ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ സമ്മാനിച്ച് ഇന്ത്യൻ ഗുസ്തി താരം ഭജ്‌രംഗ് പുനിയ. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈൽ വിഭാഗത്തിലാണ് പുനിയയുടെ വെങ്കല മെഡൽ നേട്ടം. ടോക്യോയിലെ ഗോദയിൽ നിന്നും ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ പുരുഷന്മാരുടെ തന്നെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യക്കായി രവി കുമാർ ദാഹിയ വെള്ളി മെഡൽ നേടിയിരുന്നു.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ഭജ്‌രംഗ് പുനിയ തോൽപ്പിച്ചത്. കസാഖ് താരത്തിനെതിരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ താരം 8-0 എന്ന സ്കോറിന് ജയം നേടിയാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ആധികാരികമായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം. ആദ്യ റൗണ്ടിൽ രണ്ട് പോയിന്റുകൾ മാത്രം നേടിയ ഇന്ത്യൻ താരം രണ്ടാം റൗണ്ടിൽ ആറ് പോയിന്റ് നേടിയാണ് മെഡൽ കൈക്കലാക്കിയത്.
ഭജ്‌രംഗ് പുനിയ ഇന്ത്യക്കായി നേടിയ മെഡൽ ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിൽ ഗുസ്തിയിൽ നിന്നും ലഭിക്കുന്ന ഏഴാമത്തെ മെഡലായി.
നേരത്തെ സെമിയിൽ അസർബെയ്ജാന്റെ ഹാജി അലിയെവയോട് തോറ്റതോടെയാണ് ഭജ്‌രംഗ് പുനിയക്ക് വെങ്കല മെഡൽ പോരാട്ടത്തിനായി മത്സരിക്കേണ്ടി വന്നത്. 5-12 എന്ന സ്കോറിനായിരുന്നു സെമിയിൽ ഭജ്‌രംഗിന്റെ തോൽവി. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ പരാജയപ്പെടുത്തിയ ഭജ്‌രംഗ്, പ്രീ ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെയും തോല്‍പ്പിച്ചിരുന്നു.
Tokyo Olympics | ചരിത്ര മെഡല്‍ തലനാരിഴയ്ക്ക് നഷ്ടം; അദിതി അശോകിന് നാലാം സ്ഥാനംഒളിമ്പിക്സ് ഗോള്‍ഫില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ അദിതി അശോകിന് നിര്‍ഭാഗ്യം. മത്സരത്തിന്റെ അവസാന ദിവസം ആരംഭിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന അതിഥി മത്സരം അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്. തന്റെ മൂന്ന് ദിവസത്തെ മികച്ച പ്രകടനം നാലാം ദിവസം നടത്തുവാന്‍ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ഗോള്‍ഫില്‍ നിന്ന് ഇന്ത്യയ്ക്ക് ആദ്യമായുള്ള ഒളിമ്പിക്‌സ് മെഡലന്ന സ്വപ്നങ്ങള്‍ തലനാരിഴയ്ക്ക് നഷ്ടമായിരിക്കുകയാണ്.
യുഎസ്എയുടെ നെല്ലി കോര്‍ഡയാണ് സ്വര്‍ണ്ണം നേടിയത്. വെള്ളി മെഡല്‍ സ്ഥാനത്തിനായി ജപ്പാന്റെ മോന്‍ ഇനാമിയും ന്യൂസിലാണ്ടിന്റെ ലിഡിയ കോയും പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റുമുട്ടും.
200ാം റാങ്കില്‍ ഉള്ള അദിതിയുടെ സ്വപ്നതുല്യമായ കുതിപ്പാണ് ടോക്യോയില്‍ കായികലോകം കണ്ടത്. ആദ്യ ദിനം തൊട്ട് വനിത ഗോള്‍ഫില്‍ മികച്ച പ്രകടനം നടത്തി മുന്നേറിയ അദിതി മത്സരം തുടങ്ങി മൂന്നാം ദിനത്തിലും തന്റെ മികവ് തുടര്‍ന്നിരുന്നു. ഇന്നലെ മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ ഒന്നാമതുള്ള അമേരിക്കയുടെ നെല്ലി കോര്‍ഡയേക്കാള്‍ മൂന്ന് സ്ട്രോക്ക് പിന്നില്‍ (12-അണ്ടര്‍ 201) രണ്ടാം സ്ഥാനത്തായിരുന്നു അദിതി.
മൂന്നാം റൗണ്ട് മത്സരത്തില്‍ അഞ്ച് ബെര്‍ഡീസും രണ്ട് ബോഗീസുമടക്കം -3 പോയിന്റുകള്‍ നേടിയ അദിതിക്ക് മൊത്തത്തില്‍ -12 പോയിന്റുകളാണ് നേടിയത്. തൊട്ടുപിന്നിലുള്ള താരവുമായി രണ്ട് സ്ട്രോക്കിന്റെ മുന്‍തൂക്കമാണ് അദിതി സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കന്‍ താരം നെല്ലി കോര്‍ഡക്ക് -15 പോയിന്റാണുള്ളത്. അദിതിക്ക് മേല്‍ മൂന്ന് സ്ട്രോക്കിന്റെ മുന്‍തൂക്കമാണ് അമേരിക്കന്‍ താരം നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.