ലണ്ടൻ: ഖത്തറിൽ അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ വമ്പൻമാർക്ക് ജയം. ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അൽബേനിയയെ പരാജയപ്പെടുത്തി. നായകൻ ഹാരി കെയ്ൻ, മേസൺ മൗണ്ട് എന്നിവർ ടീമിനായി സ്കോർ ചെയ്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ഐ യിൽ രണ്ട് കളികളിൽ നിന്ന് രണ്ട് വിജയങ്ങളുമായി ആറ് പോയിൻ്റോടെ ഇംഗ്ലണ്ട് ഒന്നാമതെത്തി. പോളണ്ട് രണ്ട് കളികളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിൻ്റോടെ രണ്ടാം സ്ഥാനത്ത് ഉണ്ട്. ഏപ്രിൽ ഒന്നിന് പോളണ്ടിനെതിരെ ആണ് ഇംഗ്ലണ്ടിൻ്റെ അടുത്ത മത്സരം. പരാജയമറിയാത്ത 23ആമത്തെ കളിയാണ് ഇംഗ്ലണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്നലെ പൂർത്തിയാക്കിയത്.
മറ്റൊരു മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ജോർജിയയെ കീഴടക്കി. സമനില പൂട്ട് പൊട്ടിച്ചാണ് സ്പെയിൻ മൂന്നു പോയിൻ്റ് നേടിയെടുത്തത്. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ഡാനി ഒൽമോയാണ് ടീമിനായി വിജയ ഗോൾ നേടിയത്. നേരത്തേ ക്വിച്ചിതയിലൂടെ ജോർജിയയാണ് ആദ്യം മുന്നിൽ കയറിയത്. പിന്നീട് ഫെറാൻ ടോറസ്സിലൂടെ സ്പെയിൻ സമനില ഗോൾ നേടി. അതിനു ശേ,മായിരുന്നു ആയിരുന്നു ഒൽമോയുടെ വിജയ ഗോൾ. ഗ്രൂപ്പ് ബിയിൽ രണ്ട് കളികളിൽ നിന്ന് നാല് പോയിൻ്റുമായി രണ്ടാം സ്ഥാനത്ത് ആണ് സ്പെയിൻ. ആറ് പോയിൻ്റുമായി സ്വീഡനാണ് ഒന്നാം സ്ഥാനത്ത്. ഏപ്രിൽ ഒന്നിന് ദുർബലരായ കൊസോവോയുമായിട്ടാണ് സ്പെയിനിൻ്റെ അടുത്ത മത്സരം.
ജർമനി എതിരില്ലാത്ത ഒരു ഗോളിന് റൊമാനിയയെ കീഴടക്കി. സെർജി നാബ്രിയാണ് ഗോൾ നേടിയത്. ഗ്രൂപ്പ് ജെയിൽ ആറ് പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് ആണ് ജർമനി ഗ്രൂപ്പിൽ അർമേനിയക്കും ആറ് പോയിൻ്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ജർമനി ആണ് മുന്നിൽ. നോർത്ത് മാസിഡോണിയക്കെതിരെ ഏപ്രിൽ ഒന്നിന് ആണ് ജർമനിയുടെ അടുത്ത മത്സരം.
മറ്റു മത്സരങ്ങളിൽ ഇറ്റലി എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ബൾഗേറിയയെ കീഴടക്കി. ഇറ്റലിയ്ക്കായി ആൻഡ്രിയ ബെലോട്ടി, മാനുവൽ ലോക്കാട്ടെലി എന്നിവർ ഗോൾ നേടി. ഫ്രാൻസ് കസാഖിസ്ഥാനേയും, ഡെന്മാർക്ക് മോൾഡോവയെയും, പോളണ്ട് അണ്ടോറയയും കീഴടക്കി.
Also Read- ലിവർപൂൾ താരം മുഹമ്മദ് സലായെ പുകഴ്ത്തി ആരാധകർ
കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യത മത്സരത്തിൽ റഫറി ഗോൾ നൽകാത്തതിനെതിരെ പ്രതിഷേധിച്ച് കളം വിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ സെർബിയക്കെതിരായ മത്സരത്തിൽ കളിയുടെ അവസാന നിമിഷത്തിൽ 2-2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി ഗോൾ നേടിയത്. എന്നാൽ ഈ ഗോൾ റഫറി അനുവദിച്ചില്ല. റഫറിയുടെ. നടപടിയിൽ പ്രതിഷേധിച്ചായിരുന്നു താരം ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി പോയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ശ്രമം സെർബിയൻ താരം മിട്രോവിച്ച് തടഞ്ഞെങ്കിലും പന്ത് ഗോൾ വര കടന്നെന്ന് വളരെ വ്യക്തമായിരുന്നു. എന്നാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല. മത്സരത്തിന്റെ അവസാന മിനുട്ടിൽ വിജയ ഗോൾ നിഷേധിച്ചതോടെ രോക്ഷാകുലനായ റൊണാൾഡോ മത്സരം അവസാനിക്കുന്നതിന് മുൻപ് തന്നെ ക്യാപ്റ്റൻ ആം ബാൻഡ് ഊരിയെറിഞ്ഞ് ഗ്രൗണ്ടിൽ നിന്നും പോവുകയായിരുന്നു. റഫറിയോട് പ്രതിഷേധിച്ചതിന് റൊണാൾഡോക്ക് റഫറി മഞ്ഞ കാർഡ് കാണിക്കുകയും ചെയ്തിരുന്നു.
Summary- World Cup qualifiers : Spain, England and Germany claim wins in their matches
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: England, Football, Germany, Italy, Spain, World Cup 2022 Qualifiers