ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ചുണ്ടന് വള്ളംകളിയുടെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അട്ടിമറി വിജയവുമായി ചമ്പക്കുളം ചുണ്ടന്.
യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് (കോസ്റ്റ് ഡോമിനേറ്റേഴ്സ്) 17 മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ നടുഭാഗം ചുണ്ടനെ അട്ടിമറിച്ചു. ഫോട്ടോഫിനിഷില്‍ വിജയികളെ തീരുമാനിച്ചപ്പോള്‍ ഫൈനലിലെ മൂന്നു ടീമുകള്‍ തമ്മിലുള്ള വ്യത്യാസം ഒരു സെക്കന്‍ഡു പോലുമില്ലായിരുന്നു.
3:17.99 മിനിറ്റില്‍ ചമ്പക്കുളം ഒന്നാമതെത്തിയപ്പോള്‍ 3:18.16 മിനിറ്റ് കൊണ്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് (ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) രണ്ടാമതെത്തി. മൂന്നാമതെത്തിയ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് (റേജിംഗ് റോവേഴ്സ്) 3:18.41 മിനിറ്റ് സമയമാണെടുത്തത്. മറൈന്‍ഡ്രൈവിലെ 960 മീറ്റര്‍ ട്രാക്കില്‍ ആര്‍പ്പു വിളിച്ച് പ്രോത്സാഹിപ്പിച്ച പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് ചമ്പക്കുളം മിന്നുന്ന വിജയം സ്വന്തമാക്കിയത്.
ഹീറ്റ്സിലും ഫൈനലിലും ഏറ്റവും മികച്ച സമയം മൂന്നാം ഹീറ്റ്സില്‍ കുറിച്ച നടുഭാഗത്തിന്(3:12.14 മിനിറ്റ്) നെറോലാക് എക്സെല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ പ്രകാരം അഞ്ച് പോയിന്റ് അധികം ലഭിച്ചു. 68 പോയിന്റുമായി നടുഭാഗം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ യുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് (കോസ്റ്റ് ഡോമിനേറ്റേഴ്സ്) 37 പോയിന്റുമായി നില മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. എന്‍സിഡിസി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടന്(മൈറ്റി ഓര്‍സ്) 34 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 33 പോയിന്റുമായി പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്സ്)നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (പ്രൈഡ് ചേസേഴ്സ്- 26 പോയിന്റ്) അഞ്ചും വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 19 പോയിന്റുമായി ആറാം സ്ഥാനത്തുമുണ്ട്. ടൗണ്‍ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പായിപ്പാടന് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-16 പോയിന്റ്) ഏഴാം സ്ഥാനത്തും
കെബിസി/എസ്എഫ്ബിസി കുമരകം തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്- 12 പോയിന്റ്) എട്ടും ബ്രദേഴ്സ് ബോട്ട് ക്ലബ്, എടത്വ തുഴഞ്ഞ സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-10 പോയിന്റ്) ഒമ്പതും സ്ഥാനങ്ങളിലാണ്.
സംസ്ഥാന ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് സിബിഎല്‍ അഞ്ചാം മത്സരം ഉദ്ഘാടനം ചെയ്തു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, മേയര്‍ ശ്രീമതി സൗമിനി ജെയിന്, സംസ്ഥാന ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍, കൊച്ചിന് പോര്‍ട്ട്ട്രസ്റ്റ് ചെയര്മാന് ഡോ. എം ബീന, ഫോര്‍ട്ട്കൊച്ചി സബ്കളക്ടര്‍ ശ്രീ സ്നേഹില്‍കുമാര്‍ സിംഗ്, ചലച്ചിത്ര താരം ശ്രീ ടോവിനോ തോമസ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.
വള്ളം കളിയ്ക്കു ശേഷം വാക്ക്വേയിലുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നീക്കം ചെയ്ത് ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് അംഗങ്ങള്‍ മാതൃകയായി.
കോട്ടപ്പുറം, തൃശൂര്‍ (ഒക്ടോബര്‍ 12), പൊന്നാനി, മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി, ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന്, ആലപ്പുഴ (നവംബര്‍ 2), കായംകുളം, ആലപ്പുഴ (നവംബര്‍ 9), കല്ലട, കൊല്ലം (നവംബര്‍ 16), പ്രസിഡന്റ്സ് ട്രോഫി വള്ളം കളി, കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍.ബുക്ക് മൈ ഷോ വഴിയും വേദികളിലെ 20 കൗണ്ടറുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. 200 രൂപ മുതല്‍ 2000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്
Also Read
ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ അഞ്ചാമത്തെ മത്സരം ഒക്ടോബർ അഞ്ചിന് മറൈൻ ഡ്രൈവിൽഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.