ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ലോര്‍ഡ്സ് ടെസ്റ്റ് ആരാധകര്‍ക്ക് ഇത്രയുമധികം ആവേശകരമാക്കിയത് മത്സരത്തിനിടയില്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നടന്ന വാക്പോരുകള്‍ ആയിരുന്നു. അവസാന ദിനവും ഇതു തുടര്‍ന്നിരുന്നു. അവസാന ദിനം മുഹമ്മദ് ഷമി- ജസ്പ്രപീത് ബുംറ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കവെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലര്‍ ഒട്ടേറെ തവണ പ്രകോപിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ വിരാട് കോഹ്ലിയും ജെയിംസ് ആന്‍ഡേഴ്സനും തമ്മിലും റിഷഭ് പന്തും ജോ റൂട്ടും തമ്മിലുമെല്ലാം ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ നടന്നിരുന്നു.
അവസാന ദിനത്തില്‍ ബുംറയെ ബാറ്റിങ്ങിനിടെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ എത്തിയ ബട്ട്ലറിന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സില്‍ കോഹ്ലി കണക്കുസഹിതം കൊടുത്തിരുന്നു. ഇതിന്റെ വീഡിയോയും വളരെപെട്ടന്ന് തന്നെ വൈറലായി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനിടെ ഷമിയുടെയും ബുംറയുടെയും നിര്‍ണായക കൂട്ടുകെട്ടിനിടെയാണ് ബുംറയ്ക്ക് നേരെ സ്ലെഡ്ജിങ് തന്ത്രവുമായി ഇംഗ്ലണ്ട് താരങ്ങള്‍ എത്തിയത്.
'ഇവനെ പേടിക്കേണ്ട, ഇത് വൈറ്റ് ബോള്‍ ക്രിക്കറ്റല്ല' ബട്ട്ലറെ മറികടന്ന് പോകുമ്പോള്‍ കോഹ്ലി പറയുന്നത് സ്റ്റമ്പ് മൈക്കില്‍ കുടുങ്ങിയിരുന്നു. ഇവിടെ കൊണ്ടൊന്നും സ്ലെഡ്ജിങ് നിര്‍ത്താന്‍ കോഹ്ലിക്ക് ഭാവമുണ്ടായിരുന്നില്ല. സ്ലിപ്പില്‍ നിന്ന് ബട്ട്ലറെ പ്രകോപിപ്പിക്കാന്‍ കോഹ്ലി നിരന്തരം ശ്രമം തുടര്‍ന്നു. ഒടുവില്‍ സഹിക്കെട്ട് ബട്ട്ലര്‍ കോഹ്ലിക്ക് മറുപടിയുമായി എത്തി. ഇവരുടെ സംഭാഷണം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ബട്ട്ലറിന് നേരെ വിരല്‍ ചൂണ്ടി കടുപ്പിച്ച് തന്നെ കോഹ്ലി അതിന് മറുപടി നല്‍കുന്നുമുണ്ട്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ പതിനൊന്നാമനായി ഇറങ്ങിയ ജെയിംസ് ആന്‍ഡേഴ്സണിനെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരവേറ്റത് തുടര്‍ച്ചയായ ഷോര്‍ട്ട് പിച്ച് ഡെലിവറികളിലൂടെ ആയിരുന്നു. നാല് നോ ബോളുകള്‍ സഹിതം 10 ഡെലിവറിയാണ് ബുംറ ആന്‍ഡേഴ്സനെതിരെ എറിഞ്ഞത്. ബുംറയുടെ ബൗണ്‍സറിന്റെ പ്രഹരമേറ്റ ആന്‍ഡേഴ്സനെ കണ്‍കഷന്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നിട്ടും ബുംറ പിന്മാറിയില്ല. തുടര്‍ച്ചയായി ബൗണ്‍സര്‍ പ്രയോഗിച്ച് ആന്‍ഡേഴ്സനെ ബുംറ സമ്മര്‍ദത്തിലാക്കുകയായിരുന്നു.
റിഷഭ് പന്തുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കയര്‍ക്കുന്നത് നാലാം ദിനം മൈതാനത്ത് കാണാനായി. 82 ഓവറുകളാണ് ഇന്ത്യന്‍ ടീം നാലാം ദിനം ബാറ്റ് ചെയ്തത്. വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിര്‍ത്താന്‍ റിഷഭ് പന്ത് അമ്പയറുടെ ആവശ്യപ്പെട്ടതാണ് റൂട്ടിനെ ചൊടിപ്പിച്ചത്. 'വെളിച്ചക്കുറവല്ലേ, കളിനിര്‍ത്തി കയറിപ്പോരു' എന്ന് ബാല്‍ക്കണിയില്‍ നിന്ന് കോഹ്ലിയും രോഹിത് ശര്‍മ്മയും ആംഗ്യം കാണിച്ചിരുന്നു. ഇതിന് പിന്നാലെ പന്തും ഇഷാന്തും അമ്പയര്‍മാരെ സമീപിച്ച് വിവരം അറിയിച്ചതോടെ വെളിച്ചക്കുറവു മൂലം കളി നിര്‍ത്താന്‍ തീരുമാനമായി. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇംഗ്ലണ്ട് നായകന് ജോ റൂട്ട് പന്തിനെതിരെ തിരിയുകയായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.