ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വേഗതയേറിയ ബൗളര്‍ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഒറ്റ ഉത്തരമേയുള്ളൂ. അതാണ് മുന്‍ പാക് സ്റ്റാര്‍ പേസര്‍ ഷോയിബ് അക്തര്‍. 'റാവല്‍പിണ്ടി എക്സ്പ്രസ്സ്' എന്ന പേരില്‍ അറിയപ്പെടുന്ന താരത്തിന്റെ റെക്കോര്‍ഡ് വേഗത മണിക്കൂറില്‍ 161.3 കി മി ആണ്. 30യാര്‍ഡ് സര്‍ക്കിളിന് പുറത്തുനിന്നുള്ള അദ്ദേഹത്തിന്റെ റണ്ണപ്പ് അക്കാലത്തെ കേമന്മാരായ ബാറ്റ്സ്മാന്മാരുടെ വരെ ഉറക്കം കളഞ്ഞിരുന്നു. അക്തറിന്റെ വെടിയുണ്ടകളെ നേരിടാന്‍ അസാമാന്യ ധൈര്യം കൈമുതലായി വേണമായിരുന്നു. ചുരുക്കം ചില ബാറ്റ്സ്മാന്മാര്‍ക്കേ അതിനു കഴിഞ്ഞിട്ടുമുള്ളൂ. അദ്ദേഹത്തിന്റെ കരിയറിലെ ബൗളിങ് പ്രകടനങ്ങളില്‍ നിന്നും അത് വ്യക്തമാണ്. തീ തുപ്പുന്ന ബോളുകള്‍ കൊണ്ടു മാത്രമല്ല സ്ലെഡ്ജിങിലൂടെയും എതിര് ടീം ബാറ്റ്സ്മാന്മാരെ പ്രകോപിപ്പിച്ച് പുറത്താന്‍ മിടുക്കനായിരുന്നു അക്തര്‍.
ഇപ്പോള്‍ തന്റെ ക്രിക്കറ്റ് കരിയറിനിടെ തന്നോട് 'ദേഹത്ത് എറിഞ്ഞു കൊള്ളിക്കരുതെന്ന്' അഭ്യര്‍ഥിച്ചവരുടെ കഥകള്‍ പങ്കിടുകയാണ് അക്തര്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരനാണ് ഇങ്ങനെ അഭ്യര്‍ഥിച്ചവരില്‍ പ്രമുഖനെന്നും ഇന്ത്യന്‍ ബാറ്റിങ് നിരയിലെ വാലറ്റ താരങ്ങളില്‍ ചിലരും പന്തെറിഞ്ഞ് മുറവേല്പ്പിക്കരുതെന്നും, കുടുംബമുണ്ടെന്നും അഭ്യര്‍ഥിച്ചിട്ടുള്ളതായി അക്തര്‍ പറയുന്നു.
ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണെന്ന് അദ്ദേഹം പറയുന്നു. അക്തറിന്റെ കാലത്തെ ഇതിഹാസ താരങ്ങളായ സച്ചിന് തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സനത് ജയസൂര്യ എന്നിവരെയെല്ലാം മാറ്റി നിര്‍ത്തി തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാനായി മുത്തയ്യ മുരളീധരനെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും അക്തര്‍ വെളിപ്പെടുത്തി.
'മുരളീധരനെതിരേ പന്തെറിയാനാണ് ഏറെ ബുദ്ധിമുട്ട്. 2000-ന്റെ തുടക്കത്തിലെ ഒരു പരമ്പരയില്‍ ഞാന്‍ ബോള്‍ എറിയാന്‍ വരുമ്പോള്‍ ക്രീസില്‍ മുരളിയാണ്. സ്ലിപ്പില്‍ നിന്ന മുഹമ്മദ് യൂസഫ് 'എറിഞ്ഞ് അവന്റെ വിരലൊടിക്കൂ, അവന്റെ സ്പിന്‍ ഇനി നേരിടാന്‍ വയ്യ' എന്ന് എന്നോടു വിളിച്ചു പറഞ്ഞു. ഉടന്‍ മുരളി എന്റെ സമീപത്തേക്കു വന്നു. എന്നിട്ട് 'എനിക്കെതിരേ അങ്ങനെ ഒന്നും എറിയരുതേ. നിന്റെ ഒരു ബൗണ്‍സര്‍ കൊണ്ടാല്‍ തന്നെ ഞാന്‍ ചത്തുപോകും. നിങ്ങള്‍ പന്ത് മുകളിലേക്ക് പിച്ച് ചെയ്ത് എറിയൂ, ഞാന്‍ വിക്കറ്റ് തരാം' എന്നു പറഞ്ഞു.
'എന്നാല്‍ ഞാന്‍ പന്ത് മുകളിലേക്ക് പിച്ച് ചെയ്ത് എറിയുമ്ബോഴെല്ലാം അവന് ആഞ്ഞടിക്കുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. ഞാന്‍ ദേഷ്യത്തോടെ നോക്കിയപ്പോള്‍ പന്ത് കണ്ടപ്പോള്‍ സഹിച്ചില്ല, അറിയാതെ പറ്റിപ്പോയതാണ് എന്നായിരുന്നു മുരളിയുടെ മറുപടി.'- ചിരിച്ചുകൊണ്ട് അക്തര്‍ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1374 വിക്കറ്റുകള്‍ നേടിയിട്ടുള്ള മുരളീധരന്റെ ഏകദിന ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി 6.81 ഉം ടെസ്റ്റില്‍ 11.68 ഉം മാത്രമായിരുന്നു. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 46 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 176 വിക്കറ്റും 163 ഏകദിന മത്സരങ്ങളില്‍ നിന്നും 247 വിക്കറ്റും അക്തര്‍ പോക്കറ്റിലാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bowling, Cricket in Pakistan, Shoaib Akhtar, Srilanka Cricket