തിരുവനന്തപുരം: വിലക്ക് വെട്ടിചുരുക്കിയ ബിസിസിഐ നടപടിയില്‍ സന്തോഷംപ്രകടിപ്പിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തീരുമാനം താന്‍ നേരത്തെ അറിഞ്ഞിരുന്നെന്നും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രായം ഒരു പ്രശ്നമായി കാണുന്നില്ലെന്നും ഫിറ്റ്നസില്‍ പ്രതീക്ഷയുണ്ടെന്നും പറഞ്ഞ താരം കളത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
ഒരുവര്‍ഷത്തിനുള്ളില്‍ കളത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നത് സുവര്‍ണ്ണാവസരമായാണ് കരുതുന്നതെന്നും ശ്രീശാന്ത് പറയുന്നു. 'ഇപ്പോള്‍ 36 വയസായി അടുത്തവര്‍ഷം 37, പിന്നെ മൂന്ന് നാല് വര്‍ഷം കളിക്കാനാകും 41, 42 വയസുവരെ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല ട്രെയിനേഴ്സ് ഉണ്ട്, അപ്പോള്‍ ഫിറ്റ്നെസ് നിലനിര്‍ത്താന്‍ കഴിയും. ലിയാന്‍ഡര്‍ പേസ് 44ാം വയസിസും ഗ്രാന്‍ഡ്സ്ളാം ജയിക്കുന്നു. ഫെഡറര്‍ 38ാം വയസില്‍ ജയിക്കുന്നു. ഉദാഹരണങ്ങള്‍ വളരെയധികം ഉണ്ട്. വീണ്ടും കളിക്കാന്‍ കഴിയുമെന്നുറപ്പുണ്ട്.' താരം പറഞ്ഞു.
Also Read: 'വീണ്ടും കളത്തിലെത്തും, മികച്ച പ്രകടനം കാഴ്ചവെക്കും'; വിലക്ക് ചുരുക്കിയതിനെക്കുറിച്ച് ശ്രീശാന്ത്
വിലക്ക് കുറച്ചതില്‍ വളരേയേറെ സന്തോഷമുണ്ടെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ശ്രീശാന്ത് ന്യൂസ്18 യോടും പ്രതികരിച്ചിരുന്നു. 'ഫിറ്റ്നസില്‍ വിശ്വാസമുണ്ട്. നല്ല രീതിയില്‍ പരിശീലനം നടത്തിയിരുന്നു. ഒരിക്കലും കീഴടങ്ങരുതെന്ന സന്ദേശമാണ് തന്റെ അനുഭവം നല്‍കുന്നത്.' ശ്രീശാന്ത് ന്യൂസ് 18 നോട് പറഞ്ഞു.
കേരള ടീമിലുള്ള താരങ്ങളെല്ലാം തനിക്ക് നല്ല സപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും. ഇനി പരാതി പറയാനും ആരെയും കുറ്റപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. താനും കുടുംബവും സുഹൃത്തുക്കളും അനുഭവിച്ചത് പോലെയുള്ള അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹം മാത്രമേയുള്ളുവെന്നും താരം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BCCI, Cricket, Indian cricket player, Sreesanth