ഫ്രഞ്ച് ഓപ്പണ്‍: സ്ലോവേനിയന്‍ താരം ടമാര ഡിസാന്‍സെക് സെമിയില്‍, സെമി തേടി ജോക്കോവിച്ചും, നദാലും ഇന്നിറങ്ങും
ഫ്രഞ്ച് ഓപ്പണ്‍: സ്ലോവേനിയന്‍ താരം ടമാര ഡിസാന്‍സെക് സെമിയില്‍, സെമി തേടി ജോക്കോവിച്ചും, നദാലും ഇന്നിറങ്ങും
ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ലോവേനിയക്കാരിയാണ് ടമാര. ഇതിനു മുമ്പ് ഒരു തവണ പോലും ഈ 85ആം റാങ്കുകാരിക്ക് ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിഞ്ഞിട്ടില്ല.
കളിമണ്‍ കോര്‍ട്ടില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ കടന്ന് സ്ലോവേനിയന്‍ താരം ഇരുപത്തിമൂന്നുകാരി ടമാര സിഡാന്‍സെക്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്ലോവേനിയക്കാരിയാണ് ടമാര. ഇതിനു മുമ്പ് ഒരു തവണ പോലും ഈ 85ആം റാങ്കുകാരിക്ക് ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിഞ്ഞിട്ടില്ല. സ്പെയിന്റെ പൗല ബാഡോസയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുമ്പോഴും താരത്തിനു വിജയ പ്രതീക്ഷയില്ലായിരുന്നു. ഫിലിപ്പ് ചാട്രിയര്‍ കോര്‍ട്ടില്‍ കോച്ചിങ് ടീമിന്റെ അകമഴിഞ്ഞ പ്രോത്സാഹനം ടമാരയ്ക്കു തുണയായി. 7-5, 4-6, 8-6 എന്ന സ്കോറിനാണു സ്ലോവാനിയന്‍ താരം സെമിയിലേക്ക് കടന്നത്.
സെമിയില്‍ റഷ്യയുടെ അനസ്താസിയ പാവ് ലിയു ചെങ്കോവയാണ് ടമാരയുടെ എതിരാളി. ഇന്ന് നടക്കുന്ന മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ അമേരിക്കയുടെ കൊകൊ ഗഫ് ചെക്ക് താരം ബാര്‍ബറ ക്രെജിസിക്കോവയെയും നിലവിലെ ചാമ്പ്യന്‍ ഇഗ സ്വിയാടെക് ഗ്രീക്കുകാരി മരിയ സക്കാരിയെയും നേരിടും. പുരുഷവിഭാഗത്തില്‍ മുന്‍നിര താരങ്ങളായ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും ഇന്ന് സെമി തേടി ഇറങ്ങുകയാണ്. ഒന്നാം റാങ്കുകാരനായ ജോക്കോവിച്ചിന് ഇറ്റലിയുടെ മറ്റിയോ ബെരെറ്റിനിയാണ് എതിരാളി. ചാമ്പ്യന്‍ നദാല്‍ അര്‍ജന്റീനയുടെ ദ്യേഗോ ഷ്വാര്‍ട്സ്മാനെ നേരിടും. ഗ്രീക്കുകാരന് സ്റ്റെഫാനോസ് സിറ്റ്സിപാസ് റഷ്യയുടെ ഡാനില്‍ മെദ്വദേവുമായി ഏറ്റുമുട്ടും.
പ്രീ ക്വാര്‍ട്ടറില്‍ 18-ാം സീഡ് സിന്നറിനെതിരെ ആധികാരികമായിരുന്നു നദാലിന്റെ പ്രകടനം. ആദ്യ സെറ്റില്‍ മാത്രമാണ് ഇറ്റാലിയന്‍ താരത്തില്‍ നിന്ന് ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നത്. ഇറ്റാലിയന്‍ യുവതാരം ലൊറന്‍സൊ മുസേറ്റിക്കെതിരെ അവിശ്വസനീയ തിരിച്ചുവരാണ് നിലവിലെ ഒന്നാം നമ്പറായ ജോക്കോവിച്ച് നടത്തിയത്. ആദ്യ രണ്ട് സെറ്റും 6-7, 6-7ന് മുസേറ്റി സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നും നാലും സെറ്റില്‍ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റ് 6-1നും നാലാം സെറ്റ് 6-0നും ജോക്കോവിച്ച് സ്വന്തമാക്കി. നിര്‍ണായകമായ അവസാന സെറ്റില്‍ ജോക്കോ 4-0ത്തിന് മുന്നില്‍ നില്‍ക്കെ ഇറ്റാലിയന്‍ താരം പിന്മാറുകയായിരുന്നു.
വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് പുറത്തായിരുന്നു. കസാഖിസ്താന്റെ എലേന റിബാക്കിനയാണ് സെറീനയെ തോല്‍പ്പിച്ചത്. ഇത്തവണത്തെ കിരീടം മാറോടുചേര്ക്കാനായാല് മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരിലുള്ള 24 ഗ്രാന്റ് സ്ലാം നേട്ടങ്ങളെന്ന റെക്കോര്‍ഡിനൊപ്പം സെറീനയ്ക്കും എത്താമായിരുന്നു. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയിരുന്നു. കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം ദൈര്‍ഘ്യമേറിയ മത്സരങ്ങള്‍ കളിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് താരം പിന്മാറിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.