറ്റ് ചെയ്തിരുന്നു.

    രോഹിത്ത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും നന്നായി തന്നെ ന്യൂസിലാന്‍ഡ് ബൗളര്‍മാരെ നേരിടുന്നു എന്ന് തോന്നിച്ചപ്പോഴും, അവര്‍ ചെയ്യുന്ന പിഴവ് കാര്‍ത്തിക്ക് കമന്ററി ബോക്‌സില്‍ നിന്ന് വ്യക്തമായി ചൂണ്ടികാണിച്ചിരുന്നു. ആ പിഴവ് ഇരുവരും പുറത്താകുന്നതിന് കാരണമായി തീരാം എന്നും കാര്‍ത്തിക്ക് പറഞ്ഞു. ഈ അഭിപ്രായം പറഞ്ഞ് കുറച്ചു സമയത്തിനകം ഇരുവരും കാര്‍ത്തിക്ക് പറഞ്ഞ അതേ രീതിയില്‍ തന്നെ പുറത്താവുകയും ചെയ്തു.
    Published by:Sarath Mohanan
    First published: