• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഹാട്രിക് ഗോളുമായി വന്ദന; ടീമിനെ നയിച്ചത് ചരിത്ര നേട്ടത്തിലേക്ക്

Tokyo Olympics | ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഹാട്രിക് ഗോളുമായി വന്ദന; ടീമിനെ നയിച്ചത് ചരിത്ര നേട്ടത്തിലേക്ക്

ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഹാട്രിക് നേടുന്നത്.

വന്ദന കത്താരിയ

വന്ദന കത്താരിയ

  • Share this:
    ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്വാര്‍ട്ടറില്‍ യോഗ്യത നേടിയിരിക്കുകയാണ്. പൂള്‍ എയിലെ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡ് ബ്രിട്ടനോട് തോറ്റതോടെയാണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ബ്രിട്ടനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അയര്‍ലന്‍ഡ് തോറ്റത്. പൂള്‍ എയില്‍ നിന്നും നാലാം സ്ഥാനക്കാരായാണ് ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റം. ആദ്യ മൂന്ന് മത്സരങ്ങളില്‍ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യ അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് ക്വര്‍ട്ടറിലെത്തിയത്.

    ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ വനിതാ ഹോക്കി ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം നേടുന്നത്. 1980 ഒളിമ്പിക്‌സില്‍ നാലാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നെങ്കിലും അന്ന് ഗെയിംസില്‍ ആറ് ടീമുകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്.

    ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ പ്രതിരോധവും അക്രമണവും ഒരുപോലെ കളം നിറഞ്ഞപ്പോള്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ക്വര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കുകയായിരുന്നു. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ 49ആം മിനിറ്റില്‍ വന്ദന കത്താരിയ ഇന്ത്യയുടെ വിജയ ഗോള്‍ നേടുകയായിരുന്നു. വന്ദനയുടെ ഹാട്രിക് പ്രകടനമാണ് ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ചത്.

    വന്ദന കത്താരിയ എന്ന മുന്നേറ്റ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഹാട്രിക് ഗോളുമായി തിളങ്ങിയ വന്ദന ടോക്യോയില്‍ ചരിത്രമെഴുതുകയായിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഹാട്രിക് നേടുന്നത്. ഇന്ത്യയ്ക്കായി നാലാം മിനിറ്റില്‍ തന്നെ അക്കൗണ്ട് തുറന്ന താരം 17-ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി. മത്സരം 3-3ന് സമനിലയില്‍ നില്‍ക്കെ 49-ാം മിനിറ്റില്‍ വന്ദനയാണ് പെനാല്‍റ്റി കോര്‍ണറില്‍ നിന്നും വിജയഗോളും കണ്ടെത്തിയത്.

    Also read: ഗോള്‍ഡന്‍ സ്ലാം പോയിട്ട് വെങ്കല മെഡല്‍ പോലുമില്ല; രോഷമടക്കാന്‍ കഴിയാതെ റാക്കറ്റ് തല്ലിയൊടിച്ച് ജോക്കോവിച്ച്, വീഡിയോ

    അതേസമയം, അരങ്ങേറ്റ ഒളിമ്പിക്‌സ് കളിക്കുന്ന അയര്‍ലന്‍ഡിനും ഒരു ചരിത്ര നേട്ടമാണ് നഷ്ടമായത്. ഇന്നത്തെ മത്സരത്തില്‍ അവര്‍ ജയിച്ചിരുന്നെങ്കില്‍ അരങ്ങേറ്റ ഒളിമ്പിക്‌സില്‍ തന്നെ ക്വാര്‍ട്ടര്‍ പ്രവേശനം എന്ന നേട്ടം അവര്‍ക്ക് സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു. മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിന് ശേഷം രണ്ടാമത്തേയും മൂന്നാമത്തെയും ക്വാര്‍ട്ടറില്‍ നേടിയ ഗോളുകളിലാണ് ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചത് രണ്ടാം ക്വാര്‍ട്ടറില്‍ സൂസന്ന ടൗണ്‍സെന്‍ഡും മൂന്നാം ക്വാര്‍ട്ടറില്‍ ഹന്ന മാര്‍ട്ടിനും ആണ് ബ്രിട്ടന് വേണ്ടി ഗോളുകള്‍ നേടിയത്. ഇന്ത്യയോട് കഴിഞ്ഞ മത്സരത്തില്‍ പൊരുതിയാണ് അയര്‍ലന്‍ഡ് തോറ്റത്. സമനില പ്രതീക്ഷിച്ച് നിന്ന അവരെ അവസാന കളിയുടെ അവസാന നിമിഷങ്ങളില്‍ നേടിയ ഒരൊറ്റ ഗോളിലാണ് ഇന്ത്യ മറികടന്നത്.

    ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്നും നെതര്‍ലന്‍ഡ്സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ അവസാന സ്ഥാനക്കാരായാണ് ഇന്ത്യ കടന്നു കൂടിയത്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് യോഗ്യത നേടിയത് എന്നതിനാല്‍ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
    Published by:Sarath Mohanan
    First published: