കഴിഞ്ഞ മാസം അവസാനിച്ച ഇംഗ്ലണ്ട് പര്യടനത്തിനിടെ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ലണ്ടനിലെ തെരുവുകളില്‍ കറങ്ങി നടന്ന ശ്രീ ലങ്കന്‍ താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ ധനുഷ്ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്വെല്ല എന്നീ മൂന്ന് ദേശീയ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) ഒരു വര്‍ഷത്തെ അന്താരാഷ്ട്ര വിലക്ക് ഏര്‍പ്പെടുത്തി.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ബയോ ബബിള്‍ വിട്ട് ലണ്ടനിലെ പൊതുവഴിയില്‍ സിഗരറ്റ് വലിച്ചുനടക്കുന്ന മൂന്ന് ശ്രീലങ്കന്‍ താരങ്ങളുടെ വീഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുശാല്‍ മെന്‍ഡിസും നിരോഷന്‍ ഡിക്വെല്ലയെയും ലണ്ടനിലെ മാര്‍ക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങളാണ് കൂടുതലായും പ്രചരിച്ചത്. ഗുണതിലകയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയയില്‍ ഗുണതിലക ഉണ്ടായിരുന്നില്ല.
Familiar faces in Durham tonight, enjoying their tour! Obviously not here to play cricket, this video was taken at 23.28 Sunday. Disappointing performance by these cricket players but not forgetting to enjoy their night at Durham. RIP #SrilankaCricket#KusalMendis#ENGvSLpic.twitter.com/eR15CWHMQx
ഇംഗ്ലണ്ടിനെതിരെ ആദ്യം നടന്ന ടി20 പരമ്പരയില്‍ ലങ്കന്‍ ടീം സമ്പൂര്‍ണ പരാജയം ഏറ്റു വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ആരംഭിക്കാനിരുന്ന ഏകദിന പരമ്പരക്കായുളള തയാറെടുപ്പിനിടെയാണ് സംഭവങ്ങള്‍ നടന്നത്. ഡര്ഹാമിലായിരുന്നു ഏകദിന പരമ്പര നടന്നത്. കാര്‍ഡിഫിലായിരുന്നു ടി20 പരമ്പരയിലെ മത്സരങ്ങള്‍ നടന്നിരുന്നത്. ഇവിടെ ലങ്കന്‍ താരങ്ങള്‍ക്ക് പുറത്തുപോകാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഡര്‍ഹാമില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുതലായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റ ശ്രീലങ്കന്‍ ടീമിന് കളിക്കാരുടെ ഭാഗത്തു നിന്നുള്ള ഈ പെരുമാറ്റം വളരെ വലിയ മാനക്കേടാണ് സൃഷ്ടിച്ചത്.
ഇതിന്റെ ഭാഗമായി മൂന്ന് ലങ്കന്‍ താരങ്ങളെയും ശ്രീലങ്കന്‍ ടീം മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്ത് ഉടന്‍ നാട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ഏകദിന പരമ്പരയിലെ മത്സരങ്ങളില്‍ ഈ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിച്ചില്ല. സ്വന്തം നാട്ടില്‍ കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യക്കെതിരായ പരിമിത ഓവര്‍ പരമ്പരകളിലും ഇവരെ പങ്കെടുപ്പിച്ചിരുന്നില്ല. ബയോ ബബിള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തുപോയ കാര്യം മൂവരും തുറന്നു സമ്മതിച്ചിരുന്നു. സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചിരുന്നു.
അന്താരാഷ്ട്ര മത്സരങ്ങളിലെ വിലക്ക് കൂടാതെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്മാര്ക്കും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഓരോ കളിക്കാര്‍ക്കും 10 മില്യണ്‍ ശ്രീലങ്ക രൂപയുടെ പിഴ ചുമത്തി.
സംഗക്കാര, ജയവര്‍ധന, ജയസൂര്യ, മുത്തയ്യ മുരളീധരന് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തില്‍ ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് അതിന്റെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ്. കളിക്കളത്തില്‍ നിന്ന് വിരമിച്ച തങ്ങളുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ കഴിയാത്തതാണ് ശ്രീലങ്കയ്ക്ക് പ്രധാനമായും വിനയായത്. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍പ്പോലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പതറുകയാണ്. ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പര നഷ്ടമായെങ്കിലും ടി20 പരമ്പര ശ്രീലങ്ക നേടിയിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.