ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളാണ് ശ്രീലങ്കൻ സ്റ്റാർ പേസർ ലസിത് മലിംഗ. തന്റെ ക്രിക്കറ്റ് കരിയറിൽ ഒരുപാട് മാച്ച് വിന്നിങ് സ്പെല്ലുകൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നായകത്വത്തിലാണ് ശ്രീലങ്കൻ ടീം 2014ലെ ടി20 ലോകകപ്പ് നേടിയത്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിച്ചെങ്കിലും, ശ്രീലങ്കൻ സീനിയർ താരം ഏറ്റവും ചെറിയ ഫോർമാറ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടത്താൻ ഉദ്ദേശിക്കുന്ന ടി20 ലോകകപ്പിലൂടെയാണ് ഈ മുപ്പത്തിയേഴുകാരൻ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്.
ടി20 ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗ കളിക്കുമെന്ന സൂചന നല്‍കി ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ്യ വിക്രമസിന്‍ഹയും രംഗത്തെത്തിയിരുന്നു. ഇപ്പോഴും മലിംഗ ശ്രീലങ്കയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ശ്രീലങ്കയുടെ ഉടന്‍ വരുന്ന ടി20 പര്യടനങ്ങളിലേക്കും താരത്തെ പരിഗണിചേക്കും. ഏറെ നാളായി കളത്തിന് പുറത്താണെങ്കിലും യോര്‍ക്കറുകളുമായി കളം നിറയുന്ന മലിംഗയുടെ മികവ് ശ്രീലങ്കയുടെ പേസ് നിരക്ക് കരുത്ത് പകരുമെന്നുറപ്പാണ്.
'ടി20 ലോകകപ്പില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ ഞങ്ങള്‍ മലിംഗയുമായി സംസാരിക്കും. വരാനിരിക്കുന്ന ടി20 പര്യടനങ്ങളിലും അവന്‍ ടീമിന്റെ ഭാഗമാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് പദ്ധതിയില്‍ അവനും ഭാഗമാണ്. രാജ്യത്തെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് അവനെന്ന കാര്യം ഞങ്ങള്‍ ഒരിക്കലും വിസ്മരിക്കില്ല. അവന്റെ റെക്കോർഡ് അവനെന്താണെന്ന് ഉറക്കെ സംസാരിക്കും. തുടരെ തുടരെ രണ്ട് ടി20 ലോകകപ്പുകളാണ് വരുന്നത്. ടീമിന്റെ പദ്ധതികള്‍ അവനുമായി ചര്‍ച്ചചെയ്യും. പരമാവധി വേഗത്തില്‍ അവനെ കാണും'-പ്രമോദ്യ വിക്രമസിന്‍ഹ പറഞ്ഞു.
Also Read- ഐ സി സിയുടെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ താരം ബാബർ അസം, വനിതാ താരം എലിസ ഹീലി
തന്നെപ്പോലെ ഒരു സീനിയർ താരത്തിനെ സെലക്ടർമാർ എങ്ങനെ ഉപയോഗിക്കുമെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നാണ് മലിംഗ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
'ഞാന്‍ ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ചെങ്കിലും ടി20യില്‍ നിന്ന് വിരമിച്ചിട്ടില്ല. എന്നെപ്പോലൊരു സീനിയര്‍ താരത്തിനെ ടീം സെലക്ടര്‍മാര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ രാജ്യത്തിനുവേണ്ടി നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തി മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയുണ്ട്'- മലിംഗ പറഞ്ഞു.
2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് മലിംഗ അവസാനമായി കളിച്ചത്. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 338 വിക്കറ്റും 83 ടി20യില്‍ നിന്ന് 107 വിക്കറ്റുമാണ് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ വീഴ്ത്തിയത്. 2019ലാണ് അവസാനമായി അദ്ദേഹം ഐ പി എല്‍ കളിച്ചത്. അവസാന മത്സരം ഗംഭീരമാക്കിയാണ് മടങ്ങിയത്. എറിഞ്ഞ അവസാന പന്തില്‍ വിക്കറ്റ് നേടി മലിംഗ ടീമിന് കിരീടം നേടിക്കൊടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: International cricket, Lasith Malinga, Sri Lankan fast bowler Lasith Malinga